തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ ഉടൻ തന്നെ ചുടുകല്ലുകൾ ശേഖരിച്ചു തുടങ്ങുമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഇതിനായി പ്രത്യേകം വളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർ ഇന്ന് തന്നെ ചുടുകല്ലുകൾ ശേഖരിച്ച് നഗരസഭ തീരുമാനിച്ച കേന്ദ്രത്തിലേക്ക് മാറ്റുമെന്നും ആര്യ പറഞ്ഞു.
പൊങ്കാല കഴിഞ്ഞ് ഉപേക്ഷിക്കുന്ന ചുടുകല്ലുകൾ ഇന്ന് തന്നെ ശേഖരിച്ച് നഗരസഭയുടെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും. ഇതിനായി വളണ്ടിയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എയിസ് കോളേജിലെ എൻഎസ്എസ് ടീം ഉണ്ട്. ഇതിന് പുറമേ യുവജന ക്ഷേമബോർഡ് വളണ്ടിയർമാരെ നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ആര്യ വ്യക്തമാക്കി.
ചുടുകല്ലുകൾ ശേഖരിക്കാനുള്ള കോർപ്പറേഷന്റെ തീരുമാനത്തെ പ്രോത്സാഹിപ്പിച്ച് ആദ്യം മുന്നോട്ടുവന്നത് ഡിവൈഎഫ്‌ഐയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ഡിവൈഎഫ്‌ഐ രംഗത്ത് ഉണ്ട്. സംഘടനയുടെ ഭാഗമായി നിലനിൽക്കുന്നതിൽ അഭിമാനമുണ്ട്. കല്ലുകൾക്കായി 10 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. മുൻഗണനാക്രമത്തിൽ ഇത് നൽകും. വിധവകൾ, പാവങ്ങൾ എന്നിവരെയാണ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നഗരസഭയുടെ ഭാഗമല്ലാതെ ആരെങ്കിലും അനധികൃതമായി ചുടുകട്ടകൾ ശേഖരിച്ചാൽ പിഴ ഈടാക്കുമെന്നും മേയർ വ്യക്തമാക്കി.
Discussion about this post