ന്യൂഡൽഹി : 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന നരേന്ദ്രമോദി സർക്കാർ ‘മിഷൻ 2024’ പ്രചാരണം കാശി വിശ്വനാഥ സന്നിധിയിൽ നിന്നും ആരംഭിക്കും എന്ന് സൂചന. ഡിസംബർ 17ന് നരേന്ദ്രമോദി വാരണാസി സന്ദർശിക്കുന്നുണ്ട്. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി വാരണാസിയിൽ എത്തുന്നത്.
മൂന്ന് സംസ്ഥാനങ്ങളുടെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് കാശിയിൽ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കുന്നത്. പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനത്തിനായി ജില്ലാ ഭരണകൂടവും ഭാരതീയ ജനതാ പാർട്ടിയും പൂർണ്ണമായ ഒരുക്കങ്ങൾ നടത്തിവരികയാണ്. ഡിസംബർ 17ന് ഉച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി കാശിയിലെത്തുക.
നരേന്ദ്രമോദിയുടെ ലോക്സഭ മണ്ഡലമായ വാരണാസിയിലെ ജനങ്ങൾക്കായി 1000 കോടിയിലധികം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും ഡിസംബർ 17 ന് പ്രധാനമന്ത്രി നിർവഹിക്കും. നടേസറിൽ സ്ഥിതി ചെയ്യുന്ന കട്ടിംഗ് മെമ്മോറിയൽ ഗ്രൗണ്ടിൽ വികാസ് ഭാരത് സങ്കൽപ് യാത്രയിലും പ്രധാനമന്ത്രി പങ്കെടുക്കും. വൈകുന്നേരം നമോ ഘട്ടിൽ നടക്കുന്ന കാശി തമിഴ് സംഗമം പരിപാടിയിൽ പങ്കെടുക്കുകയും ഗംഗാ ആരതിക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നതാണ്.
ഡിസംബർ 18ന് ഉംറയിലെ സ്വർവേദ ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. നമോ ഘട്ട്, ഫുൽവാരിയ ഫോർ ലെയ്ൻ, രണ്ട് റെയിൽവേ മേൽപ്പാലങ്ങൾ, റൈഫിൾ ഷൂട്ടിംഗ് റേഞ്ച്, പിടി ദീൻദയാൽ ഉപാധ്യായ ഹോസ്പിറ്റലിലെ 50 കിടക്കകളുള്ള റെസിഡൻഷ്യൽ കെട്ടിടം, ശിവ്പൂരിലെ ഡ്രഗ് വെയർഹൗസ് എന്നിങ്ങനെ മോദിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുള്ള നിരവധി പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
Discussion about this post