തിരുവനന്തപുരം; കേരളവിസിയുടെ വിലക്ക് ലംഘിച്ച് ജീവനക്കാരുടെ യോഗത്തിൽ പ്രസംഗിച്ച ജോൺ ബ്രിട്ടാസ് എംപിയോട് വിശദീകരണം തോടി തിരഞ്ഞെടുപ്പ് കമ്മീഷൻ. സർക്കാർസ്ഥാപനങ്ങൾ രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശമുണ്ടെന്നും മാതൃകാ തിരഞ്ഞെടുപ്പുചട്ടം ലംഘിച്ചതിനുള്ള വിശദീകരണം നൽകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.നേരിട്ടോ പ്രതിനിധി മുഖേനയോ ഹാജരായി വീശദീകരണം നൽകണം.
പരിപാടിയുടെ സംഘടകരായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എ.എസ്.സജിത്ത് ഖാൻ, പ്രസിഡന്റ് സന്തോഷ് നായർ എന്നിവരോട് ശനിയാഴ്ച ഇലക്ഷൻ കമ്മീഷന്റെ മുന്നിൽ നേരിട്ടു ഹാജരാകാനും നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ നോട്ടീസ് നൽകി.
വി.സി.യുടെയും രജിസ്ട്രാറുടെയും വിലക്ക് മറികടന്നായിരുന്നു കേരള യൂണിവേഴ്സിറ്റി ക്യാമ്പസിൽ പരിപാടി. ജീവനക്കാരുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായിരുന്നു പ്രഭാഷണമെന്നായിരുന്നു സംഘാടകരുടെ വിശദീകരണം. വി.സി.യുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോൺ ബ്രിട്ടാസിന്റെ പ്രഭാഷണം നടത്തരുതെന്ന് സംഘാടകരെ വിലക്കിയിരുന്നതായി സബ് കളക്ടറെ രജിസ്ട്രാർ അറിയിച്ചിരുന്നു. ‘ജനാധിപത്യവും വെല്ലുവിളികളും’ എന്ന പ്രഭാഷണപരമ്പരയിൽ ബി.ജെ.പി.യെയും പ്രധാനമന്ത്രിയെയും നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം എന്നായിരുന്നു പരാതി. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് കൺവീനറാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.
Discussion about this post