പെനാല്‍റ്റി കിക്കിന്റെ ആദ്യ രക്തസാക്ഷികളില്‍ ഒരാള്‍ ഒരു കോഴിക്കോട്ടുകാരനായിരുന്നു എന്നറിയുക — യൂണിവേഴ്സല്‍ ക്ലബ്ബിന്റെ വിഖ്യാത ഗോള്‍കീപ്പര്‍ രാരന്‍.
മുപ്പതുകളിലാണ്. കോഴിക്കോടന്‍ ഫുട്ബാളില്‍ ചാലഞ്ചേഴ്സും യൂണിവേഴ്സലും തമ്മിലുള്ള വൈരം കളിക്കളത്തിനകത്തും പുറത്തും കത്തിപ്പടരുന്ന കാലം. റോവിംഗ് സെന്റര്ഹാഫ് കോട്ടായി അച്ചുവാണ് ചാലഞ്ചേഴ്സിന്റെ ഹീറോ. മധ്യനിരയിലെ ഓര്‍ക്കെസ്ട്ര നിയന്ത്രിക്കുന്നതില്‍ മാത്രമല്ല , എതിര് പ്രതിരോധനിരയിലൂടെ നുഴഞ്ഞുകയറി അസാധ്യമായ ആംഗിളുകളില്‍ നിന്ന് വെടിയുണ്ടകള്‍ ഉതിര്‍ക്കുന്നതിലും കേമന്‍.
മറ്റൊരു ഖ്യാതി കൂടിയുണ്ട് അച്ചുവിന്. കരുത്തനായ ഈ ഓള്‍റൌണ്ടറുടെ പെനാല്‍റ്റി കിക്കുകള്‍ ഗോള്‍കീപ്പര്‍മാര്‍ രക്ഷപ്പെടുത്തിയ ചരിത്രമില്ല. 12 വാര ദൂരെ പെനാല്‍റ്റി സ്പോട്ടില്‍ അച്ചു പന്ത് കൊണ്ടുവെക്കുമ്പോഴേ ഗോളിയുടെ മുട്ടിടിക്കും. തീപാറുന്ന ആ ഷോട്ട് കൈകൊണ്ടോ നെഞ്ചുകൊണ്ടോ തടുക്കാന്‍ ശ്രമിച്ചു ഒടുവില്‍ പന്തിനൊപ്പം വലയില്‍ ചെന്ന് കുടുങ്ങിയ ഗോള്‍കീപ്പര്‍മാരുടെ കദനകഥകള്‍ അയവിറക്കി കേട്ടിട്ടുണ്ട് പഴമക്കാര്‍.
ആ കോട്ടായി അച്ചുവിനെയാണ് രാരന്‍ പോരിനു വിളിച്ചത്. അച്ചുവിന്റെ പെനാല്‍റ്റി കിക്ക് തടുത്തിടും– അതായിരുന്നു വെല്ലുവിളി . രാരനെ അറിയുന്നവര്‍ക്ക് ഞെട്ടലുണ്ടായില്ല എന്നതാണ് സത്യം. ബാറിനടിയിലെ സാഹസികപ്രകടങ്ങള്ക്ക് പേരുകേട്ട ഗോളി. അസാമാന്യ ധൈര്യശാലിയും.
വീര്‍പ്പടക്കി നിന്ന ചാലഞ്ചേഴ്സിന്റെയും യൂണിവേഴ്സലിന്റെയും ആരാധകരെ സാക്ഷിനിര്‍ത്തി അച്ചുവിന്റെ കിക്ക് രാരന്‍ നെഞ്ചില്‍ ഏറ്റുവാങ്ങുന്നു. ആവേശഭരിതരായ യൂണിവേഴ്സലിന്റെ ആരാധകര്‍ പ്രിയതാരത്തെ ചുമലില്‍ ഏറ്റിയാണത്രെ നഗരം ചുറ്റിയത്. പക്ഷെ കഥയുടെ ആന്റി-ക്ലൈമാക്സ് വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെത്തിയ രാരന്‍ രക്തം ഛര്‍ദിച്ചു നിലത്തുവീണു. ചരിത്രം സൃഷ്ടിച്ച സേവിന്റെ ആഘാതത്തില്‍ നിത്യരോഗിയായിത്തീര്ന്ന രാരന്‍ പിന്നീടൊരിക്കലും കളിക്കളത്തില്‍ തിരിച്ചെത്തിയില്ല. മരണം വരെ നീണ്ടു രാരന്റെ ദുരിതം.
രാരന്മാരുടെ തലമുറ അവസാനിക്കുന്നില്ല. “നല്ലൊരു പെനാല്‍റ്റി സേവിനോളം ഹരം പകരുന്ന മറ്റൊന്നുമില്ല എന്റെ ജീവിതത്തില്‍,” റഷ്യയുടെ ഇതിഹാസതുല്യനായ ഗോള്‍ കീപ്പര്‍ ലെവ് യാഷിന്റെ പ്രശസ്തമായ വാക്കുകള്‍. “യൂറി ഗഗാറിന് ബഹിരാകാശത്തു പറന്നുനടക്കുന്ന കാഴ്ച പോലും അത് കഴിഞ്ഞേ വരൂ ..” പതിറ്റാണ്ടുകള്‍ നീണ്ട സംഭവബഹുലമായ തന്റെ ഫുട്ബാള്‍ ജീവിതത്തില്‍ നൂറ്റി അന്‍പതിലേറെ പെനാല്‍റ്റി കിക്കുകള്‍ തടുത്തിട്ട ചരിത്രമുണ്ട് യാഷിന് .
പക്ഷെ യാഷിന്റെ കാലത്ത് പെനാല്‍റ്റി കിക്കുകള്‍ മിക്കവാറും ഒരു ലോട്ടറിയായിരുന്നു. സ്പോട്ടില്‍ നിന്ന് പന്ത് തൊടുക്കുന്നവനും കാത്തു നില്ക്കുന്ന ഗോള്‍കീപ്പര്‍ക്കും അമിത പ്രതീക്ഷകളുടെ ഭാരമില്ല. ടൈബ്രെയ്ക്കര് എന്ന ഇടപാട് ഫീഫയും യുവെഫയും ഒന്നും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലാത്ത കാലം. ഇന്നതല്ല സ്ഥിതി. ഫുട്ബാളിലെ ഏറ്റവും തന്ത്രപ്രധാനമായ വിദ്യകളില്‍ ഒന്നായി പെനാല്‍റ്റി കിക്ക് മാറി കഴിഞ്ഞു. ശാരീരികവും മാനസികവുമായ എകാഗ്രപരിശീലനം വേണം അതിന്. പന്തിന്റെ ഗതി നിശ്ചയിക്കാന്‍ ആറാം ഇന്ദ്രിയത്തിന്റെ പിന്തുണ മാത്രം പോര. ശാസ്ത്രീയഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ വേണം കൈകാലുകളുടെ ചെറുചലനം പോലും. അടിക്കുന്നവനും തടുക്കുന്നവനും ഇത് ഒരുപോലെ ബാധകം. നിര്‍ണായക ലീഗ് മത്സരത്തില്‍ പെനാല്‍റ്റി അലക്ഷ്യമായി പുറത്തേക്കടിച്ചു പാഴാക്കിയതിന്റെ പേരില്‍, ഒരു അള്‍ജീരിയന്‍ ഫുട്ബാളരെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു ഞെരിവട്ടം പൂശിയത് അടുത്ത കാലത്താണ്. കളിയുടെ ഗൌരവം ഏറുന്തോറും, അടിയുടെ വീര്യവും കൂടും. കൊലപാതകം വരെ എത്താമത്.
ഹെല്‍മട്ട് ഡക്കാഡം എന്നൊരു ഗോളിയുണ്ട്. എണ്‍പതുകളിലെ സ്റ്റുവാ ബുക്കാറസ്റ്റ് ടീമിന്റെ വിശ്വസ്ത കാവല്ഭടന്. ഷൂട്ട് -ഔട്ടില്‍ ചെന്നൊടുങ്ങിയ1986 ലെ യുറോപ്യന്‍ കപ്പ് ഫൈനലില്‍ ബാഴ്സലോണക്കെതിരെ തുടര്‍ച്ചയായി നാല് സ്പോട്ട് കിക്കുകള്‍ രക്ഷപ്പെടുത്തി ചരിത്രം സൃഷ്ടിച്ച ഡക്കാഡം, റമോണ്‍ സാഞ്ചസ് സ്റ്റേഡിയത്തിലെ ആ അനര്‍ഘനിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ് : “ അലെക്സാന്ദ്രോയുടെ ആദ്യ കിക്ക് ഏത് ദിശയില്‍ വരുമെന്ന് ഒരു സൂചനയും ഉണ്ടായിരുന്നില്ല. രണ്ടും കല്‍പ്പിച്ച് ഞാന്‍ ഡൈവ് ചെയ്തത് വലത്തെക്കാണ്. ഭാഗ്യത്തിന് ഷോട്ട് വന്നതും ആ വഴി തന്നെ. അടുത്ത കിക്ക് പെട്രാസയുടെ വക. ആ കണ്ണുകളില്‍ നിന്ന് അയാളുടെ മനസ്സ് എനിക്ക് വായിച്ചെടുക്കാമായിരുന്നു. ആദ്യ ഡൈവ് വലത്തെക്കായിരുന്നല്ലോ. ഇത്തവണ ഞാന്‍ ഇടത്ത് ഭാഗത്തേക്ക് ഡൈവ് ചെയ്യും എന്ന് കരുതിയിരിക്കണം പെട്രാസ . പക്ഷെ, ഞാന്‍ പറന്നത് വലതു ഭാഗത്തേക്കാണ് . പന്ത് പുഷ്പം പോലെ എന്റെ കയ്യില്‍.
“ അടുത്ത കിക്ക് എടുക്കാന്‍ പിച്ചി അലോണ്‍സോ നടന്നു വരുന്നത് കണ്ടപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ ഉറച്ചിരുന്നു ഇത്തവണയും വലതു ഭാഗത്തേക്ക് ഡൈവ് ചെയ്യണമെന്ന്. ആദ്യ രണ്ടു തവണയും വലത്തേക്ക് ചാടിയ ഒരു ഗോളി മൂന്നാം തവണയും അത് ആവര്‍ത്തിക്കുമെന്ന് പാവം അലോണ്‍സോ പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ ആ ഷോട്ടും എന്റെ കയ്യില്‍ ഒതുങ്ങുന്നു. പിന്നത്തെ കിക്ക് എടുത്തത് മാര്‍കോസ് . ഇത്തവണ എനിക്ക് ചെറിയ ഒരു ആശയക്കുഴപ്പം. പഹയന് എവിടെക്കാണ് അടിക്കുക? ഒരു ചെറിയ റിസ്ക് എടുക്കാമെന്ന് എന്റെ മനസ്സ് പറഞ്ഞു. ഞാന്‍ ഡൈവ് ചെയ്തത് ഇടത്തേക്ക്. പന്ത് വന്നതും അതെ ആംഗിളില്‍ തന്നെ….”
ഹെല്‍മട്ട് ഡക്കാഡമിന്റെ കണ്ണഞ്ചിക്കുന്ന റിഫ്ലക്സുകളുടെ ചിറകിലേറി അങ്ങനെ സ്റ്റുവാ ബുക്കാറസ്റ്റ് ചരിത്രത്തില്‍ ആദ്യമായി യുറോപ്യന്‍ കപ്പ് നേടുന്നു. “ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അത്ഭുതം തോന്നും. ഒരൊറ്റ ജഡ്ജ്മെന്റ് പിഴച്ചിരുന്നെങ്കില്‍ എല്ലാം തകര്‍ന്നടിഞ്ഞേനെ… ദൈവാനുഗ്രഹത്താല്‍ അങ്ങനെ സംഭവിച്ചില്ല. എന്റെ ഊഹങ്ങള്‍ എല്ലാം ശരിയായി .യാദൃചികം എന്നേ ഞാന്‍ പറയൂ. ..”
ഡക്കാഡമിന്റെത് മനശാസ്ത്രപരമായ സമീപനം. മറ്റ് ചിലരുണ്ട്. കിക്കെടുക്കുന്ന എതിരാളിയുടെ മനസ്സ് മാത്രമല്ല പൂര്‍വകാലചരിത്രം കൂടി ചികഞ്ഞു നോക്കും അവര്‍. പോര്‍ച്ചുഗലിന്റെ റിക്കാര്‍ഡോയെ ഓര്മ വരുന്നു. 2006 ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനലിലെ ഷൂട്ട് – ഔട്ടില്‍ പ്രബലരായ ഇംഗ്ലണ്ടിന്റെ ഗതി മുടക്കിയ ഗോള്‍കീപ്പര്‍. ഫ്രാങ്ക് ലംപാര്‍ഡ്, സ്ടീവന്‍ ജെറാര്‍ഡ്, ജെയ്മി കാരഗര്‍ എന്നിവരുടെ കിക്കുകള്‍ തലങ്ങും വിലങ്ങും ചാടിമറിഞ്ഞ് വഴിക്കുവഴിയായി തടുത്തിടുകയായിരുന്നു റിക്കാര്‍ഡോ. ഇംഗ്ലീഷ് കളിക്കാര്‍ ഓരോരുത്തരും പ്രാദേശിക- അന്താരാഷ്ട്ര മത്സരങ്ങളില്‍ അതുവരെ എടുത്ത പെനാല്‍ടി കിക്കുകളുടെ വീഡിയോ ക്ലിപ്പിങ്ങുകള്‍ മുഴുവന്‍ വിശദമായി പരിശോധിച്ചു പഠിച്ച ശേഷമാണ് താന്‍ കളിയ്ക്കാന്‍ ഇറങ്ങിയതെന്ന് പിന്നീട് റിക്കാര്‍ഡോ വെളിപ്പെടുത്തി.
അതേ ലോകകപ്പില്‍ അര്‍ജന്റീനയെ നേരിട്ട ജര്‍മന്‍ ടീമിന്റെ കീപ്പറായിരുന്നു ജെന്‍സ് ലേമാന്. ഷൂട്ട് ഔട്ടിലേക്ക് നീണ്ട ആ മത്സരത്തില്‍, ഓരോ അര്‍ജന്റീന കളിക്കാരനും കിക്കെടുക്കാന്‍ ഒരുങ്ങുമ്പോള്‍, കുനിഞ്ഞിരുന്നു സോക്സില്‍ തിരുകിയിരുന്ന കടലാസ് തുണ്ടിലൂടെ കണ്ണോടിക്കുന്ന ലേമാന്റെ ചിത്രം മറക്കാനാവില്ല. കിക്കര്മാരുടെ വ്യത്യസ്തമായ ഷൂട്ടിംഗ് ശൈലികള്‍ കടലാസ് കഷ്ണങ്ങളില്‍ എഴുതി ഗോളിയുടെ സോക്സില്‍ തിരുകിയത് ജര്‍മന്‍ ഗോള്‍കീപ്പിംഗ് കോച്ച് ആന്‍ഡ്രിയ കോപ്കെ.
മുമ്പും അത്തരം അടവുകള്‍ കളിക്കളത്തില്‍ പരീക്ഷിച്ച് വിജയിപ്പിച്ചയാളാണ് ലേമാന് . ഇന്റര്‍മിലാനെതിരായ 1997 ലെ യുവേഫ കപ്പ് ഫൈനലില്‍ ഷാല്‍ക്കെ വിജയത്തിലേക്ക് കുതിച്ചത് ലേമാന്റെ ഒന്നാന്തരമൊരു പെനാല്‍റ്റി സേവിന്റെ പിന്‍ബലത്തോടെ ആയിരുന്നു. അന്ന് ലേമാനെ തുണച്ചത് ടീം മാനേജര്‍ ഹ്യുസ് സ്റ്റീവന്‍സിന്റെ പെഴ്സണല്‍ ഡാറ്റാബേസ് ആണ്. പതിനയ്യായിരം പെനാല്‍റ്റി കിക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു ഹ്യുസ് ആ ഡാറ്റാബേസില്‍. “അര്‍ജന്റീനക്കെതിരായ ലോകകപ്പ് മത്സരത്തിന്റെ തലേന്നും ഞാന്‍ സ്റ്റീവന്‍സിനെ ഫോണില്‍ വിളിച്ചു. ഓരോ കളിക്കാരനും കിക്കെടുക്കുന്ന രീതി അദേഹത്തിന് മനപാഠമായിരുന്നു. കണ്ണിന്റെ കൃഷ്ണമണികളുടെ ചലനം പോലും..” ലേമാന് ഓര്‍ക്കുന്നു.
അഗാധമായ സാങ്കേതിക ജ്ഞാനവും ഗവേഷണവും കൊണ്ട് മാത്രം പെനാല്‍റ്റി കിക്കുകള്‍ രക്ഷപ്പെടുത്താനാവുമെന്നു ലേമാന് പോലും വിശ്വസിക്കാനിടയില്ല. സത്യത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് മനസ്സുകളുടെ പോരാട്ടമാണ് . ജോയല്‍ ബാറ്റ്സ് ഒരിക്കല്‍ നിരീക്ഷിച്ച പോലെ, ഒരു പുരികത്തിന്റെ ചലനം കൊണ്ട് പോലും പ്രതിയോഗിയുടെ മനോവീര്യം കെടുത്താന്‍ കഴിയുന്ന ദ്വന്ദയുദ്ധം. 120 മിനുട്ട് നേരം ഗ്രൗണ്ടില്‍ അസാധ്യമായ പ്രകടനം കാഴ്ചവച്ചു ഗാലറികളുടെ മനം കവര്‍ന്ന ശേഷം ഷൂട്ട് ഔട്ടില്‍ ദയനീയമായി പരാജയപ്പെടുന്ന കീപ്പര്‍മാര്‍ ധാരാളമുണ്ട്. പെനാല്‍ട്ടിയിലെ രാജാക്കന്മാര് മത്സരവേളയില്‍ വട്ടപ്പൂജ്യമായി മാറുന്നതും സാധാരണം . ഏതായാലും ആദ്യത്തെ കൂട്ടത്തിലല്ല ബാറ്റ്സിന്റെ സ്ഥാനം.
ഫ്രഞ്ച് ഗോള്‍കീപ്പര്‍ ജോയല്‍ ബാറ്റ്സിനെ ഇന്ന് നാം ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ ചരിത്രപ്രസിദ്ധമായ പെനാല്‍റ്റി സേവുകളുടെ പേരിലാണ്. 1986 ലെ മെക്സിക്കോ ലോകകപ്പില്‍ ഫ്രാന്‍സിനു സെമി ഫൈനലിലേക്ക് ചീട്ടു വാങ്ങിക്കൊടുത്തബാറ്റ്സിന്റെ എണ്ണം പറഞ്ഞ സേവുകള്‍ മറക്കാനാകുമോ ?ചില്ലറക്കാരല്ല അന്ന് ബാറ്റ്സിനു മുന്നില്‍ മുട്ടു മടക്കിയത്.. സീക്കൊയെയും സോക്രട്ടീസിനെയും പോലുള്ള അതിമാനുഷര്‍ . ബ്രസീല്‍ മറക്കാനാഗ്രഹിക്കുന്ന ആ രാത്രി , മെക്സിക്കോ ഒളിമ്പിക് സ്റ്റേഡിയത്തില്‍ കൊളോസസ്സിനെ പോലെ തലയുയര്‍ത്തി നിന്നത് ജോയല്‍ ബാറ്റ്സ് എന്ന ഗോള്‍കീപ്പറാണ്.
120 വര്‍ഷം മുന്‍പ് ഒരു സെപ്റ്റംബര്‍ 14 ന്, ഇംഗ്ലണ്ടിലെ മോളിന്യൂ സ്റ്റേഡിയത്തില്‍ വച്ച് ഫുട്ബാളിലെ ആദ്യത്തെ പെനാല്‍റ്റി കിക്ക് തൊടുക്കുമ്പോള്‍ വൂള്വര്ഹാംട്ടണ് വാണ്ടറേഴ്സിന്റെ ജോണ്‍ ഹീത്ത് സങ്കല്‍പ്പിച്ചിരിക്കുമോ, തന്റെ കിക്ക് ചെന്ന് വീഴുക ചരിത്രത്തിലാണെന്ന്? എതിരാളികളായ ആക്രിംഗ്ടണ്‍ ക്ലബ്ബിന്റെ ഗോളി പന്ത് കണ്ടത് പോലുമില്ല എന്നതാണ് സത്യം.
അതിനും മൂന്നു മാസം മുന്‍പ്, 1891 ജൂണ്‍ രണ്ടിനാണ് ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ ബോര്‍ഡ് പെനാല്‍റ്റിക്കു ഔദ്യോഗികമായി പച്ചക്കൊടി കാട്ടുന്നത്. തുടക്കത്തിലെ മുറുമുറുപ്പിനു ശേഷം ഫുട്ബാള്‍ ലോകം ഫ്രീകിക്കിനെയും ഫ്ലാഗ് കിക്കിനെയുമൊക്കെ പോലെ പെനാല്റ്റിയെയും മനസ്സുകൊണ്ട് അംഗീകരിച്ചു തുടങ്ങുന്നു. പക്ഷെ പെനാല്‍റ്റി ഷൂട്ട് ഔട്ടിന്റെ കഥ അതല്ല. 1952 ലെ യുഗോസ്ലാവ് കപ്പ് മുതലേ അനൌദ്യോഗികമായി ഷൂട്ട് ഔട്ട് (ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തമായ മാതൃകയില്‍ ) നിലവില്‍ ഉണ്ടെങ്കിലും , ഫിഫയും യുവേഫയും അതിനു അംഗീകാരം നല്‍കുന്നത് 70 ലാണ്. – അതും മനസ്സില്ലാമനസ്സോടെ . കടുത്ത പ്രതിഷേധങ്ങളുടെ അകമ്പടിയോടെ കടന്നു വന്ന ടൈബ്രേക്കര്‍ ഇന്നും വിവാദങ്ങളില്‍ നിന്ന് മോചനം നേടിയിട്ടില്ല.
1968 ലെ മെക്സിക്കോ ഒളിമ്പിക് ഫുട്ബാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇസ്രായേലിനേറ്റ പരാജയമാണ് ഒരര്‍ഥത്തില്‍ ഷൂട്ട് ഔട്ടിനു ഔദ്യോഗിക അംഗീകാരം നല്കാന് ഫിഫയെ പ്രേരിപ്പിച്ചത് .
ബള്‍ഗേറിയക്കെതിരായ മത്സരത്തില്‍ സമനില വഴങ്ങിയ ഇസ്രയേല്‍ ഒടുവില്‍ നറുക്കെടുപ്പിലൂടെ പുറത്താകുകയായിരുന്നു. 120 മിനിറ്റ് പൊരുതിക്കളിച്ച് , മത്സരത്തില്‍ ഉടനീളം മേധാവിത്വം പുലര്‍ത്തിയ ഒരു ടീമിനോട് ഇതില്പരം ഒരു ക്രൂരത കാണിക്കാനില്ല എന്നായിരുന്നു ഇസ്രായേലി ഫുട്ബാള്‍ ഫെഡറേഷന്റെ നിലപാട് . അത് ന്യായവുമായിരുന്നു. നറുക്കെടുപ്പിനും ടോസ്സിനും പകരം മത്സരജേതാക്കളെ നിശ്ചയിക്കാന്‍ പുതിയൊരു മാര്‍ഗം നിര്‍ദേശിച്ച് ഇസ്രായേലി ഫെഡറേഷന്റെ മുന്‍ ഭാരവാഹി യോസഫ് ഡാഗന്‍ ഫിഫയ്ക്ക് കത്തെഴുതുന്നു. ടൈബ്രേക്കര്‍ ആയിരുന്നു ഡാഗന്‍ കണ്ടെത്തിയ ആ പോംവഴി.
ഡാഗന്റെ നിര്‍ദേശം ഫിഫ അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ കണ്ടു. രണ്ടു വര്‍ഷം കഴിഞ്ഞു ഹള്‍ സിറ്റിയും മാഞ്ചെസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള വാറ്റ്നി കപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ടൈബ്രേക്കര്‍ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്നു . മത്സരം ജയിച്ചത് യുനൈറ്റഡ്. ജോര്‍ജ് ബെസ്റ്റിന്റെ ബൂട്ടില്‍ നിന്നായിരുന്നു ഷൂട്ട് ഔട്ടിലെ ആദ്യ ഗോള്‍. ആദ്യം കിക്ക് പാഴാക്കി ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നത് ഡെന്നിസ് ലോയും.
പിന്നീടുള്ളത് നമുക്കറിയാവുന്ന കഥ. എത്രയോ കൊലകൊമ്പന്‍ ഫുട്ബാള്‍ ടീമുകളുടെ കണ്ണീര് വീണു കുതിര്‍ന്ന കഥയാണത്. “ആ യോസഫ് ഡാഗനെ ഒന്ന് കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ …” യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ രണ്ടു വര്‍ഷം മുന്‍പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ഷൂട്ട് ഔട്ടില്‍ കീഴടങ്ങിയ ശേഷം ചെല്‍സിയുടെ മാനേജര്‍ അവ്റാം ഗ്രാന്റ് ആത്മഗതമെന്നോണം ഉരുവിട്ട വാക്കുകള്‍ ഓര്‍മ്മ വരുന്നു.
പാവം ഡാഗന്‍ . കാലം അദ്ദേഹത്തോട് പൊറുക്കട്ടെ.
— രവിമേനോന് .
https://www.facebook.com/photo.php?fbid=10155269359611090&set=a.10150230073366090.319370.706041089&type=3&theater
Discussion about this post