കൊച്ചി: അനിൽ കുമ്പഴ സംവിധാനം ചെയ്ത പളളിമണി സിനിമയ്ക്ക് കൈയ്യടിച്ച് പ്രേക്ഷകർ. ഒന്നര മണിക്കൂർ വരുന്ന സിനിമ മലയാളത്തിൽ പുതിയ പ്രമേയവും പുതുമ നിറഞ്ഞ ദൃശ്യാനുഭവവും ആണ് പങ്കുവെയ്ക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു. ആദ്യ ഷോകൾക്ക് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട റിവ്യൂകളിൽ സിനിമയ്ക്ക് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.
മലയാളിയുടെ പ്രിയനടി ശ്വേതാ മേനോന്റെ പെർഫോമൻസും പറക്കുംതളികയിലൂടെ മലയാളത്തിന് സുപരിചിതയായ നിത്യാദാസിന്റെ തിരിച്ചുവരവും കൈലാഷിന്റെ കഥാപാത്രവും മികവ് പുലർത്തുന്നുവെന്ന് പ്രേക്ഷകർ പറയുന്നു. ഹൊറർ ത്രില്ലർ സിനിമയാണ് പളളിമണി. ഒരു ഹോളിവുഡ് ഹൊറർ സിനിമയോട് ചേർന്നുനിൽക്കുന്ന ദൃശ്യാനുഭവമാണ് സിനിമ നൽകുന്നത്. ഹൊറർ സിനിമകൾ വിരളമായിട്ടുളള മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കിംഗ് ആണ് സിനിമയെ വേറിട്ട് നിർത്തുന്നത്.
ഒരു പളളിക്കുളളിൽ അകപ്പെട്ടുപോകുന്ന കുടുംബവും ഒരു സൈക്കോ കില്ലറുമാണ് കഥയുടെ പ്രമേയം. സിനിമയിൽ കലാസംവിധായകനായിരുന്ന അനിൽ കുമ്പഴയുടെ ആദ്യ സംവിധാന സംരംഭമാണിത്. സിനിമയ്ക്ക് യോജിച്ച തരത്തിൽ പശ്ചാത്തല സംവിധാനങ്ങൾ ഒരുക്കാൻ കലാസംവിധായകനെന്ന പരിചയസമ്പത്ത് അനിൽ കുമ്പഴയ്ക്ക് അനുഗ്രഹമായി. സജീഷ് താമരശേരി എന്ന കലാസംവിധായകന്റെ നേതൃത്വത്തിൽ തനിമ ചോരാതെ പഴയ പളളിയുടെ സെറ്റ് ഒരുക്കിയായിരുന്നു ചിത്രീകരണം.
ഹൊറർ സിനിമയെന്ന നിലയിൽ ഒരേസമയം ഭയവും ഉദ്വേഗവും പ്രേക്ഷക മനസിലേക്ക് കടത്തിവിടുന്ന സീനുകൾ സിനിമയെ കൂടുതൽ പ്രമേയത്തോട് ചേർത്തുനിർത്തുന്നു. ഒപ്പം പശ്ചാത്തല സംഗീതവും മികവ് പുലർത്തുന്നതായി പ്രേക്ഷകർ എടുത്തുപറയുന്നു.
എഴുപതോളം തിയറ്ററുകളിലാണ് പള്ളിമണി റിലീസ് ചെയ്തത്. എൽഎ മേനോൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലക്ഷ്മി, അരുൺ മേനോൻ എന്നിവരാണ് നിർമാണം. കെവി അനിലിന്റെയാണ് കഥയും തിരക്കഥയും സംഭാഷണവും. അനിയൻ ചിത്രശാല ഛായാഗ്രഹണവും ശ്രീജിത് രവി സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്.
Discussion about this post