കോഴിക്കോട്: സംസാരിക്കുന്നതിനിടെ വേദിയിൽ തെറിയഭിഷേകം നടത്തിയ മോട്ടിവേഷണൽ സ്പീക്കറെ ഇറക്കിവിട്ട് കാണികൾ. പ്രശസ്ത ബിസിനസ് മോട്ടിവേഷണൽ സ്പീക്കർ അനിൽ ബാലചന്ദ്രനെയാണ് വേദിയിൽ നിന്നും കാണികൾ കൂകി ഇറക്കിവിട്ടത്. ഇയാളുടെ വാഹനം ബിസിനസുകാർ തടഞ്ഞുവയ്ക്കുകയും ചെയ്തു.
സിഎസ്ഡബ്ല്യുഎയുടെ കോഴിക്കോട് നടന്ന ബിസിനസ് മീറ്റിനിടെ ആയിരുന്നു സംഭവം. പരിപാടിയിൽ സംസാരിക്കാൻ അനിൽ ബാലചന്ദ്രനെയാണ് സംഘാടകർ ക്ഷണിച്ചിരുന്നത്. ഇതിന് പ്രതിഫലമായി നാല് ലക്ഷം രൂപയും നൽകിയിരുന്നു. പരിപാടിയിൽ സംസാരിക്കാൻ വേദിയിലേക്ക് കയറിയ ഇയാൾ ആരംഭം മുതൽ തന്നെ ബിസിനസുകാരെ അസഭ്യം പറയുകയായിരുന്നു.
മാസങ്ങൾക്ക് മുൻപേ താൻ പ്രതിഫലം കൈപ്പറ്റി എന്നും അതിനാൽ സംഘാടകർക്കും പരിപാടിയിൽ ഉള്ളവർക്കും താൻ പറഞ്ഞത് കേൾക്കേണ്ട ഗതികേട് ഉണ്ടായി എന്നും പറഞ്ഞാണ് സംസാരം ആരംഭിച്ചത്. ഇതിന് പിന്നാലെ തെറിയഭിഷേകം തുടങ്ങുകയായിരുന്നു. ഇത് സഹിക്കാതെ വന്നതോടെ എന്തിനാണ് ബിസിനസുകാരെ തെറിവിളിക്കുന്നത് എന്ന് കാണികളിൽ ഒരാൾ ചോദിച്ചു. ഇതോടെ അനിൽ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കാണികൾ രോഷാകുലരാകുകയായിരുന്നു. ഇതോടെ പരിപാടി അവസാനിപ്പിച്ചു.
ഉച്ചയ്ക്കായിരുന്നു അനിലിന്റെ പരിപാടി ആരംഭിക്കാനിരുന്നത്. എന്നാൽ ഒരു മണിക്കൂറിലധികം നേരം താമസിച്ചാണ് ഇയാൾ എത്തിയത്. ഇത് തന്നെ സംഘാടകരിലും കാണികളിലും അതൃപ്തി ഉളവാക്കിയിരുന്നു. ആയിരക്കണക്കിന് പേരാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയിൽഗായിക സിത്താരയുടെ അടക്കം സംഗീത നിശയും ഒരുക്കിയിരുന്നു.
Discussion about this post