കൊച്ചി: മറൈന്‍ഡ്രൈവിലെ കുടയുടെ മറവിലെ സ്നേഹത്തിന് വേണ്ടത് ചുട്ട അടി തന്നെയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. മറൈന്‍ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാരഗുണ്ടായിസത്തെ ന്യായീകരിച്ചും ചുംബനസമരത്തിനെതിരെ വിമര്‍ശനങ്ങളുമായി ഫേസബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പുതുതലമുറയുടെ രംഗബോധമില്ലാത്ത ചെയ്തികളും അതിനെ തടയാന്‍ ശ്രമിക്കുന്ന സദാചാര പൊലീസും മനസ് മരവിച്ച സര്‍ക്കാര്‍ സംവിധാനവുമൊക്കെ നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്. അനുകൂലമായ ഒട്ടനവധി സാദ്ധ്യതകള്‍ ഉണ്ടായിട്ടും എന്തേ നമ്മുടെ നാട് പിന് ഗിയര്‍ ഇട്ട് ഓടുന്നുവെന്നും ഫേസ്ബുക്കില്‍ വെളളാപ്പളളി പറയുന്നു.
പൊതുഇടങ്ങളില്‍ ഒന്നിച്ചിരിക്കാനുള്ള അവകാശത്തിന്റെ പേരില്‍ മാന്യമായി ജീവിക്കുന്നവര്‍ക്ക് അല്‍പ്പനേരം മാനസിക സന്തോഷത്തിന് വേണ്ടി വന്നിരിക്കാന്‍ പറ്റാത്ത ആവാസകേന്ദ്രങ്ങളായി പൊതുഇടങ്ങളെ മാറ്റുന്ന ഇന്നത്തെ പുതുതലമുറയുടെ അവകാശബോധത്തിന് കടിഞ്ഞാണ്‍ ഇട്ടേ പറ്റൂ. കുടയുടെ മറവിലെ സ്നേഹപ്രകടനങ്ങള്‍ക്കുള്ള സ്ഥലം പൊതുഇടമല്ല. രംഗബോധമില്ലാത്ത ഇത്തരം കോമാളിത്തരത്തിന് ചുട്ട അടിതന്നെയാണ് ആവശ്യമെന്നും വെളളാപ്പളളി വിശദമാക്കുന്നു.
വെളളാപ്പളളി നടേശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജഗദ്ഗുരു ശ്രീനാരായണഗുരുദേവന്റെ തത്വദര്‍ശനത്തിന്റെ പ്രഭാവലയത്തില്‍ ദൈവത്തിന്റെ സ്വന്തം നാടായി മാറിയ കേരളം വീണ്ടും ഭ്രാന്താലയമായി മാറുകയാണോ? എവിടെ നോക്കിയാലും അസ്വസ്തതകളും അസഹിഷ്ണുതകളും മാത്രം. നമ്മുടെ സംസ്കാരത്തിന് ഓരോദിവസവും അധഃപതനം സംഭവിച്ചുകൊണ്ടിരിക്കുന്നു. സാംസ്കാരിക മൂല്യങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ തകരുന്നത് ഭാവിതലമുറയുടെ ജീവിതമാണ്. ഇന്ന് കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പുതുതലമുറയുടെ രംഗബോധമില്ലാത്ത ചെയ്തികളും അതിനെ തടയാന്‍ ശ്രമിക്കുന്ന സദാചാര പൊലീസും മനസ് മരവിച്ച സര്‍ക്കാര്‍ സംവിധാനവുമൊക്കെ നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്. അനുകൂലമായ ഒട്ടനവധി സാദ്ധ്യതകള്‍ ഉണ്ടായിട്ടും എന്തേ നമ്മുടെ നാട് പിന് ഗിയര്‍ ഇട്ട് ഓടുന്നു.
പൊതുഇടങ്ങളില്‍ ഒന്നിച്ചിരിക്കാനുള്ള അവകാശത്തിന്റെ പേരില്‍ മാന്യമായി ജീവിക്കുന്നവര്‍ക്ക് അല്‍പ്പനേരം മാനസിക സന്തോഷത്തിന് വേണ്ടി വന്നിരിക്കാന്‍ പറ്റാത്ത ആവാസകേന്ദ്രങ്ങളായി പൊതുഇടങ്ങളെ മാറ്റുന്ന ഇന്നത്തെ പുതുതലമുറയുടെ അവകാശബോധത്തിന് കടിഞ്ഞാണ്‍ ഇട്ടേ പറ്റൂ. കുടയുടെ മറവിലെ സ്നേഹപ്രകടനങ്ങള്‍ക്കുള്ള സ്ഥലം പൊതുഇടമല്ല. രംഗബോധമില്ലാത്ത ഇത്തരം കോമാളിത്തരത്തിന് ചുട്ട അടിതന്നെയാണ് ആവശ്യം. പക്ഷേ അത് ചെയ്യേണ്ടതാരെന്നത് മറ്റൊരു പ്രശ്നം. അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നുപറയുന്നതുപോലെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ചാനലുകളില്‍ വന്നിരുന്ന് ചര്‍ച്ച ചെയ്യുന്നവര്‍, ഇത്തരം ധാര്‍മ്മിക മൂല്യച്യുതിയിലേക്ക് തകര്‍ന്ന് വീഴുന്ന പുതുതലമുറയുടെ ചെയ്തികളെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത് അതിനപ്പുറം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലം ഉണ്ടാകുന്ന ഈ അധാര്മ്മികതയില് നിന്നും നമ്മുടെ യുവത്വത്തെ സംരക്ഷിക്കുന്നതിനുള്ള ദാര്‍ശനിക കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുള്ള പൊതു ചര്‍ച്ചകളാവണം ചെയ്യേണ്ടത്. അല്ലാതെ ഇതിന്റെ പേരില്‍ പൊതുസ്ഥലങ്ങള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരസ്യമായി ചുംബിക്കാനും കെട്ടിപ്പിടിക്കാനും അഴിഞ്ഞാടാനുമുള്ള പ്രോത്സാഹനമാവരുത് ഈ ചര്‍ച്ചകള്‍. ഇത്തരം പൊതുചര്ച്ചകളില്നിന്നും സമൂഹം പ്രതീക്ഷിക്കുന്നത് ചര്‍ച്ചകളുടെ ഒടുവില്‍ സാമൂഹ്യ നന്മയ്ക്കുവേണ്ടിയുള്ള പൊതുനയം രൂപപ്പെടുത്തുക എന്നുള്ളതാണ്. ഏത് ചര്‍ച്ചയിലാണ് ഒരു പൊതുനയം രൂപപ്പെട്ടുവന്നിട്ടുള്ളത്. ഓരോ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരും മുന്‍വിധിയോടുകൂടി തങ്ങളുടെ അഭിപ്രായങ്ങള്‍ ന്യായവും ചട്ടവും മനുഷ്യാവകാശവും ആവാസവ്യവസ്ഥയും ഒക്കെപ്പറഞ്ഞ് അത് പൊതുസമൂഹത്തിനുമേല്‍ അടിച്ചേല്പിക്കാന് ശ്രമിക്കുന്നത് മറ്റൊരു തരത്തിലുള്ള സദാചാര ഗുണ്ടായിസമാണ്.
സോഷ്യല്‍ മീഡിയയിലൂടെ ആണിനേയും പെണ്ണിനേയും വിളിച്ചുവരുത്തി ഇക്കിളിപ്പെടുത്തുന്ന മനസുകളുടെ കൂട്ടായ്മകള്‍ സൃഷ്ടിച്ച് പൊതുനിരത്തുകള്‍ ഉപരോധിച്ച് മുഖത്ത് ചായം പൂശി തപ്പുകൊട്ടി കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്നത് സാംസ്കാരിക കേരളത്തിന്റെ നെറുകയില്‍ അടിക്കുന്ന വേറൊരു തരത്തിലുള്ള സദാചാരഗുണ്ടായിസമാണ്. മനുഷ്യാവകാശത്തിന്റെ പേരില്‍ ചാനലുകളില്‍ ഇരുന്ന് ചര്‍ച്ച ചെയ്യുന്ന ഒരാളുടെ എങ്കിലും മക്കളെ ഇത്തരത്തിലുള്ള അഴിഞ്ഞാട്ടത്തിന് വിടാറുണ്ടോ?
പൊതുസമൂഹം എന്നും ആവേശത്തോടും പ്രതീക്ഷയോടും നോക്കി കണ്ടുകൊണ്ടിരുന്ന നമ്മുടെ ഭരണാധികാരികളുടെ പിന്മുറക്കാര് കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ യാതൊരു ജനപിന്തുണയോ സംഘബലമോ ഇല്ലാത്ത വിരലിലെണ്ണാവുന്നവര്‍. നീതിപാലകര്‍ നോക്കിനില്‍ക്കേ നിയമം കൈയിലെടുത്തപ്പോള്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ സദാചാരമൂല്യങ്ങളെയെല്ലാം കാറ്റില്‍ പറത്തിയത് നാം കണ്ടു. ഈ മാതൃകാ ഭരണാധികാരികളെയാണോ പൊതുസമൂഹം സഹിക്കേണ്ടത്. ഇവിടെ പിന്നെങ്ങനെയാണ് ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിയമ നിര്‍മ്മാണങ്ങള്‍ നടക്കുന്നത്.
നമ്മുടെ പൊലീസ് സംവിധാനത്തിന് എന്തുപറ്റി. കണ്ണും കാതും ചെവിയും മനസും ഒന്നിച്ച് സൂക്ഷ്മതയോടെ പൊതുജനത്തിന്റെ സംരക്ഷകരാകേണ്ട പൊലീസിന് എവിടെയാണ് പിഴയ്ക്കുന്നത്. നിയമം കൈയിലെടുക്കാന്‍ മറ്റുള്ളവര്‍ക്ക് സമയം കിട്ടിയതിന്റെ വീഴ്ച എവിടേയാണ്. മനസ്സാക്ഷി മരവിച്ചുപോയോ പൊലീസിന്റെ, അതോ രാഷ്ട്രീയ നേതൃത്വം മാറുന്നതനുസരിച്ച് താളത്തിനൊത്ത് തുള്ളേണ്ടിവരുന്നതില് നിന്നുള്ള അസഹിഷ്ണുതയില്‍ നിന്ന് ഉടലെടുത്ത പ്രതിഷേധമാണോ ഇതൊക്കെ. എന്തായാലും ഇതൊരു മഹാദുരന്തത്തിലേക്കുള്ള പുറപ്പാടാണ്. അതനുവദിച്ചുകൂടാ. എല്ലാ ഭാഗത്തുനിന്നും തിരുത്തലുകള്‍ ഉണ്ടാവണം. അതിനുള്ള തുടക്കമാവണം ഇത്തരം സംഭവങ്ങള്‍ നല്കുന്ന പാഠങ്ങള്‍.
നമ്മുടെ നാടിനെ ഇനിയും ഒരു ഭ്രാന്താലയമാക്കാന്‍ നാം അനുവദിക്കരുത്. അതിന് നാം ഓരോരുത്തരും സ്വയം വിമര്‍ശനത്തിനും തിരുത്തലിനും തയ്യാറാവണം. നമ്മുടെ നാടിന്റെ പൊതുമണ്ഡലത്തിലെ ഓരോ വ്യക്തിയും ആത്മാര്‍ത്ഥതയോടെ ഒരു തീരുമാനത്തിലെത്തുക. നാം നമ്മുടെ സുഖത്തിനുവേണ്ടി ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും പൊതുസമൂഹത്തെ ഒരിക്കലും അലോസരപ്പെടുത്തരുത്.
അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം”. ഗുരുവിന്റെ ഈ സന്ദേശം നല്കുവാന് നാം ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഒരിക്കലും ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് ഗഌനി സംഭവിക്കില്ല. ഭ്രാന്താലയം ദേവാലയമായത് ഇത്തരം സന്ദേശങ്ങളിലൂടെയാണ്. അല്ലാതെ ചാനല്‍ ചര്‍ച്ച നടത്തിയും സദാചാര ഗുണ്ടായിസം നടത്തിയും ചുംബനസമരം നടത്തിയും നിയമസഭ അലങ്കോലപ്പെടുത്തിയും അല്ല. പിക്കറ്റിംഗും ഹര്‍ത്താലും അക്രമവും നടത്തിയുമല്ല. മറിച്ച് ഗുരുദര്‍ശനത്തിന്റെ ശാന്തമായ സ്വാധീനമായിരുന്നു. അതൊരു തലമുറയെ പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള മഹാസന്ദേശവുമായിരുന്നു.
[fb_pe url=”https://www.facebook.com/V.K.Natesan/posts/1209434955839660″ bottom=”30″]
Discussion about this post