പ്രമുഖ അഭിഭാഷകന് രാം കുമാറുമായി പി ശിവശങ്കരന് നടത്തിയ അഭിമുഖം
ചോദ്യം: സുപ്രീ കോടതി വിധി പുനഃപരിശോധനയ്ക്ക് മാറ്റിവെച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് വീണ്ടും തിടുക്കം കാട്ടുന്നത്?
ഉത്തരം: സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രതികൂല സാഹചര്യം അഭിമുഖീകരിക്കുന്ന വേളിയിലായിരുന്നു സുപ്രീം കോടതി വിധി വന്നത്. പ്രളയദുരന്തത്തിന് ശേഷം പ്രളയ പുനരുദ്ധാരണത്തെ ഏകോപിപ്പിക്കാനോ പാര്‍ട്ടി അണികള്‍ നടത്തുന്ന കൊള്ളരുതായ്മകളെ നിയന്ത്രിക്കാനോ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ല. സാലറി ചാലഞ്ച് എന്ന പേരില്‍ സാധാരണക്കാരുടെ പക്കല്‍ നിന്നും പിരിച്ച ഭീമമായ തുകയ്ക്ക് വ്യക്തമായ ഒരു കണക്ക് വെക്കാനോ തുക ചിലവഴിച്ചു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനോ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇതിന് പുറമെ പ്രളയ ദുരിതമനുഭവിച്ചവര്‍ക്ക് കൊടുക്കേണ്ട തുക നല്‍കാനും സാധിച്ചില്ല. ഇങ്ങനെ വലിയൊരു പ്രതിസന്ധി നേരിടുന്ന വേളയിലായിരുന്നു സര്‍ക്കാരിന് സുപ്രീം കോടതി വിധി വീണു കിട്ടിയത്.
സുപ്രീം കോടതി വിധി പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകും അതില്‍ സര്‍ക്കാരിന് യാതൊരു നിര്‍ദ്ദേശങ്ങളോ കല്പനകളോ കൊടുത്തിട്ടില്ല. യഥാര്‍ത്ഥത്തില്‍ കേരള സര്‍ക്കാര്‍ അതിലൊരു അനാവശ്യ കക്ഷിയായിരുന്നു. ഔപചാരികമായി കേരള സര്‍ക്കാരിനെ കക്ഷി ചേര്‍ത്തതിന്റെ കാരണം പ്ലേയിസസ് ഓഫ് പബ്ലിക് വര്‍ഷിപ്പ് റൂള്‍സ് കേന്ദ്ര നിയമമാണെങ്കിലും അതിന്റെ ചട്ടങ്ങള്‍ തയ്യാറാക്കിയത് കേരളാ സര്‍ക്കാരായതുകൊണ്ടാണ്. പക്ഷെ കേരള സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത് അവര്‍ സ്വയം ഉണ്ടാക്കിയ ഒരു നിയമം തെറ്റാണെന്നാണ്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും നിയന്ത്രണങ്ങള്‍ പല സ്ഥലങ്ങളിലുമുണ്ട്. ഉദാഹരത്തിന് ഗര്‍ഭിണികള്‍ക്ക് വിമാനയാത്ര ചെയ്യുന്നതില്‍ നിയന്ത്രണമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെയുള്ള ശൗചാലയങ്ങളാണുള്ളത്. പരിപൂര്‍ണ്ണമായി സ്ത്രീക്കും പുരുഷനും ഒരേ നിലയില്‍ പെരുമാറാമെന്നുള്ള ഒരു തുല്യത, ഒരു വുഡന്‍ ഇക്വാലിറ്റി, നമ്മുടെ രാജ്യത്ത് ഇല്ല.
സ്ത്രീകളെ കയറ്റാന്‍ പാടില്ലായെന്ന് ശബരിമലയിലെ ആചാരങ്ങളിലെവിടെയും പറഞ്ഞിട്ടില്ല. പക്ഷെ, കാലാകാലങ്ങളായി കേരളത്തിലെ എല്ലാ മതസ്ഥരുടെയും വീടുകളിലും ആചരിച്ച് വരുന്ന ഒരു സമ്പ്രദായമാണ് ആര്‍ത്തവ ദിനങ്ങളില്‍ ഏതാനും ദിവസങ്ങള്‍ ദൈനംദിന കാര്യങ്ങളില്‍ നിന്നും സ്ത്രീകള്‍ വിട്ട് നില്ക്കുക എന്നത്. ഇത് മതപരവും സാമുദായിക പരവുമായ ഒരു ആചാരമെന്നതിനുപരി ഒരു ആരോഗ്യ പരമായ കാര്യം കൂടിയാണ്. ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ യുക്തമായ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ ഗര്‍ഭാശയ സംബന്ധവും, മൂത്രാശയ സംബന്ധവും, പ്രസവ സംബന്ധവുമായ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് ആയൂര്‍വ്വേദം പറയുന്നു. ഈ വിഷയത്തിന് ശാസ്ത്രീയമായ ഒരു പിന്‍ബലമുണ്ട്. ഇത് വെറുമൊരു അന്ധവിശ്വാസമല്ല, മറിച്ച് സ്വയം നിര്‍മ്മിതമായ ഒരു അച്ചടക്കമാണ്.
ഹിന്ദുക്കളും മുസ്ലീങ്ങളും കൃസ്ത്യാനികളും ആര്‍ത്തവ ദിനങ്ങളില്‍ ദേവാലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാറുണ്ട്. ബൈബിളിലും ഖുര്‍ആനിലും പുരാണങ്ങളിലും ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ നോക്കേണ്ട കാര്യങ്ങള്‍ പറയുന്നുണ്ട്. ഇത് വിവേചനപരമാണെന്ന് സുപ്രീം കോടതി പറയുന്നതിന്റെ യുക്തിയെനിക്ക് മനസ്സിലാകുന്നില്ല. ഈ ആചാരം ഒരു അയിത്തമാണെന്ന് കോടതി പറയുകയാണെങ്കില്‍ സാംക്രമിക രോഗങ്ങളുള്ള രോഗികളെ മാറ്റിനിര്‍ത്തുന്നതും അയിത്തമായി കണക്കാക്കേണ്ടതല്ലെ?
സുപ്രീം കോടതിയില്‍ യംഗ് ലോയേഴ്സ വാദിച്ചത് ഭരണഘടനയുടെ പതിനാലും പതിനഞ്ചും അനുച്ഛേദം ലംഘിക്കപ്പെടുന്നുവെന്നാണ്. എന്നാല്‍ ശബരിമലയില്‍ തുല്യതയ്ക്കുള്ള അവകാശവും സ്ത്രീകള്‍ക്കെതിരായുള്ള വിവേചനത്തെ നിര്‍ത്താനുള്ള അവകാശവും ലംഘിക്കപ്പെടുന്നു എന്ന വാദം സുപ്രീം കോടതി നിരാകരിക്കുകയാണ് ചെയ്തത്.
ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ കേരളാ സര്‍ക്കാരിനും പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കോടതി നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു. എന്നാല്‍ അതും നിരാകരിക്കപ്പെടുകയാണുണ്ടായത്.
ചോദ്യം: പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിലെ ജനങ്ങളോട് സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥയെന്താണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്താത്തത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇത് ശബരിമലയുടെ സമീപം വരാനിരിക്കുന്ന ഒരു വിമാനത്താവളുമായി ബന്ധപ്പെട്ടതാണെന്നും താങ്കള്‍ മുന്‍പ് പറഞ്ഞിരുന്നു. അതിനെപ്പറ്റി ഒന്ന് വിശദീകരിക്കാമോ?
ഉത്തരം: ആ ആരോപണം ഒരു നിരുത്തരവാദപരമായ ഒന്നല്ല മറിച്ച് നല്ലവണ്ണം ചിന്തിച്ച് പറഞ്ഞ ഒന്നാണ്. അതിന്റെ വസ്തുതകള്‍ എനിക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നതിനെപ്പറ്റി വെളിപ്പെടുത്താന്‍ പിരിമിതികളുണ്ട്. കേരള മനസ്സുകളില്‍ ഇത്രയധികം നന്മ ഒളിച്ചിരിക്കുന്നുണ്ടെന്ന് പ്രളയം നമുക്ക് കാട്ടിത്തന്നു. എല്ലാ സുഖസൗകര്യങ്ങളും പരിത്യജിച്ച് കൊണ്ട് ത്യാഗത്തിന്റെ മാതൃകകളായിട്ടാണ് സേവാഭാരതി പ്രവര്‍ത്തകര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്ത്തകരപ്പോഴും അവരുടെ തനി സ്വഭാവം കാണിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നം അവര്‍ സാധനങ്ങളും മറ്റും കടത്തുകയായിരുന്നു. ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
പലയിടങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എത്തുന്നില്ല. സര്‍ക്കാര്‍ തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒരു സമ്പൂര്‍ണ്ണ പരാജയമാണ്. ഈ പരാജയത്തില്‍ നിന്നും എങ്ങനെയാണ് ശ്രദ്ധ തിരിച്ച വിടുക എന്ന് സര്‍ക്കാര്‍ ആലോചിച്ചിരിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ വിധി വീണ് കിട്ടിയത്.
ശബരിമല പലര്‍ക്കും ഒരു കണ്ണുകടിയാണ്. കോടിക്കണക്കിന് ഭക്തര്‍ വിദേശ രാജ്യങ്ങളായ മലേഷ്യ ശ്രീലങ്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ശബരിമലയിലേക്ക് വരുന്നുണ്ട്. ഇതില്‍ മലയാളികളല്ലാത്തവരും ഹിന്ദുക്കളല്ലാത്തവരും ഉള്‍പ്പെടും. മലേഷ്യയില്‍ അവിടുത്തെ സര്‍ക്കാരിന്റെ അനുമതിയോട് കൂടി ശബരിമല തീര്‍ത്ഥാടന സംവിധാനം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ എല്ലാ മതസ്ഥരും യാതൊരു വിധത്തിലുള്ള വിദ്വേഷവുമില്ലാതെ തീര്‍ത്ഥാടനം നടത്തുന്ന ഏക കേന്ദ്രം ശബരിമലയാണ്. അത് പലര്‍ക്കും രുചിക്കുന്നില്ല. ഇതിനെ തകര്‍ക്കുക, ഈ തകര്‍ച്ചയിലൂടെ ഹിന്ദു ക്ഷേത്രങ്ങളില്‍ മറ്റ് മതസ്ഥര്‍ക്കുള്ള വിശ്വാസത്തെക്കൂടി തകര്‍ക്കുക എന്ന് ലക്ഷ്യമാണുള്ളത്. ഇതിന് കാരണം ഇപ്പോള്‍ പണ്ടത്തെ പോലെ ഹിന്ദുക്കളെ മതം മാറ്റാന്‍ കിട്ടുന്നില്ലായെന്നതാണ്. ശബിരമലയെ തകര്‍ക്കാന്‍ ഏറ്റവും വലിയ ആയുധം അവിടുത്തെ ആചാരങ്ങളെ തകര്‍ക്കുക എന്നതാണ്. രാജ്യത്ത് വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായ ശബരിമല വര്‍ഷത്തില്‍ ചില ദിവസങ്ങളില്‍ മാത്രമാണ് തുറക്കുക. ഈ രീതി മാറ്റി വര്‍ഷത്തില്‍ എല്ലാ ദിവസവും തുറക്കുന്ന ക്ഷേത്രങ്ങളുടെ നിലവാരത്തിലേക്ക് അതിനെ മാറ്റിയാല്‍ സന്ദര്‍ശകര്‍ കൂടും. ഇതിന്റെ കൂടെ സ്ത്രീകളും വരും. ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും പണക്കാരും സമ്പന്നരുമായി ആള്ക്കാര് വരും. ആ വരവുപയോഗപ്പെടുത്താന് എരുമേലിയില്‍ ഒരു വിമാനത്താവളമുണ്ടാക്കിയാല് അതിനെ ചുറ്റിപ്പറ്റി ചില അടിസ്ഥാന സൗകര്യ വികസനം, ഷോപ്പിംഗ് സെന്ററുകള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ സാധിക്കും. ഇതിന്റെയൊക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപം നടത്താന്‍ തയ്യാറായി ഗള്‍ഫിലുള്ള സമ്പന്നന്മാര് തയ്യാറാണ്.
ചോദ്യം: സന്നിധാനത്തെ മാധ്യമ വിലക്കിനെപ്പറ്റി സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും ലഭിച്ച പ്രതികൂല വിധിയെ എങ്ങനെ കാണുന്നു?
ഉത്തരം: മറ്റ് സംസ്ഥാനങ്ങളുടെ കാര്യങ്ങളില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിനെക്കുറിച്ചും വാചാലരാവുന്ന കൂട്ടരാണ് സര്‍ക്കാര്‍. എന്നാല്‍ ഇതേ സര്‍ക്കാര്‍ സന്നിധാനത്ത് എന്തൊക്കെയോ മൂടിവെക്കാനുണ്ട് എന്ന രീതിയിലായിരുന്നു പ്രവര്‍ത്തിച്ചത്. മാധ്യമങ്ങളെ സര്‍ക്കാര്‍ അവിടെ നിന്നും പുറത്താക്കുകയായിരുന്നു. ഈ നടപടിയെപ്പറ്റി ജനം ടി.വി ഹൈക്കോടതിയില്‍ ചോദ്യമുന്നയിച്ചിരുന്നു. ജനങ്ങള്‍ എല്ലാമറിയട്ടെയെന്ന് കോടതി പറയുകയായിരുന്നു. ഒടുവില്‍ ഒരു ഗതിയുമില്ലാതെ മാധ്യമങ്ങളെ തടയാനോ യഥാര്‍ത്ഥ തീര്‍ത്ഥാടകരെ തടയാനോ പോലീസ് ശ്രമിക്കുന്നില്ലെന്നും ഇനി ശ്രമിക്കുകയില്ലെന്നും പത്തനംതിട്ട എസ്.പി കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. എന്നാല്‍ ഈ സത്യവാങ്മൂലം പിറ്റേ ദിവസം മണ്ഡലകാലം ആരംഭിച്ചപ്പോള്‍ തന്നെ ലംഘിച്ചിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് വാശി പിടിക്കുന്നവര്‍ ഹൈക്കോടതി വിധി നഗ്നമായി ലംഘിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഫാസിസ്റ്റ് നടപടിയാണ്.
ചോദ്യം: സുപ്രീം കോടതിയുടെ പുനഃപരിശോധനാ ഹര്‍ജിയുടെ ഭാവി എങ്ങനെയായിരിക്കും? അത് കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അല്ലെങ്കില്‍ ശബരിമലയുടെ ഭാവി രീതിയെ എങ്ങനെ ബാധിക്കും?
ഉത്തരം: സാധാരണ രീതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്കിയാല് അത് സര്‍ക്കുലേഷന്‍ വഴി തീര്‍പ്പാക്കലാണ് നടക്കാറുള്ളത്. എന്നാല്‍ ഇവിടെ ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ അഞ്ച് ജഡ്ജിമാരും സമ്മേളിച്ച് ഏകദേശം 40 മിനിറ്റ് പരിഗണിച്ച ശേഷം ഇതില്‍ എന്തോ കഴമ്പുണ്ടെന്ന തോന്നലില്‍ പുനഃപരിശോധനാ ഹര്‍ജി വിശദമായി കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ നടപടി വളരെ സൂചനാര്‍ഹമാണ്. വളരെ അസാധാരണമായിട്ടാണ് തുറന്ന കോടതിയില്‍ റിവ്യു ഹര്‍ജികള്‍ കേള്‍ക്കാറുള്ളത്. ഇത് തന്നെ ഭരണഘടനാ ബെഞ്ചിന് എന്തോ പാളിച്ച പറ്റിയെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇതിനര്‍ത്ഥം വിധിയുടെ അന്തിമ സ്വഭാവം താല്‍ക്കാലികമായി നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ്. സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നിലനില്ക്കുമ്പോള് ആ വിധിയുടെ ലംഘനം കോടതിയലക്ഷ്യമാകില്ല.
പുനഃപരിശോധനാ ഹര്‍ജി നിലവിലുള്ളപ്പോള്‍ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാന്‍ പാടില്ലായെന്ന് യു.പിയിലെ വീരേന്ദ്ര സിംഗ് എന്ന കേസില്‍ ജസ്റ്റിസ് കുര്യന് ജോസഫും ആര്.എസ്.നരിമാനുമടങ്ങുന്ന ബെഞ്ച് വ്യക്തമായി പറഞ്ഞിരുന്നു.
ചോദ്യം: നിലവില്‍ ശബരിമല വിഷയത്തില്‍ നടക്കുന്ന ഈ ജനമുന്നേറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു?
ഉത്തരം: ശബരിമല വിഷയത്തില്‍ നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വിഭാഗം സ്ത്രീകള്‍ വളരെ അസാധാരണമായ രീതിയില്‍ സഹകരിക്കുകയും ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്തുകൊണ്ട് തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇവര്‍ മുന്നോട്ട് വന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ സാമുദായിക സംഘടനയുടെയോ പ്രേരണ കൊണ്ടല്ല. ഇവര്‍ സ്വമേധയാ തെരുവിലേക്കിറങ്ങിയതാണ്. ഇത് രാഷ്ട്രീയപരമായ കാര്യമല്ല, മറിച്ച് വിശ്വാസത്തിന്റെ കാര്യമാണ്. ആ വിശ്വാസത്തെ രാഷ്ട്രീയകക്ഷികള്‍ മുതലെടുക്കുന്നതില്‍ ഞാന്‍ വ്യക്തിപരമായി എതിരാണ്. അത് രാഷ്ട്രീയക്കാര്‍ക്ക് വിട്ട് നല്‍കുന്നതിന് പകരം ഭക്തര്‍ തന്നെ ഏറ്റെടുത്ത് ചെയ്യുന്നതാണ് കുറേക്കൂടി ബുദ്ധിപരം.
ചോദ്യം: ഭക്തരെ ഇത്രയേറെ പ്രകോപിപ്പിക്കുന്നതും അടിച്ചമര്‍ത്തുന്നതുമായ ഒരു സര്‍ക്കാര്‍ ഇതിന് മുമ്പുണ്ടായിട്ടില്ലെന്ന് താങ്കള്‍ നേരത്തെ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ അസംഘടിതരായിരിക്കുന്ന ഈ ഭക്തര്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ എങ്ങനെ നേരിടാമെന്നാണ് താങ്കള്‍ കരുതുന്നത്?
ഉത്തരം: ഹിന്ദുക്കള്‍ക്കെതിരെ എന്ത് നടപടിയെടുത്താലും അവര്‍ പ്രതികരിക്കില്ലായെന്നൊരു തോന്നല്‍ നമ്മുടെ ഭരണാധികാരികള്‍ക്കുണ്ട്. ഇക്കാര്യം പലപ്പോഴും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ധ എന്നൊരു ലേഖനം/കഥയ്ക്കെതിരെ ശക്തമായ പ്രതിഷേധം നടന്നതിനെത്തുടര്‍ന്ന് അത് പിന്വിലിക്കുകയുണ്ടായി. കൂടാതെ അതിന്റെ സൃഷ്ടാവിനെ ചില യോഗങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ പോലും സി.പി.എ പോലുള്ള പാര്‍ട്ടികള്‍ ശ്രമിച്ചു. അതേസമയം ‘മീശ’ എന്ന നോവലിനെപ്പറ്റിയുള്ള പ്രതികരണത്തില്‍ ഇതേ പാര്‍ട്ടികളുടെ ഇരട്ടത്താപ്പ് വളരെ വ്യക്തമാണ്. തസ്ലീമ നസ്രീനെ കേരളത്തില്‍ കാല് കുത്താന്‍ അനുവദിക്കില്ലായെന്ന് കുഞ്ഞാലിക്കുട്ടി ധൈര്യമായി പറയുന്നു. ഒരു ഹിന്ദു പോലും അങ്ങനെ പറയില്ല. ഹിന്ദുക്കള്‍ എന്തപമാനവും അടിച്ചേല്‍പ്പിച്ചാല്‍ അത് സഹിക്കുമെന്ന ഒരു തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഭാഗ്യവശാല്‍ ഇപ്പോള്‍ ആ തെറ്റിദ്ധാരണ മാറിയിരിക്കുകയാണ്. അക്കാര്യത്തില്‍ പിണറായി വിജയനോട് ഹിന്ദു സമൂഹം നന്ദി പറയുകയാണ്. ഒരിക്കലും യോജിക്കാത്ത, അല്ലെങ്കില്‍ ഒരിക്കലും ഉണരാത്ത ഒരു സമൂഹം സട കുടഞ്ഞെഴുന്നേറ്റ് തങ്ങളുടെ വിശ്വാസങ്ങളപകടത്തിലായി എന്ന് മനസ്സിലാക്കിയിരിക്കുകയാണ്. പരസ്യമായി രംഗത്തെത്താന്‍ സ്ത്രീകളടക്കമുള്ളവര്‍ രംഗത്തെത്തിയെന്നത് അങ്ങേയറ്റം സന്തോഷകരമായ കാര്യമാണ്.
മലയാറ്റൂര്‍ തീര്‍ത്ഥാടന സമയത്ത് ഒരു കൊലപാതകം നടന്നപ്പോള്‍ ആരും 144 പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ഇവിടെ 50 വയസ്സ് കഴിയാത്ത ഒരു സ്ത്രീയാണെന്ന് കരുതി സ്വാഭാവികമായി ഒരു പ്രതിഷേധം വന്നപ്പോള്‍ ചില പാളിച്ചകള്‍ പ്രതിഷേധക്കാരുടെ പക്കല്‍ നിന്നുമുണ്ടായി. അത് പെരുപ്പിച്ച് കാട്ടി, ശബരിമലയിലെ ക്രമസമാധാന നില തകര്‍ക്കപ്പെടുന്നു എന്നാരോപിക്കുന്നയാളുകള് കൊലപാതകം വന്നപ്പോള്‍ കണ്ണടച്ചവരാണ്.
ചോദ്യം: ഈ വിഷയത്തില്‍ ഒരു തീര്‍പ്പ് കല്പ്പിക്കാന് വേണ്ടി നിയമജ്ഞരുടെ പക്കല്‍ നിന്നും എന്ത് നീക്കമാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്?
ഉത്തരം: ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ ഒരു മേല്‍നോട്ടമുണ്ട്. ഇതൊരു നല്ല കാര്യമാണ്. കാരണം, ആചാരങ്ങളിലോ ഭക്തിയിലെ വിശ്വാസമില്ലാത്ത ദേവസ്വം ബോര്‍ഡംഗങ്ങള്‍ ഭരിക്കുന്ന ശബരിമലയില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടമുണ്ടെന്ന ഭയം അത്യന്തം ആവശ്യമാണ്. ദേവസ്വം ചെയ്യുന്ന കടുംകൈകള്‍, ആചാരലംഘനം, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കൊരു തടയിടാന്‍ ഹൈക്കോടതിക്കെ സാധിക്കു. പക്ഷെ ഹൈക്കോടതിക്കും അതിന്റേതായ പരിമിതകളുണ്ട്. സുപ്രീം കോടതി വിധിക്കെതിരെ യാതൊരു നടപടികളെടുക്കാനുള്ള അധികാരവും ഹൈക്കോടതിക്കില്ല. എന്നാലും ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ആരെങ്കിലും വിശ്വാസികളുടെയോ ഭക്തരുടെയോ പൊതുജനങ്ങളുടെയോ അവകാശങ്ങളെ ചവിട്ടി മെതിക്കുകയാണെങ്കില് അതിനെതിരെ ശക്തമായി ഇടപെടാന്‍ ഹൈക്കോടതിക്ക് ഇന്നും സാധിക്കും. ഇത് ഹൈക്കോടതി ചെയ്യുക തന്നെ വേണം, കാരണം ഇവിടെ ഒരു പൗരന് എന്ന നിലയിലാണ് കോടതിയെ സമീപിക്കപ്പെടുന്നത്. ഒരു പൗരന് എന്ന രീതിയില്‍ തന്നെ ഹിന്ദു, വിശ്വാസി, ഭക്തന് എന്ന കാര്യങ്ങള്‍ മാറ്റിവെച്ച് നിയമത്തിന്റെ കാഴചപ്പാടിലൂടെ നീതി നടപ്പാക്കേണ്ടതാണ് കോടതി.
ചോദ്യം: ഇവിടുത്തെ ഭരണകൂടം ആഗ്രഹിക്കുന്നത് നിശ്ശബ്ദമായ കീഴടങ്ങലാണ്. പക്ഷെ ഭക്തരുടെ മനസ്സിലുള്ളത് മറ്റൊരു വികാരമാണ്. ഈ നിലയില്‍ സംസ്ഥാനത്തെ ജനങ്ങളോട് താങ്കള്‍ക്കെന്താണ് പറയാനുള്ളത്?
ഉത്തരം: ഭക്തര്‍ ഭക്തരായിത്തന്നെയാണ് പെരുമാറേണ്ടത്. എന്ത് പ്രകോപനമുണ്ടായാലും കഴിവതും അക്രമാസക്തരെന്ന വിമര്‍ശനം ലഭിക്കുന്നത് കഴിവതും ഒഴിവാക്കണം. നാമജപം എന്ന രീതി തിരഞ്ഞെടുത്തത് ഏറ്റവും അനുയോജ്യമായ ഒരു കാര്യമാണ്. നാമജപത്തെ ആര്‍ക്കും എതിര്‍ക്കാനാകില്ല. നാമജപം എന്നുള്ളത് ശബരിമലയുടെ ഒരു പ്രത്യേകതയാണ്. ഈ നാമജപം നിയമവിരുദ്ധമാണെന്ന് പറയാന്‍ ഈ രാജ്യത്തെ കോടതികളുള്‍പ്പെടെ ആര്‍ക്കും അധികാരവുമില്ല ആവകാശവുമില്ല. ആ നാമജപത്തിന്റെ മാര്‍ഗ്ഗത്തിലൂടെത്തന്നെ കഴിവതും നിയമങ്ങള്‍ ലംഘിക്കാതെ മുന്നോട്ട് നീങ്ങണം. എന്നാല്‍ മാത്രമെ ലക്ഷ്യപ്രാപ്തിയുണ്ടാകുകയുള്ളു. സഹിഷ്ണുത എന്നത് ഹിന്ദു സമൂഹത്തിന്റെ പ്രത്യേകതയാണ്.
ചോദ്യം: ഹിന്ദുക്കളെ കൂടാതെ ബുദ്ധ, ജൈന, മുസ്ലീം സമുദായത്തോട് കൂടി ചോദിച്ചിട്ട് വേണം ശബരിമലയില്‍ അഹിന്ദുക്കളെ സംബന്ധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അതിനെക്കുറിച്ചെന്താണഭിപ്രായം?
ഉത്തരം: ശബരിമല ക്ഷേത്രത്തിന്റെ ഹിന്ദു സ്വഭാവത്തെ മാറ്റിമറിക്കാനും കൂടുതല്‍ വിവാദങ്ങളില്‍ വലിച്ചിഴക്കാനുമുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണിത്. ഇവിടെ നവോത്ഥാനത്തില്‍ താല്പര്യം കാണിക്കുന്നവര്‍ ഹിന്ദു സ്ത്രീകളുടെ നവോത്ഥാനത്തില്‍ മാത്രമെന്താണിത്ര താല്പര്യമെടുക്കുന്നത്? ഇവിടെ ഹിന്ദു സ്ത്രീകള്‍ മാത്രം മോശക്കാരാണ്, അവരെ നവീകരിച്ചേയടങ്ങൂ എന്നൊരു വാശിയാണ് സര്‍ക്കാരിനുള്ളത്.
ചോദ്യം: സര്‍ക്കാരിനോട് അനുകമ്പയുള്ള ഒരു വിഭാഗം ഇത് മലയരയന്മാരുടെ ക്ഷേത്രമാണെന്നും അതിനെ അവര്‍ക്ക് തിരികെ നല്‍കണമെന്നും പറയുന്നു. ഇതിനെ മുഖ്യമന്ത്രിയും സി.പി.എമ്മും പിന്തുണയ്ക്കുന്നു. ഇതേപ്പറ്റിയെന്താണ് പറയാനുള്ളത്?
ഉത്തരം: സി.പി.എം ഈ വാദം ഉത്തരവാദിത്തത്തോട് കൂടിയാണ് ഉന്നയിക്കുന്നതെങ്കില്‍ ഇതുവരെ അവര്‍ അയോദ്ധ്യയുടെ കാര്യത്തിലെടുത്ത നിലപാടെല്ലാം തിരുത്തേണ്ടി വരും. കാരണം, അയോദ്ധ്യയില്‍ രാമക്ഷേത്രമുണ്ടായിരുന്നെന്നും അവിടെ ആ ക്ഷേത്രം തകര്‍ത്തിട്ടാണ് ബാബറി മസ്ജിദ് പണിഞ്ഞതെന്നും ക്ഷേത്രത്തിന് വേണ്ടി വാദിക്കുന്നവര്‍ പറയുന്നു. മലയരയന്മാര്ക്ക് ശബരിമലയെ വിട്ടുകൊടുക്കണമെന്ന് പറഞ്ഞാല്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്മ്മിക്കണമെന്നല്ലെ അവര്‍ പറയുന്നതിന്റെയര്‍ത്ഥം?
Discussion about this post