കശ്മീരില്‍ എട്ട് വയസ്സുകാരി പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മതം പറഞ്ഞ് നടത്തിയ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ പൊള്ളി കേരളം. പെണ്‍കുട്ടി കൊല്ലപ്പെട്ടത് മുസ്ലിം മതതിനെതിരായ ഹിന്ദു ആക്രമണമെന്ന രീതിയിലുള്ള ചിത്രീകരണമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. സംഘപരിവാറാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണവും ശക്തമാക്കി. ഇതിന്റെ തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ വ്യാജ ഹര്‍ത്താല്‍ ആഹ്വാനം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഒരു സംഘടനയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തില്ലെന്ന വാര്‍ത്തകള്‍ പുറത്തു വന്നു. എന്നാല്‍ ഈ ആഹ്വാനത്തിന്റെ പേരില്‍ മലപ്പുറം, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ ചിലര്‍ തെരുവില്‍ ഇറങ്ങി വാഹനങ്ങള്‍ തടയുകയായിരുന്നു.
എസ്ഡിപി ഐ ശക്തി കേന്ദ്രങ്ങളില്‍ പലയിടത്തും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പലയിടത്തും സംഘര്‍ഷം ഉണ്ടായി. ജനകീയ ഹര്‍ത്താല്‍ എന്ന പേരിലാണ് പലയിടത്തും അതിക്രമം നടക്കുന്നത്.
കോഴിക്കോട് സ്വകാര്യ ബസുകള്‍ ഭാഗികമായേ സര്‍വീസ് നടത്തുന്നുള്ളൂ. മലപ്പുറത്ത് നാലിടത്ത് വാഹനം തടഞ്ഞവരെ പൊലീസ് വിരട്ടിയോടിച്ചു. പരപ്പനങ്ങാടിയിലും ഗതാഗതം തടസ്സപ്പെടുത്തിയവരെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു.
പൊന്നാനിയില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരിലും കാസര്‍കോടും ഒരു വിഭാഗം ആളുകള്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു. കോഴിക്കോട് മാത്തോട്ടത്ത് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. കത്വ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലെ ആഹ്വാനപ്രകാരമാണ് ആളുകള്‍ വഴി തടയുന്നത്.
അതേസമയം അപ്രതീക്ഷിത ഹര്‍ത്താല്‍ എങ്ങനെ നേരിടണമെന്ന് അറിയാത്ത അവസ്ഥയിലാണ് പോലിസ് സംവിധാനങ്ങള്‍. നാഥനില്ലാത്ത ഹര്‍ത്താല്‍ എങ്ങനെ നിയന്ത്രിക്കും എന്നതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ആശങ്കയുണ്ട്. നിലവില്‍ ംസഘര്ഷമുള്ളിടത്ത് എത്തി സമരക്കാരെ ഒഴിപ്പിക്കുകയാണ് ചെയ്യുന്നത്. പല തീവ്രവാദ സംഘടനകളും ഇത്തരം ആഹ്വാനങ്ങള്‍ പിന്നിലുണ്ടെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ ഇത്തരം അരാജക സമരങ്ങള്‍ വലിയ കലാപത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്.
Discussion about this post