മാനന്തവാടി; വയനാട്ടിലെ ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് വ്യാപക മതപരിവർത്തനനീക്കം. പെന്തക്കോസ്ത് വിഭാഗങ്ങളാണ് മതപരിവർത്തനത്തിനായി ആദിവാസി കുട്ടികളെ ലക്ഷ്യമിട്ട് ഊരുകളിൽ എത്തുന്നത്. റാവുള ഗോത്രവർഗ കവിയും ചാലിഗദ്ധ അംബേദ്ക്കർ ആദിവാസി ഊരിലെ ഊരുമൂപ്പനുമായ സുകുമാരൻ ചാലിഗദ്ധയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.
ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്‌പെൽ ഇൻ ഇന്ത്യ എന്ന പെന്തക്കോസ്ത് വിഭാഗത്തിലെ ആളുകളാണ്
നീക്കത്തിന് പിന്നിൽ. ഭക്ഷണവും മത്സരവും ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടികളെ കൊണ്ടുപോകുന്ന ഇവർ നിർബന്ധിത മതപഠനമാണ് നടത്തുന്നത്. കുട്ടികളെ ഇവരുടെ പ്രാർത്ഥനാലയങ്ങളിൽ എത്തിച്ച് മതചരിത്രം പഠിപ്പിക്കുന്നു. ഇതിന്റെ ചിത്രങ്ങളും സുകുമാരൻ ചാലിഗദ്ധ പുറത്തുവിട്ടു.
ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ നീയാരാണ് അത് ചോദിക്കാൻ എന്നും നിനക്ക് എന്താ കാര്യം എന്നുമാണ് തിരിച്ചു ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഊരിലെ ഊരുമൂപ്പനാണ് എന്റെ ഊരിലെ ആൾക്കാരെ നോക്കണ്ട കാര്യം എനിക്ക് ഉണ്ടെന്നു പറഞ്ഞപ്പോൾ എന്ത് മൂപ്പൻ എവിടത്തെ മൂപ്പൻ എന്താ തെളിവ് എന്നൊക്കെയായിരുന്നു ചോദ്യം. നീ എല്ലാവരുടെയും കാര്യം നോക്കണ്ട. നിന്റെ കാര്യം നോക്കി നടന്നാൽ മതിയെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ജൂനിയർ വിദ്യാർത്ഥികൾക്കായി വർക്ക് ബുക്ക് എന്ന പേരിൽ മതവിഷയങ്ങൾ ഉൾപ്പെടുത്തിയ പുസ്തകവും വിതരണം ചെയ്യുന്നുണ്ട്. സ്‌കൂളുകളോ മറ്റ് പഠന കേന്ദ്രങ്ങളോ നടത്തുന്നതിനോ ആ രീതിയിൽ കുട്ടികളെ പഠിപ്പിക്കുന്നതിനോ ഇവർക്ക് യാതൊരു അനുമതിയും ഇല്ല.
അനുവാദമില്ലാതെ വനവാസി ഊരുകളിലേക്ക് ആളുകൾ പ്രവേശിക്കുന്നത് വിലക്കി കഴിഞ്ഞ വർഷം സംസ്ഥാന പട്ടികവർഗ വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഇത്തരം വിലക്കുകൾ നിലനിന്നിട്ടും മതപരിവർത്തന റാക്കറ്റുകൾക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്താനോ ഇവർക്കെതിരെ നടപടിയെടുക്കാനോ പോലീസോ മറ്റുളളവരോ തയ്യാറാകുന്നില്ല. ഇങ്ങനെ പോയാൽ ആദിവാസി വിഭാഗങ്ങൾ മുഴുവൻ മതപരിവർത്തനം നടത്തുമെന്നും വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും സുകുമാരൻ ചാലിഗദ്ധ ആവശ്യപ്പെട്ടു.













Discussion about this post