അമൃത്സർ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഖൈറയുടെ മകൻ മെഹ്താബ് സിംഗ്. സത്യങ്ങൾ വിളിച്ചു പറഞ്ഞതിനും, ആം ആദ്മി പാർട്ടിയുടേയും ഭഗവന്ത് മന്നിന്റേയും യഥാർത്ഥ മുഖം തുറന്നു കാണിച്ചതിനുമാണ് തന്റെ പിതാവിനെ അറസ്റ്റ് ചെയ്തതെന്ന് മെഹ്താബ് ആരോപിച്ചു.
” ഭഗവന്ത് മന്നിന്റേയും പാർട്ടിയുടേയും യഥാർത്ഥ മുഖമാണ് സുഖ്പാൽ സിംഗ് തുറന്നു കാട്ടിയത്. പഞ്ചാബിൽ ലഹരി ഉപയോഗത്തിലൂടെ തകർന്ന കുടുംബങ്ങൾക്കൊപ്പമാണ് അദ്ദേഹം നിന്നത്. പക്ഷേ സർക്കാരിനെതിരെ ആരെങ്കിലും സംസാരിക്കുമ്പോൾ അവരെ ഒക്കെ അറസ്റ്റ് ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് അച്ഛൻ അറസ്റ്റിലാതുന്നത്.സത്യം പറഞ്ഞതിന്റെ അനന്തരഫലമാണിത്. അതിന് 2015ലെ എഫ്ഐആർ ഉപയോഗിച്ചിരിക്കുകയാണെന്നും” മെഹ്താബ് ആരോപിച്ചു.
കേസിൽ നിരപരാധിയാണെന്നും മുഖ്യമന്ത്രി ഭഗവന്ത്മന്റെ നേതൃത്വത്തിലുള്ള സർക്കാർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് സുഖ്പാൽ ഖൈറയും ആരോപിച്ചിരുന്നു. 2015ൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് റാക്കറ്റിലെ പ്രതികളുമായും 2017ൽ കേസ് രജിസ്റ്റർ ചെയ്ത വ്യാജ പാസ്പോർട്ട് റാക്കറ്റിൽ ഉൾപ്പെട്ടവരുമായും ഖൈറയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവും ഇയാൾക്കെതിരെ കേസുണ്ട്.
Discussion about this post