കുറ്റിപ്പുറം: സൈനികര്‍ ശത്രുക്കള്‍ക്കുനേരേ ഉപയോഗിക്കുന്ന കുഴിബോംബുകള്‍ ഭാരതപ്പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ബന്ധം അന്വേഷിച്ച് പോലീസ്. സൈന്യത്തിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ള പട്ടാളബോംബുകളാണിതെന്നാണ് പോലീസുകാര്‍ പറയുന്നത്.
ഉഗ്രസ്ഫോടനശേഷിയുള്ളതാണ് ബോംബുകളെങ്കിലും ഉപയോഗയോഗ്യമാണോ എന്ന് സൈനിക ഉദ്യോഗസ്ഥരെത്തി പരിശോധിച്ചാല്‍ മാത്രമേ വ്യക്തമാകൂ. അലക്ഷ്യമായി വലിച്ചെറിഞ്ഞതുപോലെയാണ് ബോംബുകള്‍ കണ്ടെത്തിയത്. രണ്ടുതരത്തിലുള്ള ബോംബുകളാണ് പ്രധാനമായും സൈനികര്‍ ഉപയോഗിക്കുന്നത്. മര്‍ദം ചെലുത്തുമ്പോള്‍ പ്രവര്‍ത്തിക്കുന്നതും റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതും. റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിഭാഗത്തില്‍പ്പെട്ട കുഴിബോംബാണ് കണ്ടെടുത്തത്.
കുറ്റിപ്പുറം പാലത്തിനു മുകളില്‍നിന്ന് വലിച്ചെറിഞ്ഞതാകാന്‍ സാധ്യതയില്ലെന്നാണ് പോലീസ് നിഗമനം. പാലത്തിന്റെ ആറാമത്തെ തൂണില്‍നിന്ന് 30 മീറ്ററോളം അകലെയായാണ് ഇവ കണ്ടെത്തിയത്. മണല്‍പ്പരപ്പില്‍ നിന്നാണ് കണ്ടെത്തിയതെങ്കിലും ഈ ഭാഗത്ത് രണ്ടുമാസംമുമ്പുവരെ വെള്ളമുണ്ടായിരുന്നു. വെള്ളത്തിലൂടെ ഒഴുകിവരാനിടയുണ്ടെങ്കിലും അത്രമാത്രം പഴക്കം സഞ്ചികളിലും മറ്റും കണ്ടെത്തിയിട്ടില്ല. വൈകുന്നേരങ്ങളിലും മറ്റും ഒട്ടേറെപ്പേര്‍ ഈ ഭാഗത്ത് പുഴയിലുണ്ടാകാറുണ്ട്. എന്നിട്ടും ഇതുവരെ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലേ എന്ന ചോദ്യവുമുയരുന്നുണ്ട്. സഞ്ചികളിലെത്തിച്ച ബോംബുകള്‍ പുഴയിലെത്തിയ മറ്റാരെങ്കിലുമാകാം പുറത്തേയ്ക്കെടുത്തിട്ടതെന്നും പോലീസ് സംശയിക്കുന്നുണ്ട്.
1999-ല്‍ നിര്‍മിച്ചതാണ് ബോംബുകളെന്നാണ് പ്രാഥമിക നിഗമനം. 20 വര്‍ഷംവരെ ഉപയോഗിക്കാന്‍ കഴിയുന്നവയാണിവ. കാലാവധിക്കുശേഷം പരിശോധനയ്ക്ക് വിധേയമാക്കി ഉപയോഗയോഗ്യമാക്കുകയാണ് പതിവെന്നുമാണ് സൈന്യത്തില്‍ ജോലിചെയ്തവര്‍ പറയുന്നത്. 20 മീറ്റര്‍ ചുറ്റളവില്‍ പ്രഹരശേഷിയുടെ പ്രതിഫലനമുണ്ടാകുമെന്നാണ് പറയുന്നത്. സൈന്യത്തിനു പുറമെ മാവോയിസ്റ്റുകളാണ് കുഴിബോംബുകള്‍ ഉപയോഗിക്കാറുള്ളത്. നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുന്നതിനുമുമ്പ് മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചിരുന്നു.
Discussion about this post