ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥികളെ പറ്റിച്ചത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി. റാവത്താണ്. ഗോദയിലേക്ക് ചാടിയിറങ്ങുമ്പോള്‍ ഇങ്ങനെയൊരു ചതി അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രചാരണച്ചൂട് അവസാനംവരെ എങ്ങനെ നിലനിര്ത്തുമെന്നതിലാണ് ആശങ്ക.
തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുമ്പോഴത്തെ ഉദ്വേഗത്തോടെയാണ് എല്ലാവരും കഴിഞ്ഞദിവസം തിരഞ്ഞെടുപ്പുകമ്മിഷന്റെ പത്രസമ്മേളനം ടി.വി.യില്‍ കണ്ടത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രതീക്ഷിച്ചിരുന്നവര്‍ നിരാശരായി. കര്‍ണാടകയുടെ കാര്യംമാത്രം പറഞ്ഞ് റാവത്ത് പത്രസമ്മേളനം അവസാനിപ്പിച്ചു.
തിരഞ്ഞെടുപ്പ് എന്നുനടക്കുമെന്ന കാര്യം അനിശ്ചിതത്വത്തിലായതോടെ അങ്കലാപ്പിലായത് മുന്നണികളുടെ നേതൃത്വമാണ്. ജനുവരി 14-നാണ് കെ.കെ. രാമചന്ദ്രന്‍നായര്‍ മരിച്ചത്. ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതനുസരിച്ച് ജൂലായ് 14-നകം നടത്തിയാല്‍ മതി.
സ്ഥാനാര്‍ഥികള്‍ വീടുകയറി വോട്ടുറപ്പിക്കുന്ന തിരക്കിലാണ്. എത്ര ദിവസം ഇങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് ഇപ്പോഴെല്ലാവരും. കടുത്ത ചൂടില്‍ ആരോഗ്യപ്രശ്നങ്ങള്‍ പിടിപെടുമോ എന്ന ചിന്തയുമുണ്ട്.
തിരഞ്ഞെടുപ്പ് നീണ്ടാല്‍ ആകെ പ്രശ്നമാകുമെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ പറയുന്നു. ആവേശം ഇതേപടി നിലനിര്‍ത്തുന്നതും പണമുണ്ടാക്കുന്നതും പ്രശ്നമാണ്. തീയതി പ്രഖ്യാപിക്കാത്തതിന്റെ പിരിമുറുക്കത്തിലാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സജി ചെറിയാനും. തിരഞ്ഞെടുപ്പ് നീണ്ടാല്‍ ആകെ കുഴയുമെന്ന് അദ്ദേഹവും പറയുന്നു. എന്‍.ഡി.എ. സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന് പിള്ളയും അസ്വസ്ഥനാണ്.
പ്രചാരണച്ചെലവ് അനുവദനീയമായ പരിധി കടന്നാല്‍ അതു തിരഞ്ഞെടുപ്പുകേസിലേക്കും മറ്റും പോകാമെന്നത് സ്ഥാനാര്‍ഥികളെ കുഴക്കുന്നുണ്ട്. എങ്കിലും ഭീമമായ സംഖ്യ പ്രചാരണത്തിന് വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പു ചുമതലക്കാര്‍ രഹസ്യമായി പറയും.
164 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഓരോ ബൂത്തിലും അഞ്ചും പത്തും വൊളന്റിയര്‍മാരാണ് ഓരോ സ്ഥാനാര്‍ഥിക്കുംവേണ്ടി പ്രവര്‍ത്തന രംഗത്തുള്ളത്. ഒരു മുന്നണിക്ക് ദിവസം രണ്ടുലക്ഷംരൂപയ്ക്കുമേല് ചെലവുണ്ട്.
Discussion about this post