തിരുവനന്തപുരം; കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രമുഖമലയാള മാദ്ധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകർക്ക് തിരികെ നൽകാനുള്ള നീക്കം നടത്താൻ ഇഡിയോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സിബിഐയും ഇഡിയും രാഷ്ട്രീയപ്രേരിതമായി പ്രവർത്തിക്കുന്നു എന്ന ആരോപണത്തിൽ അടിസ്ഥാനമില്ല. അഴിമതി തുടച്ച് നീക്കണമെങ്കിൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സാധാരണ മനുഷ്യർക്ക് നേരെയുള്ള കുറ്റകൃത്യമായത് കൊണ്ടാണ് ഈ വിഷയം ഞാൻ ഉയർത്തിയത് പലവിധ ആവശ്യങ്ങൾക്കായി പാവങ്ങൾ ബാങ്കിൽ സൂക്ഷിച്ച പണമാണത്. കർഷകരും തൊഴിലാളികളുമെല്ലാം കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണത്. മുന്നൂറോളം സഹകരണ ബാങ്കുകൾ കേരളത്തിൽ ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുണ്ട്. ഒരു ബാങ്കുമായി ബന്ധപ്പെട്ട 90 കോടി രൂപയുടെ സമ്പാദ്യം ഇഡി പിടിച്ചെടുത്തു. ഈ പണം ബാങ്കിലെ നിക്ഷേപകർക്ക് തിരികെ നൽകാനാണ് ശ്രമം. ഇതിനായി എന്തുചെയ്യാമെന്ന് നിയമോപദേശം തേടി. പണം തിരികെ നൽകാനുള്ള നീക്കം നടത്താൻ ഇഡിയോടും ഞാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതുപോലെ പിടിച്ചെടുത്ത 17,000 കോടി രൂപ രാജ്യത്താകമാനം ഞങ്ങൾ തിരികെ നൽകിയിട്ടുണ്ട്. എനിക്കിത് തെരഞ്ഞെടുപ്പ് വിഷയമല്ല, സധാരണ ജനങ്ങളുടെ ജീവിത പ്രശ്‌നമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post