തിരുവനന്തപുരം: എല്‍ഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ സ്പോര്‍ട്സ് ലോട്ടറിയിലെ അഴിമതി ചൂണ്ടിക്കാട്ടി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് അഞ്ജു ബോബി ജോര്‍ജ്ജിന്റെ കത്ത്. സ്പോര്‍ട്സ് കൗണ്‍സിലിലെ പത്ത് വര്‍ഷത്തെ അഴിമതിയെങ്കിലും അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന അഞ്ജു ജോര്‍ജ്ജ് സ്പോര്‍ട്സ് ലോട്ടറി കൊണ്ടുണ്ടായ ‘നേട്ടം’ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
‘സ്പോര്‍ട്സ് വികസനത്തിന് ഒരു ലോട്ടറിയുടെ കാര്യം സാറിന് ഓര്‍മയുണ്ടോ. 24 കോടി പിരിച്ചു. 22 കോടി ചെലവായി എഴുതിത്തള്ളി. ബാക്കി രണ്ടു കോടി രൂപ ഇതുവരെ കൗണ്‍സില്‍ അക്കൗണ്ടിലെത്തിയിട്ടില്ല. ഇതിനെക്കുറിച്ചും അന്വേഷിക്കേണ്ടതല്ലേ സാര്‍. എന്റെ കൂടി പടംവച്ചടിച്ച ലോട്ടറിയില്‍ നിന്നാണ് ചിലര്‍ക്ക് അഴിമതിയുടെ ബമ്പറടിച്ചത്. വമ്പന്‍ പദ്ധതിയായി കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവന്നതാണ് മള്‍ട്ടി പര്‍പ്പസ് സിന്തറ്റിക് ടര്‍ഫ്. കേരളത്തില്‍ പലേടത്തുമുണ്ട്. ഓരോന്നിന്റെയും ചെലവ് 25 ലക്ഷം രൂപ. കെട്ടിടങ്ങളുടെ മേല്‍ക്കൂരയ്ക്കെന്ന പോലെ കോണ്‍ക്രീറ്റിനു മുകളില്‍ ചുവന്ന ചായം തേച്ചു വച്ചിരിക്കുന്നു ! നിലവാരമുള്ള വിദേശ പരിശീലന സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ള എന്നെ ഏറെ വേദനിപ്പിച്ചു സാര്‍ ആ കാഴ്ചകള്‍.’-എന്നിങ്ങനെയാണ് അഞ്ജുവിന്റെ കത്തിലെ വാചകങ്ങള്‍.
2006ല്‍ എല്‍ഡിഎഫ് ഭരണകാലത്ത് സ്പോര്‍ട്സ് വികസനത്തിനും കായിക രംഗത്തെ പുരോഗമനപ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ സ്പോര്‍ട്സ് ലോട്ടറി ആരംഭിച്ചത്. അന്ന് എം വിജയകുമാറാണ് സ്പോര്‍ട്സ് മന്ത്രി.
കായികമേഖലയുടെ അടിസ്ഥാന വികസനത്തിനായി 400 കോടി രൂപ ലോട്ടറി വില്‍പ്പനയിലൂടെ സമ്പാദിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ അന്ന് അവകാശപ്പെട്ടിരുന്നത്.
Discussion about this post