തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികളുടെ പേരുകൾ പ്രഖ്യാപിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ അഭിമാനം ഉയർത്തുന്ന ഈ സഞ്ചാരികളെ എഴുന്നേറ്റ് നിന്നുകൊണ്ട് അഭിവാദ്യം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് അഭിമാന നിമിഷമാണ്. സഞ്ചാരികൾ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ സാഹസികതയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘ഗഗൻയാൻ ദൗത്യത്തിനുള്ള ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികളുടെ പേരുകൾ പ്രഖ്യാപിക്കാനായതിൽ അതിയായ സന്തോഷമുണ്ട്. സഞ്ചാരികൾ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ സാഹസികതയാണ്. ഇന്ത്യയുടെ സ്വന്തം റോക്കറ്റിലാണ് ഇന്ത്യൻ ബഹിരാകാശ യാത്രികർ ഇപ്പോൾ ഗഗൻയാൻ ദൗത്യത്തിൻറെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്നത്.
അഭിമാന ദൗത്യത്തിന്റെ കൗണ്ട്ഡൗൺ ആണ് ഇവിടെ ആരംഭിക്കുന്നത്. 2035ഓടെ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ബഹിരാകാശ നിലയം എന്ന സ്വപ്നം യാഥാർത്ഥ്യമാകും. അമൃത് കാലത്തിൽ ഇന്ത്യയുടെ സ്വന്തം റോക്കറ്റിൽ ഇന്ത്യക്കാർ ചന്ദ്രനിലിറങ്ങുന്ന സ്വപ്നവും സാക്ഷാത്കരിക്കും’- പ്രധാനമന്ത്രി പറഞ്ഞു.
ഗഗൻയാൻ ദൗത്യ സംഘാംഗങ്ങൾക്ക് രാജ്യത്തിന്റെ പേരിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചു. ഇന്ത്യയുടെ അഭിമാനമാണ് ഇവർ. ഇവർ നാല് പേരല്ല. കോടിക്കണക്കിന് ജനങ്ങൾക്ക് പ്രചോദനമാകുന്ന നാല് ശക്തികളാണ്. രാജ്യത്തിന്റെ പേരിൽ ഇവർക്ക് ആശംസകൾ അറിയിക്കാൻ ആഗ്രഹിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇവരുടെ പേരുകൾ എഴുതി ചേർക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post