ന്യൂഡൽഹി;2024 ലോക്സഭാ തിരഞ്ഞെടുപ്പിൻറെ എക്സിറ്റ്പോൾ ചർച്ചകൾ ബഹിഷ്ക്കരിക്കുമെന്ന് കോൺഗ്രസ്. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ആണ് കോൺഗ്രസിൻറെ മുതിർന്ന നേതാവായ പവൻഖേര പ്രസ്താവനയുമായി രംഗത്തെത്തിയത്.
എല്ലാ എക്സിറ്റ് പോൾ സംവാദങ്ങളിൽ നിന്നും കോൺഗ്രസ് വിട്ടുനിൽക്കുകയാണ്. ജൂൺ നാലാം തീയ്യതി തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്തായാലും പുറത്തുവരും. അതിന് മുൻപ് മാദ്ധ്യമങ്ങളുടെ ടിആർപി കൂട്ടുവാനുള്ള ഇത്തരം സംവാദ യുദ്ധങ്ങളിൽ പങ്കാളികളാവാൻ കോൺഗ്രസിന് താത്പര്യമില്ല, അദ്ദേഹം പറഞ്ഞു. ജൂൺ നാലു മുതലുള്ള സംവാദങ്ങളിൽ സന്തോഷത്തോടെ ഞങ്ങൾ പങ്കെടുത്തുകൊള്ളാം.
ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം ആറുമണിക്കാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരിക. മുഖ്യധാര മാദ്ധ്യമങ്ങളുൾപ്പെടെ വിവിധ പിആർ കമ്പനികൾ എക്സിറ്റ് പോൾ ഫലം പുറത്തുവിടാറുണ്ട്. പലപ്പോഴും യഥാർത്ഥ ഫലങ്ങളോട് വളരെ സാമ്യമുള്ളതായിരിക്കും എക്സിറ്റ് പോൾ ഫലങ്ങൾ. എക്സിറ്റ് പോൾ ചർച്ചകളിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കുന്നത് പരാജയഭീതി മൂലമാണെന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ അഭിപ്രായം ഉയരുന്നത്.
സമാജ് വാദ്പാർട്ടി നേതാവ് അഖിലേഷ് യാദവും സമാനമായ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം മുതൽ എക്സിറ്റ് പോളുകളുടെ പേരിൽ ബിജെപി പ്രചരിപ്പിക്കാൻ പോകുന്ന വ്യാജപ്രചാരണങ്ങളെ സമാജ് വാദി പാർട്ടി പ്രവർത്തകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. തിരഞ്ഞെടുപ്പ് ഫലങ്ങൾ യഥാർത്ഥത്തിൽ പുറത്ത് വരുന്നത് വരെ നാം ഒന്നിനെയും ഭയക്കേണ്ടതില്ലെന്നും അഖിലേഷ് യാദവ് എക്സിൽ കുറിച്ചു.
Discussion about this post