ന്യൂഡൽഹി: ഗ്രാൻഡ്മാസ്റ്റർ പ്രജ്ഞാനന്ദയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിഡെ ലോക കപ്പിൽ വെള്ളി മെഡൽ നേടിയതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി പ്രജ്ഞാനന്ദയെ കണ്ടത്. ലോകകപ്പ് ഫൈനലിൽ എത്തിയ പ്രജ്ഞാനന്ദയെ മോദി സമൂഹമാദ്ധ്യമത്തിലൂടെ അഭിനന്ദിച്ചിരുന്നു.
വൈകീട്ടോടെയായിരുന്നു കൂടിക്കാഴ്ച. വസതിയിലേക്ക് പ്രധാനമന്ത്രി പ്രജ്ഞാനന്ദയെ ക്ഷണിക്കുകയായിരുന്നു. കുടുംബവും ഒപ്പമുണ്ടായിരുന്നു. പ്രജ്ഞാനന്ദയുടെ മാതാവും പിതാവും ആയിരുന്നു ഒപ്പമുണ്ടായിരുന്നത്. മത്സരത്തിൽ ലഭിച്ച മെഡൽ പ്രജ്ഞാനന്ദ പ്രധാനമന്ത്രിയെ കാണിച്ചു. വീട്ടുകാരുമായും അദ്ദേഹം സംവദിച്ചു. പ്രധാനമന്ത്രിയ്ക്കൊപ്പം ചെസ് കളിച്ച ശേഷമായിരുന്നു പ്രജ്ഞാനന്ദ മടങ്ങിയത്.
പ്രജ്ഞാനന്ദയെ കാണുകയും അഭിനന്ദിക്കുകയും ചെയ്ത വിവരം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പ്രജ്ഞാനന്ദയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. തനിക്ക് ചില വിശിഷ്ടാതിഥികൾ ഉണ്ടായിരുന്നുവെന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പോടെയായിരുന്നു അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്.
‘ ഇന്ന് ഏഴ് മണിയ്ക്ക് തനിക്ക് ചില വിശിഷ്ടാതിഥികൾ ഉണ്ടായിരുന്നു. കുടുംബ സമേതം പ്രജ്ഞാനന്ദയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. നിരന്തര പ്രയത്നത്തിന്റെയും അഭിനിവേശത്തിന്റെയും പ്രതീകമാണ് പ്രജ്ഞാനന്ദ. എന്തും കീഴടക്കാൻ നമ്മുടെ യുവത്വം പ്രാപ്തരാണെന്നാണ് പ്രജ്ഞാനന്ദ വ്യക്തമാക്കുന്നത്. വളരെയധികം അഭിമാനം’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ചെസ് ലോകകപ്പിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണുമായിട്ടായിരുന്നു പ്രജ്ഞാനന്ദ ഏറ്റുമുട്ടിയത്. എന്നാൽ അവസാന റൗണ്ടിൽ പരാജയപ്പെടുകയായിരുന്നു.
Discussion about this post