കണ്ണൂർ: ബി.ജെ.പിയുടെ ജനരക്ഷാ യാത്രയില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനാധിപത്യത്തിൽ രാഷ്ട്രീയ അക്രമങ്ങൾക്ക് സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിർഭാഗ്യവശാൽ കേരളത്തിൽ സി.പി.എമ്മും സർക്കാരും സ്പോൺസർ ചെയ്യുന്ന രാഷ്ട്രീയ അക്രമങ്ങൾ അരങ്ങേറുകയാണെന്നും യോഗി പറഞ്ഞു. കേരളം, ത്രിപുര എന്നിവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ ഭരണ വൈകല്യങ്ങള്‍ വിളിച്ചോതുന്നതാകും ജനരക്ഷ യാത്രയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അവരുടെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം. ജനാധിപത്യത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് സ്ഥാനമില്ലെന്നും എന്നാല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇവിടെ തുടര്‍ന്ന് പോരുകയാണെന്നും യോഗി ചൂണ്ടിക്കാട്ടി.
കേരളത്തിൽ സംഘടനാ പ്രവർത്തനം നടത്തുന്ന ബി.ജെ.പി പ്രവർത്തകർക്കു നേരെ സി.പി.എം അക്രമം അഴിച്ചുവിടുകയാണ്. ബി.ജെ.പി പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. ഇത്തരം രാഷ്ട്രീയ അക്രമങ്ങൾ ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ല – യോഗി പറഞ്ഞു.
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം തുറന്ന് കാണിക്കാനാണ് ബി.ജെ.പി ഈ മാർച്ച് നടത്തുന്നത്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ദുർഭരണത്തെ തുറന്ന് കാട്ടുക എന്ന ലക്ഷ്യം കൂടി കുമ്മനം രാജശേഖരൻ നയിക്കുന്ന യാത്രയ്ക്കുണ്ട്. ദൈവത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ട കേരളത്തിൽ ഭരിക്കുന്നവർ തന്നെ അക്രമം നടത്തുന്ന സ്ഥിതിയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം നാടായ കണ്ണൂരിലാണ് ഇത് കൂടുതൽ. സർക്കാരിനെതിരായ ഈ ജാഥയിലേക്ക് വരുന്നവരുടെ എണ്ണം കൂടി വരികയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
കീച്ചേരി മുതൽ കണ്ണൂർ വരെ 9 കിലോ മീറ്റർ പദയാത്രയിലാണ് യോഗി പങ്കെടുക്കുക. ജനരക്ഷാ യാത്രയിൽ പങ്കെടുക്കുന്ന ആദ്യമുഖ്യമന്ത്രിയാണ് ആദിത്യനാഥ്.
Discussion about this post