ന്യൂഡൽഹി: കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾ രാജ്യത്തെ സർവനാശത്തിലേക്ക് നയിക്കാനുള്ള അജണ്ടകൾക്ക് പ്രചാരം നൽകുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. ന്യൂസ് ക്ലിക്ക് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പാർലമെന്റിന് പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂസ് ക്ലിക്ക് പോലെയുള്ള ഉപജാപകർ മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ പെയ്ഡ് ന്യൂസ് പ്രചരിപ്പിക്കുന്നു. ഇന്ത്യയിൽ ആകെ കുഴപ്പമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നു. പെയ്ഡ് വാർത്തകൾക്ക് പ്രചാരം നൽകുന്നതിനായി കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ വിഭാഗങ്ങളിൽ പെട്ട ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ വ്യാജ വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുന്നു. തീവ്രവാദികൾക്ക് പോലും ആക്ടിവിസ്റ്റുകളുടെ പരിവേഷം നൽകുന്നു. ചൈനയുടെ അജണ്ടകൾ പ്രചരിപ്പിക്കുന്നതിനുള്ള ഇടനിലക്കാരായി ചില രാഷ്ട്രീയ നേതാക്കളും മാദ്ധ്യമങ്ങളും പ്രവർത്തിക്കുന്നു. രാജ്യത്തെ സർവനാശത്തിലേക്ക് നയിക്കാനുള്ള നീക്കമാണ് ഇവർ നടത്തുന്നതെന്ന് പിയൂഷ് ഗോയൽ പറഞ്ഞു.
ഇത്തരത്തിൽ വ്യാജ വാർത്തകളുടെ ഒരു ഇക്കോ സിസ്റ്റം നിർമ്മിക്കപ്പെടുന്നു. ഇത് ജനങ്ങളുടെ മനസിൽ അനാവശ്യമായ ആശങ്കകൾ സൃഷ്ടിക്കുന്നു. ചൈനയിൽ നിന്നും ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചു എന്നത് വ്യക്തമായിരിക്കുകയാണ്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം കേന്ദ്ര ഏജൻസികൾ നടത്തുമെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി.
Discussion about this post