കൊല്ലം: കുണ്ടറ പീഡനക്കേസില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസ് ഗൗരവത്തോടെ എടുത്തില്ല. കുട്ടികള്‍ക്കെതിരായ കേസുകള്‍ നല്കാന് ആവശ്യപ്പെട്ടിട്ടും പൊലീസ് സ്റ്റേഷനില്‍ നിന്നും പെണ്‍കുട്ടിയുടെ മരണം മറച്ചുവച്ചതായി കൊല്ലം റൂറല്‍ എസ്പി സുരേന്ദ്രന് പറഞ്ഞു. പൊലീസ് പിഴവുകളെ കുറിച്ച് അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
കുണ്ടറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ഈ മാസം ഏഴിന് ഇന്റലിജന്‍സ് കത്തു നല്‍കിയിരുന്നു. കുണ്ടറ പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും ഇന്റലിജന്‍സ് ചൂണ്ടികാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പതിനൊന്നാം തീയതി കൊല്ലം റൂറല്‍ എസ്പി പ്രത്യേക അന്വേഷണ സംഘമുണ്ടാക്കാന്‍ കൊട്ടാരക്കര ഡിവൈസ്പിക്ക് നിര്‍ദ്ദേശം നല്കി.
എന്നാല്‍ 14നുമാത്രമാണ് കൊട്ടാരക്കര ഡിവൈസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് ഇതിനകം വ്യക്തമായിട്ടും മേല്‍നോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെയാണ് വീണ്ടും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
പതിനാറാം തീയതിയാണ് പോക്സോ ചുമത്തി അന്വേഷണം സസ്പെന്‍ഷനിലായ കുണ്ടറ സിഐക്ക് കൈമാറുന്നത്. ഗ്രേവ് ക്രൈം വിഭാഗത്തില്‍പ്പെടുന്ന കേസായിട്ടും സ്റ്റേഷനില്‍ നിന്നും മേലുദ്യോഗസ്ഥരെ ആദ്യഘട്ടത്തില്‍ ഇക്കാര്യം അറിയിച്ചതുമില്ല. അന്വേഷണം നടക്കുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയെ കുറിച്ച് പരസ്യപ്രതികരണത്തിനല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
അതേസമയം, കുണ്ടറ കേസില്‍ കസ്റ്റഡയിലുള്ള പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ നാലുപേരെ നുണപരിശോധനക്ക് വിധേയമാക്കും. പെണ്‍കുട്ടിയുടെ അമ്മയെ മനശാസ്ത്രജ്ഞരുടെ സാനിധ്യത്തില്‍ ചോദ്യം ചെയ്യും. ക്രൈം ബ്രാഞ്ച് സംഘത്തെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ സി.ഐയ്ക്കും എസ്.ഐയ്ക്കും പുറമെ ഉന്നതര്‍ക്കെതിരെയും നടപടി ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. നടപടിക്ക് വിധേയനായി ഇപ്പോള്‍ പുറത്ത് നില്ക്കുന്ന കുണ്ടറ സി.ഐ: ഷാബു മാര്‍ച്ച് ഏഴിന് പൊലീസിലെ ഉന്നതര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിലെ ഗുരുതര വീഴ്ചയാണ് അദ്ദേഹത്തിന്റെ തൊപ്പി തെറിക്കാന്‍ കാരണമായത്.
മരിച്ച പെണ്‍കുട്ടിയുടെ പിതാവ് സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ പല ഏജന്‍സികളെയും സമീപിച്ചതിന്റെ കൂട്ടത്തില്‍ മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചു. മനുഷ്യാവകാശ കമ്മീഷന് ഇതു സംബന്ധിച്ച പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ട റിപ്പോര്‍ട്ടാണ് കുണ്ടറ സി.ഐ തയ്യാറാക്കിയത്. പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയമായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നിട്ടും അത് സംബന്ധിച്ച് അന്വേഷണം നടത്താതിരുന്നതാണ് സി.ഐ ക്ക് വിനയായത്. എന്നാല്‍ റിപ്പോര്‍ട്ടിനൊപ്പം സി.ഐ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും എഫ്.ഐ ആറിന്റെ പകര്‍പ്പും പ്രത്യേകം ചേര്‍ത്തിരുന്നു. സി.ഐ യുടെ റിപ്പോര്‍ട്ട് അബദ്ധജടിലമായിരുന്നെങ്കിലും ഒപ്പം ഉണ്ടായിരുന്ന രേഖകളിലെ വിവരങ്ങള്‍ ഉദ്ധരിച്ച് പുതിയ കുറ്റമറ്റ റിപ്പോര്‍ട്ട് തയ്യാറാക്കി മനുഷ്യാവകാശ കമ്മിഷന് കൊടുക്കുന്നതിന് പകരം അത് കൈമാറുന്ന ജോലി മാത്രമാണ് ഉന്നത ഉദ്യോഗസ്ഥര്‍ ചെയ്തത്. മനുഷ്യാവകാശ കമ്മിഷന് നല്കിയ വന്‍ പാളിച്ചയുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എന്തോ പന്തി കേടുണ്ടായിട്ടാകണം ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥന് മാര്‍ച്ച് 12 ന് കുണ്ടറ സ്റ്റേഷനിലെത്തി കേസ് സംബന്ധിച്ച മുഴുവന്‍ ഫയലുകളം പിടിച്ചെടുത്തത്.
ഇതിന് രണ്ട് ദിവസത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വാര്‍ത്തയായി എന്ന് മാത്രമല്ല വിവാദങ്ങള്‍ കത്തി പടര്‍ന്ന് അടിയന്തിരമായി സി.ഐ യെ സസ്പെന്റ് ചെയ്യുകയും ചെയ്തു. പിറ്റേന്ന് എസ്.ഐ യുടെ തൊപ്പിയും തെറിച്ചു.
കീഴുദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് തൊണ്ട തൊടാതെ വിഴുങ്ങി മനുഷ്യാവകാശ കമ്മിഷന് അയച്ചു കൊടുത്ത പോസ്റ്റ്മാന്റെ പണിയാണ് കൊല്ലം റൂറലിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന് പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന് കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.വസ്തുതകള്‍ ചേര്‍ത്ത് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ സി.ഐ അമാന്തിച്ചെങ്കില് റിപ്പോര്‍ട്ടിനൊപ്പം കണ്ട രേഖകളുടെ പിന്‍ബലത്തില്‍ എന്ത് കൊണ്ട് മേലുദ്യോഗസ്ഥര്‍ സൂക്ഷമ പരിശോധന നടത്തി ബലാല്‍സംഗ വിവരവും ചേര്‍ത്ത് പുതിയ കുറ്റമറ്റ റിപ്പോര്‍ട്ട് തയ്യാറാക്കിയില്ലെന്ന ചോദ്യമാണ് ഉയരുന്നത്.ഇതിനിടെ നേരത്തെ പറഞ്ഞതിനപ്പുറം പുതിയ മൊഴി എന്തെങ്കിലും തങ്ങളെ കൊണ്ട് പറയിക്കാമോ എന്ന് പെണ്‍കുട്ടിയുടെ അമ്മ അന്വേഷണ സംഘത്തെ വെല്ലു വിളിച്ചതായി ഇന്ന് പുലര്‍ച്ചെ വിവരം പുറത്ത് വന്നിട്ടുണ്ട്.
Discussion about this post