രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായി തന്നെ തെരഞ്ഞെടുത്ത പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം തെറ്റായിരുന്നില്ല എന്ന് തെളിയിക്കുകയാണ് മനോഹര്‍ പരീക്കര്‍ ഓരോ നീക്കത്തിലൂടെയും.
ഒരു ദശാബ്ധക്കാലമായി മുടങ്ങിക്കിടന്ന റഫേല്‍ യുദ്ധവിമാന ഇടപാടില്‍ തീരുമാനം എടുത്തതില്‍ തുടങ്ങി ഇന്ത്യന്‍ സൈനികാംഗളെ പ്രത്യാക്രമണത്തിനു സജ്ജരാക്കി നിര്‍ത്തുന്നതില്‍ വരെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് എല്ലാ കാര്യത്തിലും ഒരു തരത്തിലുമുള്ള അസംബന്ധങ്ങളും അനുവദിക്കില്ല എന്ന നിലപാടിലാണ് പരീക്കര്‍. തന്റെ പ്രവര്‍ത്തനങ്ങളിലൂടെ മോദി മന്ത്രിസഭയിലെ ഏറ്റവും സത്യസന്ധനും സജീവമായി നില്‍ക്കുകയും ചെയ്യുന്ന മന്ത്രി എന്ന് പരീക്കര്‍ സ്വയം തെളിയിക്കുന്നു. രാജ്യത്തിനകത്തും പുറത്തും ഇന്ത്യക്കെതിരെ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തച്ചുടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പര്യാപ്തമാണെന്നും ഇന്ത്യയെ അയല്‍രാജ്യങ്ങളൊന്നും നിസ്സാരമായി കണക്കാക്കരുതെന്നുമുള്ള ശക്തമായ സന്ദേശമാണ് മ്യാന്മാറിലെ സൈനിക നീക്കത്തിലൂടെ പരീക്കര്‍ നല്‍കിയത്.
വെടിയുണ്ടകളെ വെടിയുണ്ടകള്‍ കൊണ്ടുതന്നെ നേരിടണം എന്നതാണ് പരീക്കറിന്റെ പ്രധാന നയം. തന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് കരുതിയല്ല ഇന്ത്യയിലേക്ക് തോക്കുമായി ഒരു തീവ്രവാദി എത്തുന്നത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. രാജ്യ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ മൃദുവായ സമീപനങ്ങള്‍ സ്വീകരിക്കുന്നതില്‍ പരീക്കര്‍ വിശ്വസിക്കുന്നില്ല. തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ സൈന്യം മ്യാന്മാറില് നടത്തിയ നീക്കം ഇത് ശരിവയ്ക്കുന്നു.
സംഘടനാപരമായ തന്റെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റിയ ചരിത്രമാണ് പരീക്കറിന്റെ 25 വര്‍ഷക്കാലത്തെ പാര്‍ട്ടി ജീവിതത്തിനു പറയാനുള്ളത്. അദ്ദേഹത്തിന്റെ നേതൃപാടവവും തീരുമാനങ്ങളില്‍ പിഴവുവരാതിരിക്കാനുള്ള സൂക്ഷ്മതയും പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള എല്ലാ വിഭാഗത്തിന്റേയും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിക്കുന്നതിനു കാരണമായി.
വിദ്യാസമ്പന്നതയുടെ കാര്യത്തിലും മുന്‍ നിരയില്‍ തന്നെയാണ് പരീക്കറിന്റെ സ്ഥാനം. ഐഐടി വിദ്യാഭ്യാസം നേടി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് പരീക്കര്‍. ഇന്‍ഫോസിസ് സിഇഒ നന്ദന് നിലേകാനിയുടെ സഹപാഠിയായാണ് പരീക്കര്‍ ബോംബെ ഐഐടിയില്‍ നിന്നും തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഗോവ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം ഉപേക്ഷിച്ച് രാജ്യ സുരക്ഷയുടെ ഉന്നത സ്ഥാനത്തേക്ക് എത്തിയ പരീക്കറിന് തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം കളങ്കമറ്റ പ്രതിഛായ കാത്തുസൂക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. ദേശീയവാദിയും രാജ്യസ്നേഹിയുമായ അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിലെ പ്രധാനിയാക്കുന്ന കാരണവും മറ്റൊന്നല്ല. നിര്‍ണ്ണായകമായ പ്രശ്നങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ തീരുമാനം എടുക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ ഓരോ നീക്കത്തിലും ദൃശ്യമാണ്.
രാജ്യസേവനത്തിനു വേണ്ടി ഇറങ്ങിപ്പുറപ്പെടുന്നവര്‍ പാഠമാക്കേണ്ട മറ്റൊരു മൂല്ല്യമുണ്ട് പരീക്കറിന്. സര്‍ക്കാര്‍ ആനുകൂല്ല്യങ്ങള്‍ അനുവദിച്ചതിനപ്പുറം ഉപയോഗിക്കുന്ന ജനസേവകര്ക്കിടയില് വേറിട്ട ശബ്ദമാണ് പരീക്കറിന്റേത്. ഗോവന്‍ നിയമസഭാംഗമായിരുന്ന കാലത്ത് സൈക്കിളിലാണ് അദ്ദേഹം സഭയിലെത്തിയിരുന്നത്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാലത്തും സര്‍ക്കാര്‍ ആനുകൂല്ല്യങ്ങള്‍ പാഴാക്കാതെ സ്വന്തം ഇന്നോവ കാര്‍ ഉപയോഗിക്കാനായിരുന്നു പരീക്കറിന്റെ താരുമാനം.
രാജ്യസേവനത്തില്‍ മാത്രമല്ല സ്വജീവിതത്തിലും മനോധൈര്യം കൈവിടാത്ത മനോഭാവമാണ് അദ്ദേഹത്തിന്റെ വിജയമന്ത്രം. 2000ല്‍ ഗോവ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിനു ഏതാനും ദിവസങ്ങള്‍ മുമ്പാണ് പരീക്കറിന്റെ ഭാര്യ മരിച്ചത്. എന്നാല്‍ ജീവിതത്തിലെ തിരിച്ചടികളില്‍ തളര്‍ന്ന് ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അദ്ദേഹം തയ്യറായിരുന്നില്ല. ആത്മധൈര്യം കൈവെടിയാതെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കാര്യശേഷിയും മികച്ച തീരുമാനങ്ങളെടുക്കാനും അത് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാനുമുള്ള സമര്‍പ്പണവും രാജ്യ സുരക്ഷ അദ്ദേഹത്തിന്റെ കരങ്ങളില്‍ ഭദ്രമാണെന്ന വിശ്വാസം ജനങ്ങള്‍ക്ക് നല്കുന്നു.
Discussion about this post