തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ താന്‍ ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. വാരികയിൽ വന്ന തന്റെ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അര്‍ധ സത്യങ്ങള്‍ മാത്രമാണ് അച്ചടിച്ചു വന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.
ദിലീപിനെ ചോദ്യം ചെയ്യുന്ന സമയം കൃത്യമായ തെളിവില്ലായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. തെളിവ് ശേഖരിച്ചിട്ട് വേണമായിരുന്നു ചോദ്യം ചെയ്യാന്‍. തെളിവും സംശയവും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിനെതിരെ തെളിവില്ലെന്നും എഡിജിപി ബി.സന്ധ്യ പബ്ലിസിറ്റിക്കായാണ് ദിലീപിനെയടക്കം 13 മണിക്കൂര്‍ ചോദ്യം ചെയ്തതെന്നുമുള്ള സെന്‍കുമാറിന്റെ അഭിമുഖം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് സെന്‍കുമാറിന്റെ വിശദീകരണം.
ഐജി ദിനേന്ദ്ര കശ്യപ് നല്ല ഉദ്യോഗസ്ഥനാണ്. ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ എന്തുകൊണ്ട് അദ്ദേഹത്തെ പങ്കെടുപ്പിച്ചില്ലെന്നും സെന്‍കുമാര്‍ ചോദിച്ചു. സന്ധ്യക്കെതിരായുള്ള സെന്‍കുമാറിന്റെ വിമര്‍ശനങ്ങളെ നേരത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തള്ളിയിരുന്നു.
ആരോപണങ്ങള്‍ കാര്യമാക്കേണ്ടിതില്ല. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. മികച്ച ഏകോപനം കേസന്വേഷണത്തിലുണ്ട്. ഈ രീതിയില്‍ തന്നെ മുന്നോട്ട് പോയാല്‍ മതിയെന്നും ബെഹ്‌റ സന്ധ്യക്കയച്ച കത്തില്‍ പറഞ്ഞു.
Discussion about this post