ഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അടുത്ത കാലം വരെ ഇന്ത്യയിലെ എണ്ണപ്പെടുന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്ന നിതീഷ് കുമാർ ഇപ്പോൾ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ അടിമയായി മാറിയിരിക്കുകയാണെന്നാണ് കോൺഗ്രസിന്റെ കുറ്റപ്പെടുത്തല്‍.
എൻഡിഎയിലേക്ക് ചുവടുമാറ്റിയ നിതീഷ് കുമാറിന്റെ തീരുമാനം പല നേതാക്കൾക്കും ഇപ്പോഴും ദഹിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറയുന്നു. ചേരിമാറുന്ന കാര്യത്തിൽ നിതീഷ് കുമാർ കാട്ടുന്ന മെയ്വഴക്കം അദ്ഭുതപ്പെടുത്തുന്നതാണെന്നും സന്ദീപ് ദീക്ഷിത് പരിഹസിച്ചു.
‘ഇതുപോലെ മുൻപ് മറ്റാരും ചെയ്തിട്ടുണ്ടാകില്ല. കൂടെ നിന്നവരുടെ കാലുവാരിയതിലൂടെ സ്വന്തം ധാർമിക അടിത്തറയാണ് നിതീഷ് കുമാർ തകർത്തുകളഞ്ഞത്. തീർത്തും ദുർബലനായ ഒരു മുഖ്യമന്ത്രിയായി അദ്ദേഹം മാറി. എണ്ണപ്പെടുന്ന നേതാക്കളിൽ ഒരാളായി അദ്ദേഹം അറിയപ്പെട്ട സമയമുണ്ടായിരുന്നു. എന്നാൽ, ഇന്ന് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ അടിമയായി നിതീഷ് മാറിയിരിക്കുന്നു– സന്ദീപ് പറഞ്ഞു. ജെഡിയുവിലെ സ്വാഭിമാനമുള്ള നേതാക്കൾ പാർട്ടി വിട്ടു പുറത്തുവരുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയ്ക്കൊപ്പം ചേരാനുള്ള തന്റെ തീരുമാനത്തെ എതിർത്ത ജെഡിയു ദേശീയ അധ്യക്ഷൻ ശരദ് യാദവിനെ നിതീഷ് വിഭാഗം പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇരുവിഭാഗം നേതാക്കളും ഇന്ന് പാർട്ടിയുടെ ഉന്നതതല യോഗം പട്നയിൽ വിളിച്ചിട്ടുണ്ട്.
Discussion about this post