ഹന്ദ്വാര: കശ്മീരിലെ ഹന്ദ്വാരയില് സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഭീകരരും സൈന്യം തമ്മിലുള്ള ഏറ്റമുട്ടലിനിടെ വെടിയേറ്റ് ഒരു സിവിലിയന്‍ സ്ത്രീയും മരിച്ചിട്ടുണ്ട്. ഹന്ദ്വാരയിലെ യുനിസൂവിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഞായറാഴ്ച അര്‍ധരാത്രിയിലാണ് സംയുക്തസേന പരിശോധന ആരംഭിച്ചത്.
ഭീകരര്‍ ഒളിച്ചിരുന്ന വീട്ടില്‍ അകപ്പെട്ട സ്ത്രീയാണ് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ മരിച്ചത്. കൂടാതെ, രോഗിയായ ഒരു സ്ത്രീയെയും മറ്റ് ഏഴു പേരെയും വീട്ടില്‍ നിന്ന് സൈന്യം രക്ഷപ്പെടുത്തി. പ്രദേശത്ത് സംയുക്തസേന നടത്തുന്ന തിരച്ചില്‍ പുരോഗമിക്കുകയാണ്.
അതേ സമയം ഒരു ഭീകരനെ ജീവനോടെ പിടികൂടിയതായും വിവരമുണ്ട്. സൈനിക നീക്കത്തിന് പിന്നാലെ സോപോർ, ബാരാമുള്ള, ഹന്ദ്വാര, കുപ്വാര എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു.
ജമ്മു കശ്മീര്‍ പൊലീസ്, രാഷ്ട്രീയ റൈഫിള്‍സ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് എന്നിവയാണ് സംയുക്ത പരിശോധനയില്‍ പങ്കാളികളായത്.
Discussion about this post