ബേൺ: ഇന്ത്യയ്ക്ക് ആണവ വിതരണ ഗ്രൂപ്പ് അംഗത്വം(എന്‍എസ്ജി) നല്‍കേണ്ടതില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ചൈന. ആണവനിര്‍വ്യാപന കരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് മാത്രമേ എന്‍സിജിയില്‍ അംഗമാവാന്‍ സാധിക്കുകയുള്ളൂ എന്നുള്ളതു കൊണ്ട് തന്നെ തങ്ങളുടെ നിലപാടിന് മാറ്റമില്ലെന്ന് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. സ്വിറ്റ്സര്‍ലന്റിലെ ബേണില്‍ നടന്ന എന്‍എസ്ജി അംഗങ്ങളുടെ സമ്മേളനത്തിനിടെയാണ് ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം നല്‍കേണ്ടതില്ലെന്ന നിലപാട് ചൈനീസ് വക്താവ് ആവര്‍ത്തിച്ചത്.
‘കൃത്യമായ നിയമങ്ങള്‍ പാലിച്ചേ എന്‍സിജി പ്രവേശനം സാധ്യമാവുകയുള്ളൂ. 2016ലെ സോള്‍ പ്ളീനറിയില്‍ വെച്ച് തന്നെ എന്‍സിജി അംഗത്വ മാനദണ്ഡങ്ങളെകുറിച്ച് വ്യക്തമാക്കിയതാണ്. ഈ മാനദണ്ഡങ്ങളനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ബാധ്യത ഞങ്ങള്‍ക്കുണ്ട്’, അദ്ദേഹം പറയുന്നു. ‘ബേണില്‍ വെച്ച് നടക്കുന്ന സമ്മേളനത്തിലും പുതിയ അംഗങ്ങളുടെ പ്രവേശന കാര്യത്തില്‍ സിയോളിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആണവ നിര്‍വ്യാപന കരാറില്‍ അംഗമല്ലാത്ത രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കുന്നത് സംബന്ധിച്ച സാങ്കേതിക, നിയമ, രാഷ്ട്രീയ വശങ്ങളെക്കുറിച്ച് ചര്‍ച്ചനടത്തിയേ തീരുമാനമെടുക്കാനാവൂ’ അദ്ദേഹം ആവർത്തിച്ചു. ഇതേ നിലപാട് സമ്മേളനത്തിന് മുന്‍പും ചൈന ആവർത്തിച്ചിരുന്നു.
ജൂണ്‍19 ന് സ്വിറ്റ്സർലൻഡിലെ ബേണിൽ തുടങ്ങിയ നിര്‍ണായക സമ്മേളനം വെള്ളിയാഴ്ച്ച സമാപിക്കാനിരിക്കെയാണ് നിലപാടില്‍ മാറ്റമില്ലെന്ന് ചൈന ആവര്‍ത്തിച്ചത്. ഇതോടെ ആഗോള ആണവ ക്രയവിക്രയ രംഗത്തെ നിയന്ത്രിക്കുന്ന രാജ്യങ്ങളിലൊന്നായി മാറാനുള്ള ഇന്ത്യയുടെ ശ്രമം ഇത്തവണയും പരാജയപ്പെട്ടേക്കും.
ചൈനയുടെ പിന്തുണയില്ലാത്തതാണ് എന്‍എസ്ജി അംഗത്വത്തിന് ഇന്ത്യയ്ക്ക് ഏറ്റവും വലിയ തടസ്സമാവുന്നത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ വരുത്തുന്നുണ്ട്.
Discussion about this post