തിരുവനന്തപുരം :സര്‍ക്കാരിന് താത്പര്യമില്ലെങ്കില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും നടപ്പാക്കാനുദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും പിന്മാറുമെന്ന് ഡിഎംആര്‍സി മുന്‍ എംഡി ഇ.ശ്രീധരന്. സംസ്ഥാനത്തോട് പ്രതിബദ്ധതയുള്ളതുകൊണ്ടും മുഖ്യമന്ത്രി ആവശ്യപ്പെട്ടതുകൊണ്ടും മാത്രമാണ് പദ്ധതികള്‍ ഏറ്റെടുത്തത്. അല്ലാതെ തന്റെ ലക്ഷ്യം കച്ചവടമല്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെയോ ബി.ഒ.ടി രീതിയിലോ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്നും ശ്രീധരന് പറഞ്ഞു.ലൈറ്റ് മെട്രോയെ സംബന്ധിച്ച് തിരുവനന്തപുരം വികസന അതോറിട്ടി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തലസ്ഥാനത്ത് ആദ്യം നടപ്പാക്കാനുദ്ദേശിച്ച മോണോ റെയില്‍ പദ്ധതി ഡി.എം.ആര്.സി മുന്നോട്ടു വച്ചതല്ല. സംസ്ഥാന സര്‍ക്കാരും നാട്പാക്കും നല്കിയ പദ്ധതിയുടെ പ്രായോഗികക്ഷമത പരിശോധിക്കുക മാത്രമായിരുന്നു ഡി.എം.ആര്.സി ചെയ്തത്. എന്നാല്‍ ഭീമമായ ചെലവും പദ്ധതി നിര്‍വഹണത്തില്‍ മുന്‍പരിചയമുള്ള കമ്പനികളുടെ അഭാവവും കൊണ്ട് മോണോറെയില്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു. മറ്റ് നിരവധി പദ്ധതികളുടെ സാദ്ധ്യതയും പരിശോധിച്ചിരുന്നു. ഒടുവിലാണ് ലൈറ്റ് മെട്രോ എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നും ഇ. ശ്രീധരന് പറഞ്ഞു.
2014 ഒക്ടോബറില്‍ തന്നെ വിശദമായ പദ്ധതി രേഖ സമര്‍പ്പിച്ചിട്ടും ഇതുവരെയും സര്‍ക്കാര്‍ യാതൊരു പ്രതികരണവും നടത്താത്തതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നു കാണിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീധരന് സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു.
തിരുവനന്തപുരത്ത് പള്ളിപ്പുറം ടെക്നോസിറ്റി മുതല്‍ കരമന വരെ 21.821 കിലോമീറ്റര്‍ ദൂരം ലൈറ്റ് മെട്രോ സ്ഥാപിക്കാന്‍ 4219 കോടിയാണ് ആകെ ചെലവ് കണക്കാക്കുന്നത്. ഇതില്‍ 20 ശതമാനം വീതം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കണം. പ്രതിവര്‍ഷം 200 കോടി വീതം അഞ്ചു വര്‍ഷം കൊണ്ട് 1001 കോടിയാണ് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കേണ്ടത്. 2021ല്‍ യാഥാര്ത്ഥ്യമാക്കാനാവുന്ന പദ്ധതിയില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ലാഭം രണ്ട് ശതമാനത്തോളം മാത്രമായതിനാല്‍ പി.പി.പി അടിസ്ഥാനത്തിലോ ബി.ഒ.ടിയിലോ സ്വകാര്യ സംരംഭകര്‍ ഏറ്റെടുക്കാന്‍ സാദ്ധ്യതയില്ല. അതുകൊണ്ടുതന്നെ ശേഷിക്കുന്ന 60 ശതമാനം തുക മറ്റ് മാര്‍ഗങ്ങളിലൂടെ സമാഹരിക്കുകയോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സമാഹരിക്കുകയോ വേണം. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള 3.04 ഹെക്ടര്‍ ഉള്‍പ്പെടെ പദ്ധതിക്കാവശ്യമായ ആകെ 11.96 ഹെക്ടര്‍ സ്ഥലവും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കണം. നിലവിലുള്ള ബസ് ചാര്‍ജിന്റെ ഇരട്ടിയോളമായിരിക്കും ലൈറ്റ് മെട്രോയിലെ യാത്രക്കൂലിയെന്നും ശ്രീധരന് പറഞ്ഞു.
Discussion about this post