ന്യൂഡൽഹി; ഏഷ്യാകപ്പ് ക്രിക്കറ്റ് കളിക്കാൻ പാകിസ്താനിലേക്ക് കളിക്കാരെ വിടാനാകില്ലെന്ന ബിസിസിഐയുടെ നിലപാടിന് വഴങ്ങി പാകിസ്താൻ. 13 മത്സരങ്ങൾ അടങ്ങുന്ന ടൂർണമന്റിൽ നാല് മത്സരങ്ങൾക്ക് മാത്രമാണ് പാകിസ്താൻ വേദിയാകുക. ബാക്കി മത്സരങ്ങൾ ഹൈബ്രിഡ് മാതൃകയിൽ ശ്രീലങ്കയിൽ നടക്കും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇന്ത്യയെയും പാകിസ്താനെയും കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നിവരാണ് ഏഷ്യാകപ്പിൽ പങ്കെടുക്കുന്ന ടീമുകൾ. ഓഗസ്റ്റ് 31 മുതൽ സെപ്തംബർ 17 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. പാകിസ്താനിലേക്ക് വീണ്ടും ഏഷ്യാ കപ്പ് മത്സരവേദി എത്തുന്നുവെന്നത് വലിയ ആവേശമാണെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ നജാം സേഥി പറഞ്ഞു.
രണ്ട് ഗ്രൂപ്പുകളായിട്ടാണ് ടീമുകൾ മത്സരിക്കുക. ഓരോ ഗ്രൂപ്പിലെയും രണ്ട് ടീമുകൾ വീതം സൂപ്പർ ഫോർ സ്‌റ്റേജിലെത്തും. ഇതിൽ നിന്ന് വിജയിക്കുന്ന രണ്ട് ടീമുകളാണ് ഫൈനലിൽ മത്സരിക്കുക. ദുബായ് ഉൾപ്പെടെയുളള വേദികൾ പരിഗണിച്ചിരുന്നെങ്കിലും കനത്ത ചൂട് താരങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ ഒഴിവാക്കുകയായിരുന്നു. 2018 സെപ്തംബറിൽ ദുബായിൽ ഏഷ്യാകപ്പ് നടത്തിയപ്പോൾ താരങ്ങളുടെ പ്രകടനത്തെ ബാധിച്ചിരുന്നതായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
പാകിസ്താനിലെ നിലവിലെ സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് കളിക്കാരെ അയയ്ക്കാനാകില്ലെന്ന് ആയിരുന്നു ഇന്ത്യയുടെ നിലപാട്. പാകിസ്താനിൽ ടൂർണമെന്റ് നടത്തിയാൽ പരസ്യ വരുമാനത്തെപ്പോലും പ്രതികൂലമായി ബാധിക്കുമെന്നും ആശങ്ക ഉയർന്നിരുന്നു. ടൂർണമെന്റ് പാകിസ്താനിൽ നിന്ന് മാറ്റിയാൽ ബഹിഷ്‌കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡും ഭീഷണി മുഴക്കിയെങ്കിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നുവെന്നാണ് സൂചന.
Discussion about this post