തിരുവനന്തപുരം: ഹോട്ടലുകളിലെ ജി.എസ്.ടി വെട്ടിച്ചുരുക്കും. 9ന് അസാമിൽ നടക്കുന്ന ജി.എസ്.ടി കൗൺസിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സ്റ്റാർ ഹോട്ടലുകളിലെ ജി.എസ്.ടി 28-ൽ നിന്ന് 18 ആയി കുറയ്ക്കുക. 7500 രൂപയിൽ കൂടുതൽ മുറിവാടകയുള്ള ഹോട്ടലുകളിൽ മാത്രം 18 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തുക. ബാക്കി എല്ലാ ഹോട്ടലുകളിലും ജി.എസ്.ടി 12 ശതമാനമാക്കി ഏകീകരിക്കുക. അല്ലെങ്കിൽ സ്റ്റാർ, വൻകിട ഹോട്ടലുകളിൽ 18ഉം എ.സി ഹോട്ടലുകൾക്ക് 12ഉം നോൺ എ.സി ഹോട്ടലുകൾക്ക് 5ഉം ആയി കുറയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പരിഗണിക്കുന്നത്. ജി.എസ്.ടി കെടുതികൾ പഠിക്കാൻ കൗൺസിൽ നിയോഗിച്ച അസാം ധനമന്ത്രി ഹിമന്ത വിസ്വാസ് ശർമ്മയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ശുപാർശയിലാണ് ഈ നിർദ്ദേശങ്ങൾ. പരമാവധി ഹോട്ടലുകളെ കോംപൗണ്ടിംഗ് പരിധിയിലേക്ക് കൊണ്ടുവരാനാണ് ആലോചന. ഭക്ഷണങ്ങളുണ്ടാക്കുന്നതിനായുള്ള നികുതിയുടെ ഇൻപുട്ട് ക്രെഡിറ്റ് ഒഴിവാക്കാനും നിർദ്ദേശമുണ്ട്.
ഹോട്ടലുകളിൽ ഇതുവരെ അഞ്ച് ശതമാനം നികുതിയാണുണ്ടായിരുന്നത്. അത് തന്നെ കോംപൗണ്ട് ചെയ്ത് ഒരു ശതമാനം അടച്ചാൽ മതിയായിരുന്നു. ജി.എസ്.ടി വന്നതോടെ ഇത് മാറി. നോൺ എ.സി ഹോട്ടലിൽ 12ഉം, എ.സിയിൽ 18ഉം, സ്റ്റാർഹോട്ടലിൽ 28ഉം ആണ് ജി.എസ്.ടി. ഇത് ഭീമമായ വിലക്കയറ്റമുണ്ടാക്കി. ടെലിഫോൺ, വൈദ്യുതി, ഗ്യാസ്, വേതനം തുടങ്ങി ഇൻപുട്ട് ക്രെഡിറ്റ് ലഭിക്കുമെന്ന് പറയുന്നതിലൊന്നും വ്യക്തതയില്ല. പലതിലും നികുതിയുമില്ല. ഹോട്ടൽ ഉടമകൾക്ക് ഇൻപുട്ട് ക്രെഡിറ്റിൽ താത്പര്യമില്ല. പാർസൽ ഭക്ഷണത്തിന് ജി.എസ്.ടി ഈടാക്കുന്നതിൽ വ്യക്തതയില്ല. ടേക്ക് എവെ ഭക്ഷണം വാങ്ങുന്നവർ ഹോട്ടലിലെ സൗകര്യങ്ങൾ ഉപയോഗിക്കുന്നില്ല. എ.സി ഹോട്ടലിൽ നിന്ന് ഭക്ഷണം പാർസൽ വാങ്ങിയാൽ 18 ശതമാനം ജി.എസ്.ടി ഈടാക്കുന്നതിൽ ന്യായീകരണമില്ല. ഹോട്ടലിന്റെ ഒരുമുറിയെങ്കിലും എ.സിയാണെങ്കിൽ എ.സി ഹോട്ടൽ വിഭാഗത്തിൽ ഉൾപ്പെടുത്തി 18 ശതമാനം ജി.എസ്.ടി വാങ്ങുന്നതിലും അർത്ഥമില്ല. ഹോട്ടൽ ഭക്ഷണത്തിന് എം.ആർ.പി നിശ്ചയിക്കാനുമാവില്ല. ഹോട്ടലുകളിലെ ജി.എസ്.ടി ടൂറിസത്തെയും ഭക്ഷണമേഖലയിലെ വില്പനയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട് തുടങ്ങിയവയാണ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
മൂന്ന് മാസത്തിലൊരിക്കൽ റിട്ടേൺ നൽകിയാൽ മതി. ഇൻപുട്ട് ക്രെഡിറ്റ് ഒഴിവാക്കുക. വില്പനയിൽ നികുതിരഹിത ഉത്പന്നങ്ങളെ ഒഴിവാക്കി വ്യാപാരം നിർണയിക്കുകയും പരമാവധി ഹോട്ടലുകളെ ഒരുകോടി രൂപയുടെ പരിധിയിലാക്കി ജി.എസ്.ടി കോംപൗണ്ട് ചെയ്ത് ഒരുശതമാനം മാത്രം ഈടാക്കി ഭക്ഷണത്തിനുള്ള നികുതി പൂർണമായും ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും സമിതി സമർപ്പിക്കും.
Discussion about this post