ചെന്നൈ: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് താൻ ഇനിയും പറയുമെന്ന് തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമ്മം എക്കാലവും എതിർക്കപ്പെടേണ്ടതാണ്. സനാതന ധർമ്മത്തെ കുറിച്ച് താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന്, പ്രതികൂലമായ കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിലും ഉദയനിധി പറഞ്ഞു.
അതേസമയം, സനാതന ധർമ്മത്തിനെതിരായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ നിസ്സംഗത തുടരുന്ന തമിഴ്നാട് പോലീസിനെതിരെ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. സമൂഹത്തിൽ വിഭജനം സൃഷ്ടിക്കുന്ന പരാമർശങ്ങൾ നടത്തുവാനോ ഏതെങ്കിലുമൊരു ആശയത്തെ ഉന്മൂലനം ചെയ്യുമെന്ന് പറയാനോ ഒരു വ്യക്തിക്കും അധികാരമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
സനാതന ധർമ്മത്തെ ഡെങ്കിയോടും മലേറിയയോടും താരതമ്യം ചെയ്ത ഡിഎംകെ നേതാക്കളുടെ പ്രസ്താവനകൾ വിവാദമായിരുന്നു. സനാതന ധർമ്മത്തെ കുറിച്ച് വർഷങ്ങളായി നമ്മൾ സംസാരിക്കുകയാണ്. അത് എക്കാലവും എതിർക്കപ്പെടേണ്ടതാണ്. ഇതായിരുന്നു കഴിഞ്ഞ ദിവസം കോടതി പരാമർശം വന്ന ശേഷവും ഉദയനിധിയുടെ പ്രതികരണം.
പ്രസ്താവന പിൻവലിക്കാൻ താൻ തയ്യാറല്ല. ഇക്കാര്യത്തിൽ നിയമനടപടി നേരിടാൻ തയ്യാറാണെന്നും ഉദയനിധി ആവർത്തിച്ചു.
സനാതന ധർമ്മത്തെ എതിർക്കുന്നതിന് പകരം ഉന്മൂലനം ചെയ്യണം എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ ആദ്യ പ്രസ്താവന. സനാതന ധർമ്മം എന്ന പേര് തന്നെ വന്നിരിക്കുന്നത് സംസ്കൃതത്തിൽ നിന്നാണ്. അത് സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു.
Discussion about this post