ന്യൂഡല്‍ഹി: അച്ചടക്ക ലംഘനത്തിന് 141 പ്രതിപക്ഷ എംപിമാരെ സസ്പെന്ഷന്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. തികച്ചും ന്യായമായ ആവശ്യം ഉന്നയിച്ചതിന് സർക്കാർ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുകയാണെന്ന് സോണിയ കുറ്റപ്പെടുത്തി.
‘മുമ്പൊരിക്കലും പാർലമെന്റിലെ ഇത്രയധികം പ്രതിപക്ഷ അംഗങ്ങളെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടില്ല, അതും തികച്ചും ന്യായമായ ഒരു ആവശ്യം ഉന്നയിച്ചതിന്’_ സോണിയ ഇന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ പറഞ്ഞു.
‘ഡിസംബർ 13ന് നടന്ന പാര്‍ലമെന്റ് സുരക്ഷാ ലംഘനത്തില്‍ ആഭ്യന്തര മന്ത്രിയോട് ഒരു പ്രസ്താവന മാത്രമാണ് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടത്. എന്നാൽ, ഈ അഭ്യർത്ഥന കൈകാര്യം ചെയ്ത അവരുടെ ധാർഷ്ട്യം വിവരിക്കാൻ വാക്കുകളില്ല’
ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് സഭയിൽ ബഹളമുണ്ടാക്കിയതിനും സഭാ നടപടികൾ തുടർച്ചയായി തടസപ്പെടുത്തിയതിനുമാണ് ഇരുസഭകളിലുമായി 141 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തത്. എന്നാൽ, സഭയുടെ സുരക്ഷ സെക്രട്ടേറിയറ്റിന്റെ പരിധിയിൽ വരുന്നതാണെന്നും വിഷയത്തിൽ സർക്കാരിനെ ഇടപെടാൻ അനുവദിക്കില്ലെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള വ്യക്തമാക്കിയിരുന്നു.
ഡിസംബർ 13ന് നടന്ന സംഭവങ്ങൾ ക്ഷമിക്കാനും ന്യായീകരിക്കാനും കഴിയുന്നതല്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യാനും സംഭവത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിക്കാനും പ്രധാനമന്ത്രിക്ക് നാല് ദിവസമെടുത്തു, പാർലമെന്റിന് പുറത്താണ് അദ്ദേഹം അത് ചെയ്തത്. ഇതിലൂടെ, സഭയുടെ അന്തസ്സിനോടുള്ള തന്റെ അവഗണനയും അനാസ്ഥയും അദ്ദേഹം വ്യക്തമായി സൂചിപ്പിച്ചു. ഇന്ന് പ്രതിപക്ഷത്തായിരുന്നെങ്കിൽ ബിജെപി എങ്ങനെ ഇതിൽ പ്രതികരിക്കുമായിരുന്നുവെന്ന് ഊഹിക്കാൻ ഞാൻ ജനങ്ങള്‍ക്ക് വിടുന്നു എന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
Discussion about this post