തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പൊതുദർശനത്തിനിടെ വൻ പോക്കറ്റടി നടന്നതായി പരാതി. കെപിസിസി ഓഫീസിലെ ഇന്ദിരാഭവനിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് പോക്കറ്റടി നടന്നത്.
നിരവധി പേരുടെ പഴ്സ് നഷ്ടമായതായി പരാതി ലഭിച്ചു. പരിശോധനയിൽ ഇതിൽ പതിനഞ്ചോളം പഴ്സുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്ദിരാ ഭവന് പുറത്ത് നിന്ന് കിട്ടി. ഇവയിൽ നിന്ന് പണം മാത്രമേ നഷ്ടമായുള്ളൂ. തിരിച്ചറിയൽ രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ല.
പൊതുദർശനത്തിനിടെ ആൾക്കൂട്ടത്തിനിടെയിൽ പെട്ട് പഴ്സ് നഷ്ടപ്പെട്ടെന്നറിയിച്ച് മുഹമ്മദ് സഫർ എന്നയാൾ മ്യൂസിയം പോലീസ് സ്റ്റേഷനിലടക്കം പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കെ.പി.സി.സി. ഓഫീസിന്റെ പരിസര പ്രദേശങ്ങളിൽനിന്ന് പഴ്സുകൾ ലഭിച്ചു. ഓഫീസിനു പരിസരത്തെ ഹോട്ടലുകളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കുറച്ച് പഴ്സുകൾ ലഭിച്ചിരുന്നു. ആൾക്കൂട്ടത്തിൽ നഷ്ടപ്പെട്ടതാണെന്നു കരുതി പരാതി നൽകാത്തവരുമുണ്ടെന്നാണ് വിലയിരുത്തൽ.
Discussion about this post