പ്രായപൂര്‍ത്തിയാകാത്ത ഏകദേശം 3,677 കുട്ടികളെ കൃസ്തീയ പുരോഹിതന്മാര് പീഡിപ്പിച്ചുവെന്ന് ജര്‍മന്‍ ബിഷപ്പുമാരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1946 മുതല്‍ 2014 വരെയുള്ള കാലയളവില്‍ നടന്ന പീഡന സംഭങ്ങളെപ്പറ്റിയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ യഥാര്‍ത്ഥ സംഖ്യ ഇതിലും കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ജര്‍മന്‍ ബിഷപ്പുമാരുടെ കോണ്‍ഫറന്‍സാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിന് വേണ്ട ഗവേഷണം നടത്തിയത് സര്‍വ്വകലാശാലകളുടെ ഒരു കൂട്ടായ്മയാണ്.
3,677 പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ 1,670 പുരോഹിതന്മാര് പീഡിപ്പിച്ചുവെന്നാണ് കണക്ക്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വേണ്ടി പുരോഹിതന്മാരുടെ സ്വകാര്യ വിവരങ്ങളും മറ്റും സഭയുടെ പക്കല്‍ നിന്നും എടുത്ത് പരിശോധിക്കപ്പെടുകയായിരുന്നു. ഇത്തരത്തില്‍ പരിശോധന നടത്തിയ പുരോഹിതന്മാരില് 4.4 ശതമാനം പേരും പീഡനം നടത്തിയിട്ടുള്ളതായാണ് കണ്ടെത്തല്‍.
അതേസമയം പല പുരോഹിതന്മാരുടെ വിവരങ്ങളിലും സഭ വ്യത്യാസം വരുത്തിയെന്നും വിവരങ്ങള്‍ അടങ്ങുന്ന ചില ഫയലുകള്‍ നശിപ്പിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പീഡനം അനുഭവിക്കേണ്ടി വന്നവരില്‍ ഭൂരിഭാഗം പേരും 13 വയസ്സില്‍ താഴെയുള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡിപ്പിക്കപ്പെട്ടവരില്‍ 62.8 ശതമാനം പേരും ആണ്‍കുട്ടികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരാശി 15 മാസക്കാലത്തോളം ഇരകള്‍ പീഡനം അനുഭവിച്ചെന്നും പറയുന്നു.
ആരോപണം ഉയര്‍ന്നിട്ടുള്ള പുരോഹിതന്മാരുടെ പ്രായം 30നും 50നും ഇടയിലാണ്. ഇവര്‍ പൗരോഹിത്യം നേടിയതിന് ശരാശരി 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യമായി പീഡനം നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
ആരോപണം ഉയര്‍ന്ന് വന്നാല്‍ ആ പുരോഹിതന്മാരെ മറ്റ് പാരിഷുകളിലേക്ക് സ്ഥലം മാറ്റുകയാണ് പതിവ്. എന്നാല്‍ അവരെ സ്വീകരിക്കുന്ന പാരിഷുകള്ക്ക് ഈ പുരോഹിതന്മാരെപ്പറ്റിയുള്ള പീഡന ആരോപണത്തെപ്പറ്റി സഭ അറിയിക്കാറില്ല.
പീഡനം നടക്കുന്നതിന്റെ കാരണങ്ങളെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്. ബ്രഹ്മചര്യം നിര്‍ബന്ധമാക്കുന്നത് മൂലം പീഡനം നടക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സഭയില്‍ ബ്രഹ്മചര്യത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും ശരിയായ അറിവ് പകര്‍ന്ന് കൊടുക്കുന്ന പ്രവണതയില്ലെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പുരോഹിതന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സഭാശുശ്രൂഷകന്മാരുടെ ഇടയില്‍ പീഡനം ആരോപിക്കപ്പെടുന്നവരുടെ സംഖ്യ കുറവാണ്. പുരോഹിതന്മാര് ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കണമെന്ന് സഭ പറയുമ്പോഴും സഭാശുശ്രൂഷകര്‍ക്ക് അതിന്റെ ആവശ്യമില്ലെന്ന് സഭ പറയുന്നു.
വര്‍ഷങ്ങളായി സഭയില്‍ പീഡനം നടക്കുന്നുവെന്ന് അധികാരികള്‍ ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്നും ബിഷപ്പുമാരുടെ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് കര്‍ദിനാള്‍ റെയിന്‍ഹാര്‍ഡ് മാര്‍ക്സ് പറഞ്ഞു. പരാതികള്‍ മൂടിവെക്കുന്ന പ്രവണതയാണ് സഭ കാണിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഈ സഭയുടെ തോല്‍വിയില്‍ ജനങ്ങളോട് മാപ്പ് പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post