കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഓർമ്മശക്തി നിലനിർത്താൻ ഗോവിന്ദൻ ബ്രഹ്മി കഴിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഗോവിന്ദൻ ഒരിക്കൽ പറയുന്നത് പിന്നീട് ഓർമിക്കാറില്ല. ഓർമശക്തിയും ബുദ്ധിശക്തിയും വർധിക്കാൻ ബ്രഹ്മി നല്ല ഔഷധമാണെന്നും മുരളീധരൻ പരിഹസിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളന്മാർ ഇ.ഡിയെ പേടിച്ച് നടക്കുകയാണ്. അന്വേഷണ ഏജൻസിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുൻമന്ത്രിയടക്കം ഭയക്കുന്നത് എന്തിനാണെന്നും മുരളീധരൻ ചോദിച്ചു. പാവപ്പെട്ടവന്റെ ജീവിത സമ്പാദ്യം കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള പോലീസ് ചെയ്യുന്നതാണ് ഇ.ഡിയും ചെയ്യുകയെന്നാണ് ഗോവിന്ദൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ക്യാമറയ്ക്കു മുന്നിലാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ. ഇ.ഡിയുടെ ഓഫീസിൽ ഒരാൾ പ്രവേശിക്കുന്നതു തൊട്ട് പുറത്തിറങ്ങുന്നതു വരെയുള്ള ദൃശ്യങ്ങൾ സിസിടിവിയിലുണ്ട് എന്നിരിക്കെ ഇതെല്ലാം പറഞ്ഞ് കേരള ജനതയെ എത്രകാലം കബളിപ്പിക്കാൻ സാധിക്കുമെന്നും വി. മുരളീധരൻ ചോദിച്ചു.
Discussion about this post