ഡല്‍ഹി: എഎപിക്ക് തിരിച്ചടിയായി എംഎല്‍എമാരുടെ പ്രതിഫലം പറ്റുന്ന ഇരട്ടപ്പദവി. ഡല്‍ഹി നിയമസഭയിലെ 20 പാര്‍ട്ടി എംഎല്‍എമാര്‍ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ ഹര്‍ജി കമ്മീഷന് തള്ളി. ഈ എംഎല്‍എമാര്‍ക്ക് അയോഗ്യത പ്രഖ്യാപിക്കുന്നത് സംബന്ധിച്ച കമ്മീഷന്റെ അന്തിമ തീരുമാനം ഓഗസ്റ്റിലുണ്ടാകും. എഎപിയുടെ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതാണ് കേസിന് ആധാരം.
ഇത് ഇരട്ടപ്പദവിയുടെ പരിധിയില്‍ വരുമെന്നും ഇതിനാല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് ഇവരെ അയോഗ്യരാക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഹര്‍ജി.
അയോഗ്യതാ വിഷയത്തില്‍ ഉള്‍പ്പെട്ട 21 എംഎല്‍എമാരില്‍ ഒരാളായ രജൗറി ഗാര്‍ഡനില്‍ നിന്നുള്ള ജെര്‍ണയില്‍ സിംഗ് പിന്നീട് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി രാജിവച്ചിരുന്നു. അവശേഷിച്ച 20 പേരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത് 2015 മാര്‍ച്ചിലാണ്. ഇതേതുടര്‍ന്ന് ഈ എംഎല്‍എമാരെ ഇരട്ടപ്പദവിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാനായി ഡല്‍ഹി സര്‍ക്കാര്‍, 1997 ലെ ഇരട്ടപ്പദവി ആക്ടില്‍ ഭേദഗതി വരുത്തി പാര്‍ലമെന്ററി സെക്രട്ടറിമാരെ ഇരട്ടപദവിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
എന്നാല്‍ ഇത് രാഷ്ട്രപതിക്ക് അംഗീകാരത്തിന് അയച്ചപ്പോള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവയ്ക്കാതെ മടക്കി. ഇതേതുടര്‍ന്ന് ഭേദഗതി നടപ്പിലായില്ല. ഇതോടെയാണ് എംഎല്‍എമാര്‍ ഇരട്ടപ്പദവി ഭീഷണിയിലായത്.
പാര്‍ലമെന്ററി സെക്രട്ടറിമാരായി 21 എംഎല്‍എമാരും സേവനം ചെയ്തത് പണം കൈപ്പറ്റാതെയായിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ നിയമത്തില്‍ ഈ പദവി ഇരട്ടപ്പദവിയുടെ ഗണത്തില്‍ വരുന്നതാണ്. ഇത് മാറ്റുന്നതിനാണ് നിയമഭേദഗതി കൊണ്ടുവന്നത്. ഇതാണ് രാഷ്ട്രപതി തള്ളിയത്.
ഇതിനെതിരേ എംഎല്‍എമാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരമില്ലാതെ നടത്തിയ പാര്‍ലമെന്ററി സെക്രട്ടറിപദവി നിയമപരമല്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ലമെന്ററി സെക്രട്ടറി പദവി നില്‍നില്‍ക്കില്ലെന്നും ഇതിനാല്‍ ഇരട്ടപദവി വിഷയം തന്നെ ഉദിക്കുന്നില്ലെന്നുമായിരുന്നു എഎഎപിയുടെ വാദം. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളുകയായിരുന്നു.
എംഎല്‍എമാരെ അയോഗ്യരാക്കിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവെങ്കില്‍ 20 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞടെുപ്പ് വേണ്ടിവരും. നേരത്തെ, പഞ്ചാബില്‍ മത്സരിക്കാനായി ജെര്‍ണയില്‍ സിംഗ് രാജിവച്ചതിനെതുടര്ന്ന് രജൗറി ഗാര്‍ഡനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കായിരുന്നു വിജയം. എഎപി ഇവിടെ കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഗസ്റ്റിലെ തീരുമാനം നിര്‍ണായകമാകുന്നത്. ഇതിനാല്‍ 20 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇപ്പോഴത്തെ സാഹചര്യത്തില്‍ എഎപി സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായേക്കുമെന്നാണ് വിലയിരുത്തല്‍.
Discussion about this post