ഡല്ഹി: ഇന്ത്യയ്ക്കെതിരെ ഭീകരരെ ഉപയോഗിച്ച് സൈബർ ആക്രമണം നടത്തുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകാൻ തയാറെടുത്ത് സൈബർ പോരാളികൾ. അടുത്തിടെ ഇന്ത്യയുടെ പ്രധാനപ്പെട്ട പത്തോളം വെബ്സൈറ്റുകൾ പാക്കിസ്ഥാനി ഹാക്കർമാർ ആക്രമിച്ചിരുന്നു. നാഷണൽ എയ്റോനോട്ടിക്സ്, ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി, ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി, ആർമി ഇൻസ്റിറ്റ്യൂട്ട് മാനേജ്മെന്റ്, ബോർഡ് ഓഫ് റിസേർച്ച് ഇൻ ന്യൂക്ലിയർ സയൻസസ് തുടങ്ങി വെബ്സൈറ്റുകളാണ് പാക്ക് ഹാക്കർമാർ തകർത്തത്.
കശ്മീരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാനിലെ റെയിൽവേ വെബ്സൈറ്റ് ഇന്ത്യൻ ഹാക്കർമാർ തകർത്തിരുന്നു. ഇതിനു പ്രതികാരമായാണ് പാക്കിസ്ഥാനിലെ ഹാക്കർ ഗ്രൂപ്പായ ഹാക്സർ ക്രൂ ഇന്ത്യൻ വെബ്സൈറ്റുകൾ ആക്രമിച്ചത്. പാക്കിസ്ഥാനു പുറമെ മറ്റുചില രാജ്യങ്ങളിൽ നിന്നുള്ള ഹാക്കർമാരും ഇന്ത്യയ്ക്കെതിരെ തുടർച്ചയായി സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നുണ്ട്. ഇത്തരം ആക്രമണങ്ങളെ തടയാനും തിരിച്ചു ആക്രമിക്കാനും ഒരു സംഘത്തെ തന്നെ സജ്ജമാക്കാനാണ് സർക്കാർ നീക്കം. കഴിഞ്ഞ വർഷമാണ് ഇന്ത്യയുടെ സ്കോർപൈൻ അന്തർവാഹിനികളുടെ പ്രധാനപ്പെട്ട രേഖകൾ ചോർത്തി ഓസ്ട്രേലിയൻ മാധ്യമം പുറത്തുവിട്ടത്. ഇതൊരു സൈബർ ആക്രമണമായിരുന്നു. മുങ്ങിക്കപ്പലിന്റെ ഡിസൈനർ പ്ലാനുകൾ ഫ്രഞ്ച് നിർമ്മാതാവായ ഡിസിഎൻഎസുകളിൽ നിന്നാണ് ചോർന്നതെന്ന് കരുതുന്നു. റിപ്പോർട്ടുകൾ പ്രകാരം, 22,000 പേജുകളിലധികം രേഖകളാണ് അന്നു ചോർന്നത്.
ഇന്ത്യൻ ടെലികോം, സൈനിക വിഭാഗം, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെല്ലാം സൈബർ ആക്രമണ ഭീഷണി നേരിടുന്നുണ്ട്. ഇത്തരം ശത്രുക്കളെ നേരിടാൻ, സൈബർ യുദ്ധത്തിനായി ഒരു ട്രൈ-സർവീസ്– ഏജൻസി സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയും സർക്കാരിന്റെ പരിഗണനയിലുണ്ട്. നാഷണൽ സൈബർ സുരക്ഷാ ഉപദേശകനുമായി പ്രതിരോധ സൈബർ ഏജൻസി പ്രവർത്തിക്കും. കരസേന, നാവികസേന, വ്യോമസേന എന്നിവ ചേർന്നുള്ള പദ്ധതിക്ക് കീഴിൽ 1,000 ലധികം വിദഗ്ധർ ഒന്നിക്കും. റിപ്പോർട്ടുകൾ പ്രകാരം, പുതിയ പ്രതിരോധ സൈബർ ഏജൻസിക്ക് ആക്രമണ– പ്രതിരോധ ശേഷി ഉണ്ടായിരിക്കും. സൈബർ കമാന്റിന്റെ മുൻകരുതലായി ഡിഫൻസ് സൈബർ ഏജൻസി പ്രവർത്തിക്കും. അമേരിക്കൻ തെരഞ്ഞെടുപ്പ് മെഷീൻ ഹാക്കിങ്, റാംസൻവെയർ ആക്രമണം, മറ്റ് സൈബർ ആക്രമണങ്ങൾ, ഉത്തര കൊറിയൻ സൈബർ ഭീഷണി എല്ലാം ഇത്തരമൊരു സൈബർ സേന സജ്ജമാക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചിട്ടുണ്ട്.
സൈബർ യുദ്ധത്തിൽ ഇന്ത്യയുടെ കഴിവിലും ശേഷിയിലും വൻ വിടവ് നേരിട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരെൻ റിജിജു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അയൽ രാജ്യമായ ചൈന ശക്തമായ സൈബർ വാർ ശേഷി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഭാവിയിലെ യുദ്ധം സൈബർ രംഗത്തായിരിക്കും. ഈ മേഖലയിൽ ശക്തിതെളിയിച്ചവർ യുദ്ധം ജയിക്കുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.
സോഷ്യൽമീഡിയ വഴിയുള്ള ക്യാംപയിനുകൾക്കും സൈബർ സേന വേണ്ടതുണ്ട്. ഡോക്ലം സംഘർഷത്തിനിടയിൽ ഇന്ത്യയുടെ വാദങ്ങളെ അട്ടിമറിക്കാൻ ചൈന ശ്രമിച്ചിരുന്നു. ഇതിനായി ചൈനയിലെ ചില വെബ്സൈറ്റുകളിൽ വരെ അവർ ഇടപെട്ടു.
Discussion about this post