മുംബൈ: ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയശേഷം റണ്ണൊഴുക്കു നിലയ്ക്കാത്ത ജോസ് ബട്ലറിന്റെ ബാറ്റ് വീണ്ടും ഗർജിച്ചപ്പോൾ, മുംബൈ ഇന്ത്യൻസിനെതിരേ രാജസ്ഥാൻ റോയൽസിനു തകർപ്പൻ വിജയം. ഏഴു വിക്കറ്റിനാണ് രോഹിത് ശർമയെയും കൂട്ടരെയും അവരുടെ ഗ്രൗണ്ടിൽ രാജസ്ഥാൻ കെട്ടുകെട്ടിച്ചത്.
തുടർച്ചയായ അഞ്ചാം അർധസെഞ്ചുറി നേടിയ ജോസ് ബട്ലർ 53 പന്തിൽ 94 (അഞ്ചു സിക്സറും ഒന്‍പതു ബൗണ്ടറികളും) റണ്‍സുമായി രാജസ്ഥാൻ വിജയത്തിൽ പുറത്താകാതെനിന്നു. അജിൻക്യ രഹാനെ(37), സഞ്ജു സാംസണ്(26) എന്നിവർ ബട്ലർക്കു മികച്ച പിന്തുണ നൽകി. 94*, 95*, 82, 51, 67 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ബട്ലർ സ്കോർ ചെയ്തത്. ഇതോടെ രാജസ്ഥാൻ പ്ലേഓഫ് പ്രതീക്ഷകൾ വീണ്ടും സജീവമാക്കി.
ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റണ്‍സ് നേടി. സൂര്യകുമാർ യാദവ് (31 പന്തിൽ 38), എവിൻ ലെവിസ്(42 പന്തിൽ 60) ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 87 റണ്‍സ് അടിച്ചുകൂട്ടി. രാജസ്ഥാൻ ഫീൽഡർമാരുടെ ചോരുന്ന കൈകളും കൂട്ടുകെട്ടിനെ തുണച്ചു.
സൂര്യകുമാർ പുറത്തായശേഷമെത്തിയ രോഹിത് ശർമ നേരിട്ട ആദ്യ പന്തിൽതന്നെ പുറത്തായി ക്ലാസ് തെളിയിച്ചു. ഇഷാൻ കിഷൻ(12), കൃണാൽ പാണ്ഡ്യ(3) എന്നിവർക്കും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ നടത്തിയ വന്പനടികളാണ് ഒടുവിൽ മുംബൈയെ 150 കടത്തിയത്. ഹാർദിക് 21 പന്തിൽ 36 റണ്‍സ് നേടി പുറത്തായി.
രാജസ്ഥാനായി ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ് എന്നിവർ രണ്ടും ധവാൽ കുൽക്കർണി, ജയദേവ് ഉനാദ്ഘട് എന്നിവർ ഓരോ വിക്കറ്റും നേടി. മൂന്നു ക്യാച്ചുകളുമായി ഫീൽഡിംഗിൽ സഞ്ജു സാംസണ് തിളങ്ങി. ഇതിൽ അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യയെ പുറത്താക്കാൻ സഞ്ജു എടുത്ത ക്യാച്ച് അതിമനോഹരമായിരുന്നു.
Discussion about this post