ഭുവനേശ്വർ : ഒഡീഷയിൽ 75കാരനായ ബിജെപി നേതാവിനെയും സഹായിയെയും കൊലപ്പെടുത്തിയ കേസിൽ ബിജു ജനതാദൾ എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് ഒഡീഷ കോടതി. മുൻ നിയമമന്ത്രി കൂടിയായ പ്രതാപ് ജെനയ്ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരം കേസെടുക്കാനാണ് ഒഡീഷയിലെ ജില്ലാ കോടതി ഉത്തരവിട്ടിരിക്കുന്നത്.
ബിജെപിയുടെ സലേപൂർ മണ്ഡലത്തിന്റെ ചുമതലയുള്ള കുലമണി ബറൽ (75), അദ്ദേഹത്തിന്റെ കൂട്ടാളിയായ ദിബ്യാസിംഗ് ബറൽ (80) എന്നിവരെ ഒഡീഷയിലെ മഹാംഗ തഹസിൽ ജൻകോട്ടി ഗ്രാമത്തിന് സമീപത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ് വന്നിരിക്കുന്നത്. ഐപിസി സെക്ഷൻ 302, 506, 120 ബി എന്നിവ പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാൻ കഴിയുന്ന തെളിവുകൾ ജെനയ്ക്കെതിരെ ഉണ്ടെന്ന് കോടതി വിലയിരുത്തി.
കൊലപാതകത്തെ തുടർന്നുള്ള സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ പോലീസ് അന്നത്തെ നിയമമന്ത്രി ജെനയെയും മറ്റ് 12 പേരെയും ആദ്യം കേസിൽ പ്രതി ചേർത്തിരുന്നു. എന്നാൽ പിന്നീട് കുറ്റപത്രത്തിൽ നിന്ന് പോലീസ് ജെനയുടെ പേര് ഒഴിവാക്കി.
ജെനയ്ക്കെതിരായ ആരോപണം പോലീസ് പൂർണ്ണമായും അവഗണിക്കുകയും സാക്ഷികളുടെ മൊഴി തെറ്റായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ബരാലിന്റെ മകൻ ജെഎംഎഫ്സി കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് ഇപ്പോൾ കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്.
Discussion about this post