ശബരിമലയില്‍ വിശ്വാസികള്‍ ചിലവഴിക്കേണ്ട സമയം നിശ്ചയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആളായിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. നെയ്യഭിഷേകം പോലെയുള്ള അയ്യപ്പഭക്തന്റെ ചടങ്ങുകള്‍ എ.കെ.ജി സെന്ററില്‍ നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാര്‍ ഭക്തരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് സര്‍ക്കാര്‍ നിര്‍ത്തിയില്ലെങ്കില്‍ പോലീസ് രാജും വിശ്വാസികളും തമ്മിലുള്ള പോരാട്ടത്തിലേക്കാണ് കാര്യങ്ങള്‍ പോകുക എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയെപ്പറ്റി മുഖ്യമന്ത്രിക്ക് അറിയില്ലെങ്കില്‍ അത് പഠിച്ചിട്ട് സംസാരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നിരപരാധികളായ ബി.ജെ.പി പ്രവര്‍ത്തകരെ സര്‍ക്കാര്‍ പോലീസ് രാജ് ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണെന്ന് എം.ടി.രമേശ് കുറ്റപ്പെടുത്തി. അക്രമം നടത്തുന്നത് പോലീസാണെന്നും പോലീസുകാരുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിടാന്‍ ബി.ജെ.പി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പോലീസ് പുറത്ത് വിട്ട ലുക്കൗട്ട് നോട്ടീസില്‍ പോലീസ് ഡ്രൈവറായ ഇബ്രാഹിം കുട്ടിയുടെ ചിത്രം ഉള്‍പ്പെട്ടിരുന്നു. എന്തുകൊണ്ടാണ് പോലീസ് ഇബ്രാഹിം കുട്ടിയെ അറസ്റ്റ് ചെയ്യാത്തതെന്ന് എം.ടി.രമേശ് ചോദിച്ചു. ഇത് കാണിക്കുന്നത് പോലീസിന് വിഷയത്തില്‍ കൃത്യമായ റോളുണ്ട് എന്നാണെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം സുപ്രീം കോടതി പറഞ്ഞിരിക്കുന്നത് ഹിന്ദുവിശ്വാസികളായ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് വേണ്ടി സൗകര്യമൊരുക്കണമെന്നാണ്. എന്നാല്‍ തുലമാസ പൂജയുടെ സമയത്ത് സന്നിധാനത്തേക്ക് സര്‍ക്കാര്‍ കയറ്റാന്‍ ശ്രമിച്ചത് അഹിന്ദുക്കളായ സ്ത്രീകളെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോള്‍ കോടതിയലക്ഷ്യം നടത്തിയത് ഐ.ജി ശ്രീജിത്തും, മനോജ് എബ്രഹാമും മറ്റ് 200 പോലീസുകാരുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ ആദ്യം നടപടിയെടുക്കേണ്ടതെന്നും എം.ടി.രമേശ് പറഞ്ഞു.
ഭക്തര്‍ സന്നിധാനത്ത് 24 മണിക്കൂര്‍ മാത്രമം തങ്ങാവു എന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ മണ്ഡല കാലത്ത് നട തുറക്കുന്നത് മുതല്‍ മണ്ഡലം കഴിയും വരെ പ്രവര്‍ത്തകര്‍ സന്നിധാനത്തുണ്ടാവുമെന്നും രമേശ് വ്യക്തമാക്കി.
Discussion about this post