ഡല്‍ഹി: കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനെന്ന് ദേശീയ അന്വേഷണ ഏജന്‍സി. വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് സഹായം ലഭിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. ഭീകര സംഘടനകളും കശ്മീരിലെ വിഘടനവാദികളും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവ് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി.
പാക് ചാരസംഘടനയായ ഐഎസ്ഐ, ഭീകര സംഘടനയായ ലഷ്കര്‍ ഇ ത്വയ്ബയും കശ്മീരിലെ വിഘടനവാദി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നതിന്റെ ആധികാരികമായ തെളിവുകളാണ് എന്‍ഐഎയ്ക്ക് ലഭിച്ചതെന്ന്് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹവാല ഇടപാടിലൂടെയാണ് വിഘടനവാദി നേതാക്കള്‍ക്ക് പാകിസ്ഥാനില്‍ നിന്ന് പണം ലഭിക്കുന്നത്. അതിര്‍ത്തി വഴിയുള്ള വ്യാപാരത്തിന്റെ മറവിലാണ് പണം കശ്മീരിലെത്തിക്കുന്നത്. ഇങ്ങനെ ലഭിച്ച പണമാണ് കഴിഞ്ഞവര്‍ഷം കശ്മീരിലുണ്ടായ പ്രക്ഷോഭത്തിനായി വിതരണം ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. കശ്മീരില്‍ സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിയുന്നവര്‍ക്ക് ദിവസം 500 രൂപയും ആഴ്ചയില്‍ 2000 രൂപയോ പ്രതിഫലമായി നല്കാറുണ്ടായിരുന്നു എന്ന് നേരത്തെ എന്‍ഐഎ കണ്ടെത്തിയിരുന്നു. വിഘടനവാദികള്‍ക്ക് ഹവാല പണം നല്കുന്ന കശ്മീരിലെ വ്യാപാരികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.
അതിനിടെ, സയീദ് അലി ഷാ ഗീലാനി ഒപ്പിട്ട പ്രതിഷേധ കലണ്ടര്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തി. എവിടെ, എന്ന് പ്രതിഷേധം നടത്തണമെന്ന് കലണ്ടറില്‍ വ്യക്തമാകകുന്നുണ്ട്. പ്രാദേശിക സംഘര്‍ഷങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഇതില്‍ വിശദമാക്കുന്നുണ്ട്. ഗീലാനിയുടെ മരുമകനായ അട്ലഫ് അഹമ്മദ് ഷായുടെ കയ്യില്‍നിന്നാണു പ്രതിഷേധ കലണ്ടര്‍ കണ്ടെത്തിയത്. ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുന്നതിനും മരണപ്പെടുന്നതിനും കാരണമായ പ്രതിഷേധം താഴ് വരയില്‍ പെട്ടെന്നു പൊട്ടിപ്പുറപ്പെട്ടതല്ലെന്നും കൃത്യമായ പദ്ധതിയിലൂടെ ആസൂത്രണം ചെയ്തതാണെന്നും തെളിയിക്കുന്നതാണു കലണ്ടര്‍.
Discussion about this post