ഡൽഹി: രോഹിങ്ക്യ മുസ്ലിം അഭയാർഥികൾ ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്നു സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതിനുപിന്നാലെ അങ്ങനെ ഒരു സത്യവാങ്മൂലം നൽകിയിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു. സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുന്നതു പരിഗണിച്ചു വരുന്നതേയുള്ളൂയെന്നും മന്ത്രി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് ഇനി 18നു പരിഗണിക്കും. സത്യവാങ്മൂലം അപൂർണമായിരുന്നുവെന്നും അത് അന്തിമ സത്യവാങ്മൂലം അല്ല എന്നുമാണു രാത്രി വൈകി ആഭ്യന്തര മന്ത്രാലയം നൽകിയ വിശദീകരണം. കേസ് തിങ്കളാഴ്ചയേ പരിഗണിക്കൂവെന്നതിനാൽ 15ന് കേന്ദ്രസർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചേക്കും. 14ന് നൽകിയ സത്യവാങ്മൂലത്തിൽ അപൂർണമെന്ന് അവസാനം ചേർത്തിരുന്നു.
രോഹിങ്ക്യ അഭയാർഥികൾക്കു വിവിധ തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയം ഉയർന്നിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അവരെ ഇന്ത്യയിൽ തുടരാൻ അനുവദിക്കരുതെന്നുമാണു കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തിലുള്ളത്.
പാക്ക് ഭീകര സംഘടനകളുമായി രോഹിങ്ക്യകൾക്കു ബന്ധമുണ്ടെന്നും ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ഐഎസ് ഇവരെ ഉപയോഗിക്കുമെന്ന ഭീഷണിയുണ്ടെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. അഭയാർഥികളായതിനാൽ അവരുടെ കാര്യത്തിൽ കോടതി ഇടപെടാതിരിക്കുകയാണു വേണ്ടതെന്നും ബെഞ്ചിനു മുൻപാകെ കേന്ദ്രം ബോധിപ്പിച്ചു.
ഏകദേശം 40,000–ഓളം രോഹിങ്ക്യ മുസ്ലിംകൾ ഇന്ത്യയിലുണ്ട്. അതിൽ 16,000 പേർക്ക് അഭയാർഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകൾ ലഭിച്ചിട്ടുള്ളതാണ്.
Discussion about this post