ഡല്‍ഹി: എല്ലാവര്ക്കും ആരോഗ്യസേവനം ഉറപ്പാക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ആരോഗ്യനയത്തിന് കാബിനറ്റ് അംഗീകാരം നല്കി. പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദേശീയ ആരോഗ്യനയം പരിഷ്കരിക്കുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനം ആരോഗ്യ രംഗത്ത് വിനിയോഗിക്കണമെന്ന സുപ്രധാനമായ തീരുമാനവും നയത്തിന്റെ ഭാഗമാണ്. നേരത്തെ ഇത് 1.4 ശതമാനം മാത്രമായിരുന്നു.
പാവപ്പെട്ടവര്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ ഇതിന്റെ മൂന്നില്‍ രണ്ട് ഭാഗവും പ്രാഥമിക ആരോഗ്യ മേഖലയില്‍ ചെലവഴിക്കാനും നയത്തില്‍ ലക്ഷ്യമിടുന്നു. പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വവും മെച്ചപ്പെട്ട ആരോഗ്യപരിചരണവും ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ മരുന്നുകളും, ആരോഗ്യ നിര്‍ണയവും, അത്യാഹിത ആരോഗ്യസേവനവും നല്‍കും. വൃദ്ധര്‍ക്കും മാരകരോഗം ബാധിച്ചവര്‍ക്കും പുനരധിവാസം ആവശ്യമുള്ളവര്‍ക്കും മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും നയത്തില്‍ നിര്‍ദ്ദേശമുണ്ട്. മെഡിക്കല്‍ കോളേജില്‍ മാത്രം ലഭ്യമായ ദ്വിതീയ തല സേവനങ്ങള്‍ ഇനി ജില്ലാ ആശുപത്രികളില്‍ ലഭ്യമാകും. മെഡിക്കല്‍ വിദ്യാഭ്യാസം പരിഷ്കരിക്കും. പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി മികച്ച ആരോഗ്യ മേഖല സാദ്ധ്യമാക്കാനും നയം ലക്ഷ്യമിടുന്നു. കൂടുതല്‍ വിദ്യാലയങ്ങളിലേക്കും തൊഴില്‍ സ്ഥാപനങ്ങളിലേക്കും യോഗ വ്യാപിപ്പിക്കും.
അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെയും ശിശുക്കളുടേയും മരണ നിരക്ക് കുറയ്ക്കുന്നതിനോടൊപ്പം മാതൃമരണ നിരക്കും കുറയ്ക്കാന്‍ ആവശ്യമായ പദ്ധതികള്‍ നയം നിര്‍ദ്ദേശിക്കുന്നു. കുഷ്ഠം, ക്ഷയം എന്നീ രോഗങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യും. ആയുര്‍ ദൈര്‍ഘ്യം 67.5 ല്‍ നിന്ന് 70 ആക്കി ഉയര്‍ത്തുമെന്നും ആരോഗ്യനയം ഉറപ്പ് നല്കുന്നു.
എല്ലാവര്ക്കും ഗുണമേന്മയുള്ള ആരോഗ്യസേവനം ഉറപ്പു നല്കുന്ന നയമാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ആദ്യമായും പ്രധാനമായും പൗരന്മാരുടെ ആരോഗ്യ സുരക്ഷയാണ് നയം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് 2002 ലാണ് ആരോഗ്യനയം നേരത്തെ പരിഷ്കരിച്ചത്.
Discussion about this post