തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി വർദ്ധിക്കുന്നു. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ കനക്കുന്ന സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപ് പ്രദേശത്താണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. കടൽ ക്ഷോഭത്തിന് സാദ്ധ്യതയുള്ളതിനാൽ തീരമേഖലയിൽ ഉള്ളവർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം എന്നും അറിയിപ്പുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിനും മാലിദ്വീപിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതാണ് നിലവിൽ ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്.
Discussion about this post