തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുമാണ് ആദ്യം മോശമായി പെരുമാറിയത് എന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. അസഭ്യപരാമർശങ്ങൾ നടത്തിയതോടെയാണ് താനും തിരിച്ച് പ്രതികരിച്ചത്. മേയറുടെ വാഹനം ഇടതുവശത്തു കൂടി ബസിനെ മറികടക്കുകയായിരുന്നുവെന്നും യദു പറഞ്ഞു. പോലീസ് കസ്റ്റഡിയിൽ നിന്നും വിട്ടയച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവറാണ് യദു.
പാളയത്ത് യാത്രികരെ ഇറക്കിയ ശേഷം മുന്നോട്ട് പോയപ്പോഴാണ് മേയരുടെ കാർ ബസിനെ മറികടന്ന് കുറുകെ നിർത്തിയത്. പിന്നാലെ രണ്ട് യുവാക്കൾ കാറിൽ നിന്നും ഇറങ്ങി വന്ന് അസഭ്യം പറഞ്ഞു. അച്ഛന്റെ വകയാണോ റോഡ് എന്നായിരുന്നു ഇവരുടെ ചോദ്യം. മേയറുടെ വാഹനം ആണ് അതെന്ന് അറിയില്ലായിരുന്നു. റോഡ് തന്റെ അച്ഛന്റെ വകയല്ലെന്നും നിങ്ങളുടെ അച്ഛന്റെ വകയാണോ എന്നും തിരികെ ചോദിച്ചു. ഇതിന് പിന്നാലെ സച്ചിൻ ദേവ് എംഎൽഎ ബസിലേക്ക് കയറി. 15 ഓളം യാത്രികരെ ബസിൽ നിന്നും ഇറക്കിവിട്ട ശേഷം ബസിൽ കയറി ഇരിക്കുകയായിരുന്നു.
താൻ ആരോടും മോശമായി പെരുമാറിയിട്ടില്ല. തന്നോട് മോശമായി പെരുമാറിയപ്പോഴാണ് തിരിച്ച് പറഞ്ഞത്. മേയറോട് താൻ ഒന്നും പറഞ്ഞില്ല. കൂടെയുണ്ടായിരുന്ന ആളോടാണ് പ്രതികരിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. മേയറും സംഘവും ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യദു വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പരിശോധിക്കട്ടെ. തെറ്റഅ ചെയ്തുവെന്ന് കണ്ടെത്തിയാൽ ഏത് നടപടിയും നേരിടാൻ തയ്യാറാണ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും യദു ആവർത്തിച്ചു.
Discussion about this post