ഡല്‍ഹി : പെട്രോളും ഡീസലും ജിഎസ്ടിക്കു കീഴിലാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണക്കുന്ന ഔദ്യോഗിക നിലപാടു സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനം. പാര്‍ട്ടി ഭരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍നിന്നുള്ള ധനമന്ത്രിമാരുടെ എതിര്‍പ്പു തള്ളിയാണു രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനം കൈകൊണ്ടത്. പെട്രോളിയം ഉല്പന്നങ്ങളില്നിന്നുള്ള വരുമാനം ഉപേക്ഷിച്ചാല്‍ സംസ്ഥാനങ്ങള്‍ക്കു വന്‍ വരുമാനനഷ്ടമുണ്ടാകുമെന്നു പഞ്ചാബ്, കര്‍ണാടക സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ വാദിച്ചു. നഷ്ടപരിഹാരം ഉറപ്പാക്കാതെ ഇക്കാര്യം ഉന്നയിക്കരുതെന്നും അവര്‍ പറഞ്ഞു. എന്നാല്‍, പ്രശ്നപരിഹാരമുണ്ടാക്കേണ്ടതു കേന്ദ്രത്തിന്റെ ജോലിയാണെന്നും ജനവികാരത്തിനൊപ്പം നില്‍ക്കണമെന്നുമായിരുന്നു പൊതു വിലയിരുത്തല്‍.
ഭാരവാഹിയോഗത്തില്‍ ക്ഷണിതാക്കളായെത്തിയ മുന്‍ ധനമന്ത്രി പി.ചിദംബരവും സാമ്പത്തിക വിദഗ്ധന്‍ ജയ്റാം രമേശും ജിഎസ്ടി നിര്‍വഹണത്തിലെ അപാകതകള്‍ വിശദീകരിച്ചു.
കടയില്‍നിന്നു ബക്കറ്റും ബ്രഷും അരിയും ടൂത്ത് പേസ്റ്റും ഉള്‍പ്പെടെ 10 സാധനങ്ങള്‍ വാങ്ങുന്നയാള്‍ക്കു 10 ബില്ലുകള്‍ കടക്കാരന് നല്കേണ്ടിവന്നേക്കാമെന്നു ചിദംബരം പറഞ്ഞു. എന്നാല്‍, പല നികുതിനിരക്കുള്ള ഈ സാധനങ്ങള്‍ക്കെല്ലാംകൂടി 28% ജിഎസ്ടി ഈടാക്കി ഒറ്റ ബില്ലായിരിക്കും കടക്കാരന് നല്‍കുക. നഷ്ടം ഉപയോക്താവിന്. 18% അടിസ്ഥാനനിരക്കുള്ള ബില്ലാണു കോണ്‍ഗ്രസ് നിര്ദേശിച്ചിരുന്നതെന്നു ചിദംബരവും ജയ്റാമും പറഞ്ഞു.
നേരത്തെ പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരണമെന്ന നിലപാട് കേന്ദ്രം മുന്നോട്ട് വച്ചിരുന്നു. സംസ്ഥാനങ്ങളുടെ എതിര്‍പ്പാണ് ഇതിന് തടസ്സമായത്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നികുതി കുറക്കാന്‍ പോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് ഉത്പന്നങ്ങള്‍ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായത്.
Discussion about this post