ഡൽഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെയുള്ള ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയതിനെതിരെ കോണ്ഗ്രസ് എംപിമാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. ഹർജി കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റീസ് ജെ.ചെലമേശ്വറിന്റെ ശ്രദ്ധയിൽപ്പെടുത്താനിരിക്കെയാണ് തിടുക്കത്തിൽ തീരുമാനം കൈക്കൊണ്ടത്. വിഷയം മുതിർന്ന അഭിഭാഷകരായ കപിൽ സിബലും പ്രശാന്ത് ഭൂഷണും ജസ്റ്റീസ് ചെലമേശ്വറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും “നാളെ വരൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് ബാർ ആൻഡ് ബെഞ്ച് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ആരാണ് ബെഞ്ച് രൂപീകരിച്ചത് എന്നതു സംബന്ധിച്ചു വ്യക്തതയില്ല.
രാജ്യസഭാ എംപിമാരായ പ്രതാപ് സിംഗ് ബജ്വ, അമീ ഹർഷദ്റായ് യജ്നിക് എന്നിവരാണ് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ തീരുമാനത്തിനെതിരെ പരമോന്നത നീതിപീഠത്തെ സമീപിച്ചത്. ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് ഹർജി ചൊവ്വാഴ്ച പരിഗണിക്കും. എസ്.എ.ബോബ്ദെ, എൻ.വി.രമണ, അരുണ് മിശ്ര, എ.കെ.ഗോയൽ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.
രാജ്യസഭ ചട്ടങ്ങൾ ലംഘിച്ചാണ് നോട്ടീസ് നൽകിയതെന്ന് വിശദീകരിച്ചാണ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് വെങ്കയ്യ നായിഡു തള്ളിയത്. ചീഫ് ജസ്റ്റീസിനെതിരായ ആരോപണങ്ങളിൽ തെളിവില്ലെന്നും നായിഡു പറഞ്ഞു. കോണ്ഗ്രസ്, ആർജെഡി, എൻസിപി, സിപിഎം, സിപിഐ, സമാജ് വാദി പാർട്ടി, ബിഎസ്പി, മുസ്ലിം ലീഗ് എന്നീ പാർട്ടികളാണ് ചീഫ് ജസ്റ്റീസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയത്.
മെഡിക്കൽ കോളജ് കോഴ ക്കേസിൽ ചീഫ് ജസ്റ്റീസിന്റെ പേര് പരാമർശിക്കുന്നതടക്കം അഞ്ച് പ്രധാന വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം നോട്ടീസ് സമർപ്പിച്ചത്. തനിക്കെതിരേ തന്നെയുള്ള കേസ് പരിഗണിച്ചു വിധി പറഞ്ഞതിലൂടെ അധികാര ദുർവിനിയോഗം, മാസ്റ്റർ ഓഫ് റോസ്റ്റർ അധികാരത്തിന്റെ ദുർവിനിയോഗം, ഭൂമി വാങ്ങാനായി തെറ്റായ സത്യവാങ്മൂലം നൽകൽ, ചീഫ് ജസ്റ്റീസിനെതിരേയുള്ള ഹർജി സ്വയം കേൾക്കുന്നതിനായി മെമ്മോ തീയതി തിരുത്തൽ തുടങ്ങിയ ആരോപണങ്ങളും ചീഫ് ജസ്റ്റീസിനെതിരേ ഉയർത്തിയിരുന്നു.
Discussion about this post