ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ പിന്മാറുന്നതു സംബന്ധിച്ച ചർച്ചകൾ തുടങ്ങാൻ അനുവാദം നൽകുന്ന ബിൽ പാസായത് അഭിമാന മുഹൂർത്തമാണെന്ന് പ്രധാനമന്ത്രി തെരേസ മേ. ഹൗസ് ഓഫ് കോമൺസിൽ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്. ബ്രിട്ടന്റെ ആകെ നന്മയ്ക്ക് ബ്രെക്സിറ്റ് വഴി തെളിക്കുമെന്ന് പറഞ്ഞ മേ അതിർത്തികൾക്കും നിയമങ്ങൾക്കും മേൽ ബ്രിട്ടന് സ്വതന്ത്രാധികാരം ലഭിക്കുമെന്നും വ്യക്തമാക്കി.
ആറുമാസ കാലാവധി നിശ്ചയിച്ചുകൊണ്ടാണ് ബ്രെക്സിറ്റിലേക്കു നീങ്ങുന്നതെന്നും തെരേസ മേ എംപിമാരെ അറിയിച്ചു. എന്നാൽ നടപടികൾ പൂർത്തിയാകാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും വേണ്ടി വരുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ചയാണ് ബിൽ ബ്രിട്ടീഷ് പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്.
എലിസബത്ത് രാജ്ഞി ഒപ്പിട്ടാൽ തെരേസ മേയ്ക്ക് ബ്രെക്സിറ്റ് സംബന്ധിച്ച ചർച്ചകൾ തുടങ്ങാനാകും. യൂറോപ്യൻ യൂണിയനിൽനിന്നു പിരിയുമ്പോൾ തിരിച്ചു കിട്ടുന്ന അധികാരങ്ങൾ സ്കോട്ലൻഡ് അടക്കം എല്ലാ പ്രവിശ്യകൾക്കും ലഭിക്കുമെന്ന് മേ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post