കശ്മീർ : കശ്മീരിൽ ജനവാസ മേഖലകളിൽ ഒളിപ്രവർത്തനം നടത്തുന്ന ഭീകരർക്ക് മുന്നറിയിപ്പ് നല്കി ഇന്ത്യന്‍ സൈന്യം. ഭീകരപ്രവർത്തനവുമായി മുന്നോട്ട് പോയാൽ അടുത്ത ശിശിരം ആഘോഷിക്കാൻ ഭീകരവാദികൾ ജീവിച്ചിരിക്കില്ലെന്ന് വ്യക്തമാക്കി ശക്തമായ ഭീകരവിരുദ്ധ നീക്കവുമായി മുന്നോട്ടു പോകാനാണ് സൈന്യത്തിന്റെ തീരുമാനം.
ഇപ്പോള്‍ ഇരുനൂറോളം ഭീകരരാണ് കശ്മീർ താഴ് വരയിൽ പ്രവർത്തിക്കുന്നതെന്നാണ് സൈന്യത്തിന്റെ കണ്ടെത്തൽ. ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങി വിവിധ ഭീകര സംഘടനയിൽ പെട്ടവരാണ് താഴ്വരയിൽ ഭീകരപ്രവർത്തനം നടത്തുന്നത്. ജനവാസമുള്ള മേഖലകളിൽ സാധാരണക്കാരെ മറയാക്കിയാണ് സൈന്യത്തിനെതിരെ ഇവരുടെ ആക്രമണം.
നാലായിരത്തോളം സൈനികരെയാണ് ഭീകരരെ പൂർണമായും ഇല്ലാതാക്കാനുള്ള പ്രത്യേക ചുമതല നൽകി താഴ് വരയിലേക്ക് നിയോഗിച്ചിരിക്കുന്നത്. ശിശിരകാലത്ത് ഭീകരവിരുദ്ധ നീക്കം ഫലപ്രദമായി നടത്താനാവില്ല എന്നതിനാലാണ് അതിനു മുൻപ് തന്നെ ജോലി തീർക്കാൻ സൈന്യം ലക്ഷ്യമിടുന്നത്. ജനവാസ മേഖലകളിൽ പ്രവർത്തിക്കുന്ന ഭീകരർ ഇല്ലാതാകുന്നതോടെ പ്രദേശത്തെ ക്രമസമാധാനം സാധാരണ നിലയിലാകുമെന്നാണ് സൈന്യം കരുതുന്നത്.
ബുർഹാൻ വാനിക്ക് ശേഷം കഴിഞ്ഞ ദിവസം ഹിസ്ബുളിന്റെ കമാൻഡറായ സബ്സർ ഭട്ടിനെയും സംഘത്തേയും സൈന്യം വധിച്ചിരുന്നു.
Discussion about this post