ബിന്ദു ടി
പ്രിയങ്ക എന്ന ബലൂണ്‍ പൊട്ടുന്നു
പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനമായിരുന്നു മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച സംഭവം. ഇതാ മോദിയ്ക്ക് എതിരെ ഇന്ദിരയുടെ പിന്‍ഗാമി എന്നായിരുന്നു ചിലരുടെ വിശേഷണങ്ങള്‍. കോണ്‍ഗ്രസ് പ്രിയങ്ക എത്തുന്നതോടെ മോദി വിരുദ്ധമാകും എന്ന മട്ടില്‍ തലക്കെട്ടുകള്‍ പിറന്നു. ഇതിനിടയില്‍ പ്രിയങ്ക ഗാന്ധി വദ്ര നടത്തിയ ഒരു യാത്രയും ചര്‍ച്ചയായി. നിരവധി അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്സ്മെന്റ് ഓഫിസിലേക്ക് അകമ്പടി സേവിച്ചതായിരുന്നു ചര്‍ച്ച. വദ്രയുടെയും നെഹ്റു കുടുംബത്തിന്റെ അഴിമതിക്കഥകള്‍ വീണ്ടും വോട്ടര്‍മാരുടെ മനസിലെത്തിക്കാന്‍ ഈ സംഭവം ഇടയാക്കി. രക്തസാക്ഷി പരിവേഷം ലഭിക്കാനുള്ള നീക്കം പൂര്‍ണമായും പാളി.വദ്രയിപ്പോള്‍ ദിവസേന എന്‍ഫോഴ്മെന്റ് ഓഫിസില്‍ ചോദ്യം ചെയ്യലിനായി കാത്തു കിടക്കുകയാണ്. ഇതിനിടയില്‍ യുപിയില്‍ പ്രിയങ്ക നടത്തിയ റാലിയും പൊളിഞ്ഞു. തീരെ ആവേശം കുറഞ്ഞ് ശുക്ഷക്കമായിരുന്നു ഈ റാലി. ഇതോടെ പ്രിയങ്കയെ സ്റ്റാറാക്കുന്നതില് നിന്ന് മാധ്യമങ്ങളും തലയൂരി. ഇതിന് പിറകെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക പ്രഖ്യാപിച്ചു. വദ്ര വിഷയം ഇനിയും കത്തുമെന്ന പേടിയാണ് പ്രിയങ്കയുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍
മായാവതിയെ കണ്ടം വഴി ഓടിച്ച സുപ്രിം കോടതിയും, പാലം വലിച്ച് പണി തന്ന മുലായവും
ഇതിനിടയിലാണ് യുപിയില്‍ ആന പ്രതിമയും സ്വന്തം പ്രതിമയും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്ത് നിര്‍മ്മിച്ച മുന്‍ മുഖ്യമന്ത്രി മായാവതിയ്ക്ക് സുപ്രിം കോടതി പണി കൊടുത്തത്. 2600 കോടിയോളം രൂപ ചിലവഴിച്ച് മായാവതി നടത്തിയ നിര്‍മ്മിതികളാണ് കോടതിയ്ക്ക് മുന്നിലുള്ളത്. പ്രതിമ നിര്‍മ്മാണത്തിനായി ചിലവഴിച്ച തുക മായാവതി തിരിച്ചടക്കണമെന്നാണ് സുപ്രിം കോടതി പരാമര്‍ശം. ഇപ്പോള്‍ സഖ്യകക്ഷിയായ എസ്പി ഈ വിഷയത്തില്‍ മായാവതിക്കെതിരെ നടത്തിയ സമരങ്ങള്‍ യുപിക്കാര്‍ മറന്നിട്ടില്ല. വിഷയത്തില്‍ മിണ്ടാനാവാത്ത അവസ്ഥയിലാണ് അഖിലേഷ് യാദവ്.
ഇതിനിടയിലാണ് എസ്പി സ്ഥാപക നേതാവും അഖിലേഷ് യാദവിന്റ പിതാവുമായ മുലായംസിംഗ് വെടി പൊട്ടിച്ചത്. മോദി തന്നെ അധികാരത്തില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ഈ മുതിര്‍ന്ന നേതാവ് സോണിയാഗന്ധിയ്ക്ക് സമീപമിരുന്ന് ലോകസഭയില്‍ നിലപാട് പ്രഖ്യാപിച്ചത്. ഇതോടെ യുപിയിലെ വിശാല സഖ്യം തലക്കടിയേറ്റ പോലെയായി.
ഇതിനിടെ ശിവപ്രസാദ് യാദവിന്റെ പ്രഗതി ഷീല് സമാജ് വാദി പാര്‍ട്ടി എസ്പി-ബിഎസ്പി സഖ്യത്തിനോപ്പം ചേരില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇവരുമായ കൈകോര്‍ക്കാനുള്ള കോണ്‍ഗ്രസ് നീക്കവും പരാജയപ്പെട്ടു. ശിവപ്രസാദ് യാദവ് കോണ്‍ഗ്രസുമായി ചേര്‍ന്നാലും അത് ബിഎസ്പി-എസ്പി വോട്ട് ഷെയറിനെയാണ് ബാധിക്കുക എന്നാണ് ബിജെപി വിലയിരുത്തല്‍. സഖ്യനീക്കത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി വദ്ര യാദവിനെ വിളിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ശിവപ്രസാദ് യാദവ് ഇക്കാര്യം നിഷേധിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി.
അതേസമയം ജനക്ഷേമ ബജറ്റുമായി രംഗത്തെത്തിയ യോഗി ആദിത്യനാഥ് പ്രതിച്ഛായ മെച്ചപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അയോധ്യയിലെ നിലപാടുകളും ബിജെപിയ്ക്ക് ഗുണകരമായി മാറി.
തമിഴ്നാട്ടില്‍ കമല്‍ കോണ്‍ഗ്രസിന് കൊടുത്ത പണി ചെറുതല്ല
ഡിഎംകെ കോണ്‍ഗ്രസ് സഖ്യം നേട്ടം കൊയ്യുമെന്ന് സര്‍വ്വേകള്‍ പിറകെ തമിഴ്നാട്ടിലും കാര്യങ്ങള്‍ മാറി മറിഞ്ഞു. പുതിയ പാര്‍ട്ടിയുമായി എത്തിയ കമലിനെ കൂടെ നിര്‍ത്താമെന്ന കോണ്‍ഗ്രസ് സ്വപ്നം പൊലിഞ്ഞതാണ് ഒരു സംഭവവികാസം. എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് കമലഹാസന് പ്രഖ്യാപിച്ചു. നാസ്തിക നിലപാടുള്ള ഡിഎകെയ്ക്ക് സമാനമായ ചിന്തഗതിയാണ് കമലും മുന്നോട്ട് വെക്കുന്നത്. എഐഎഡിഎംകെ വിരുദ്ധ വോട്ടുകളിലാണ് കമലിന്റെ മക്കള്‍ നീതി മെയ്യത്തിന്റെയും കണ്ണ്. ഇത് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്റെ സാധ്യത കുറക്കും.
അപ്പുറത്ത് എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാനുള്ള ബിജെപി നീക്കങ്ങള്‍ വിജയത്തിനോട് അടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബിജെപി-എഐഎഡിഎംകെ സഖ്യം ഉണ്ടാവില്ലെന്ന കണക്കുകൂട്ടലുകളാണ് ദുര്‍ബലമാകുന്നത്.
അഴിമതി വിരുദ്ധത മുഖ്യപ്രചരണമാക്കുന്ന ബിജെപിയ്ക്ക് ദേശീയതലത്തില്‍ പ്രതിപക്ഷത്തെ ്ആക്രമിക്കാന് ഡിഎംകെ ബാന്ധവം വഴിയൊരുക്കും.
മോദി പക്ഷത്തേക്ക് ചുവടുവെച്ച് ടിആര്‍എസും, വൈഎസ്ആര്‍ കോണ്‍ഗ്രസും
ടിആര്‍എസും, വൈഎസ്ആര്‍ കോണ്‍ഗ്രസും വിശാലസഖ്യത്തോട് മുഖം തിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. സിബിഐ വിവാദത്തില്‍ മമതാ ബാനര്‍ജിക്ക് അനുകൂലമായി നിലപാടെടുക്കാതിരുന്ന ടിആര്‍എസ് അധ്യക്ഷന്‍ ചന്ദ്രശേഖര റാവു ബിജെപിയുമായി പരസ്യ ഏറ്റുമുട്ടലിന് തയ്യാറാവില്ലെന്ന വിലയിരുത്തലാണ് പ്രതിപക്ഷ കേന്ദ്രങ്ങള്‍ ഇപ്പോള്‍ പുലര്‍ത്തുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസും മമതയ്ക്കെതിരെ രംഗത്തെത്തിയതോടെ ഫെഡറല്‍ മുന്നണി തെരഞ്ഞെടുപ്പിന് മുമ്പുണ്ടാവാന്‍ സാധ്യത മങ്ങി.
കൊല്‍ക്കത്തയിലെ മമതയുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങളാണ് പ്രതിപക്ഷ ഐഖ്യം ജലരേഖയാകുമെന്ന് വ്യക്തമാകുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സംഭവവികാസങ്ങള്‍ മമതാ ബാനര്‍ജിക്ക് പ്രതിപക്ഷ നിരയുടെ മുഴുവന്‍ പിന്തുണ നേടിക്കൊടുത്തിരുന്നു. രാഹുല്‍ ഗാന്ധി, എം കെ സ്റ്റാലിന്, ദേവെ ഗൗഡ , അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു എന്നിവരെല്ലാം ബിജെപിക്കെതിരെ രംഗത്തുവന്നു. എന്നാല്‍ മമതയുമായി കൈ കോര്‍ക്കാന്‍ തയ്യാറായി നിന്ന റാവു മൗനം പാലിച്ചു. ഫെഡറല്‍ മുന്നണി രൂപീകരണത്തിന് മുന്‍കയ്യെടുത്ത് രണ്ട് തവണയാണ് മമതയെ കണ്ട റാവുവിന്റെ മാറ്റം മമതയ്ക്കും സംഘത്തിനും തിരിച്ചടിയായി. സിബിഐബംഗാള് പോലിസ് ഏറ്റുമുട്ടല്‍ വിവാദത്തില്‍ കേന്ദ്ര നടപടിയെ വിമര്‍ശിക്കാനും ചന്ദ്രശേഖര റാവു തയ്യാറായില്ല.ബിജെപിയുമായി ഇപ്പോള്‍ ഏറ്റുമുട്ടുന്നത് തെരഞ്ഞെടുപ്പിന് ശേഷമുളള സഖ്യനീക്കം തടയുമെന്നാണ് തെലങ്കാന മുഖ്യമന്ത്രിയുടെ കണക്കുകൂട്ടലെന്നാണ് അണിയറ സംസാരം.
സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസുമായി കേന്ദ്രത്തില്‍ നീക്കുപോക്കിന് റാവു തയ്യാറാവില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞ റാവു ഇതുവരെ തിയ്യതി പ്രഖ്യാപിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്.
അതേ സമയം, ജഗന്മോഹന് റെഡ്ഡിയുടെ വൈ എസ് ആര് കോണ്‍ഗ്രസും ടിആര്‍എസിന്റെ വഴിയിലാണ്. മമതയുടേത് അധാര്‍മിക നടപടിയാണെന്ന് വിമര്‍ശിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് ബിജെപിയെ കുറ്റപ്പെടുത്തിയതുമില്ല. തൂക്കുസഭ പ്രവചിച്ച അഭിപ്രായ സര്‍വേകള്‍ക്ക് ശേഷമാണ് ഇതെന്നതും ശ്രദ്ധേയമാണ്.
മഹാരാഷ്ട്രയില്‍ ശിവസേന -ബിജെപി സഖ്യം വന്നതും തിരിച്ചടി
മഹാരാഷ്ട്രയിലും പ്രതിപക്ഷം കണ്ട സ്വപ്നങ്ങള്‍ തകര്‍ന്നു. ബിജെപി-ശിവസേന സഖ്യം യാഥാര്‍ത്ഥ്യമാവില്ലെന്ന കണക്കു കൂട്ടലില്‍ എന്‍സിപി-കോണ്‍ഗ്രസ് സഖ്യം കുറച്ചെങ്കിലും നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ശിവസേന ബിജെപിയ്ക്കൊപ്പം നില്‍ക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചിരുന്ന ശിവസേന കളം മാറി. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ പ്രകീര്‍ത്തിച്ച് ശിവസേന രംഗത്തെത്തി. ഇതോടെ മഹാരാഷ്ട്ര എന്‍ഡിഎ സഖ്യം തൂത്തുവാരുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍
ബംഗാളിലും പാറിപറക്കുന്നത് കാവിസ്വപ്നങ്ങള്‍
പശ്ചിമബംഗാളാണ് വിശാല പ്രതിപക്ഷ സഖ്യം പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ഇടം. മമതയുമായി വരെ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങള്‍ രാഹുല്‍ഗാന്ധി നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാനഘടകം ശക്തമായി എതിര്‍ത്തതോടെ അത്തരം നീക്കങ്ങള്‍ പൂര്‍ണമായും പാളി. സിപിഎമ്മുമായി കൈകോര്‍ക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് തീരുമാനം. പശ്ചിമബംഗാളില്‍ ബിജെപി ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നാണ്
സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്.. സിപിഎം-കോണ്‍ഗ്രസ് സഖ്യം മമതയ്ക്ക് തിരിച്ചടിയാകുമ്പോള്‍ ബിജെപിയ്ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തലുകള്‍.
ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ സിബിഐക്കെതിരായ ചെറുത്തു നില്പില് മമത പരാജയപ്പെട്ടതും ബിജെപിയ്ക്ക് നേട്ടമായി. മമതയുടെ വിശ്വസ്തനായ കൊല്‍ക്കത്ത കമ്മീഷണറെ കേസില്‍ ചോദ്യം ചെയ്യാന്‍ സിബിഐയെ അനുവദിക്കില്ലെന്നായിരുന്നു സര്‍ക്കാരിന്റെ പിടിവാശി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ വരെ മമത തയ്യാറായി. എന്നാല്‍ കേന്ദ്രസേന വരെ ഇടപെട്ടതോടെ ആ നീക്കം ഉപേക്ഷിക്കേണ്ടി വന്നു. സുപ്രിം കോടതി വിധി മമതയ്ക്ക് തിരിച്ചടിയായതോടെ കമ്മീഷണര്‍ സിബിഐയ്ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. പിന്നാലെ തൃണമൂല്‍ നേതാവായ മുന്‍ എപി കുനാല്‍ ഘോഷിനെ സിബിഐ വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയും ചെയ്തു.
യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്ററിന് കൊല്‍ക്കത്തയില്‍ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചതും മമതക്കെതിരായ വികാരം ആളിക്കത്തിച്ചു.
ഡല്‍ഹിയില്‍ എഎപി-കോണ്‍ഗ്രസ് സഖ്യനീക്കവും പാളി
ഡല്‍ഹിയില്‍ ബിജെപിക്കെതിരെ എഎപി-കോണ്‍ഗ്രസ് സഖ്യാലോചനകള് നടന്നിരുന്നു. കെജ്രിവാള് മുന്‍കൈ എടുത്ത് ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ നീക്കങ്ങളെല്ലാം പാളി. മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനാണ് എഎപിയും കോണ്‍ഗ്രസും ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
റാഫേല്‍ കരാറില്‍ മോദി നേടിയ ധാര്‍മ്മിക വിജയവും പ്രതിപക്ഷത്തിന് തിരിച്ചടിയായി. പുതിയ കരാര്‍ രാജ്യത്തിന് നേട്ടമെന്ന സിഎജി റിപ്പോര്‍ട്ട് ലോകസഭയില്‍ വച്ചതോടെ പ്രതിപക്ഷ ആരോപണങ്ങളുടെ അവസാന മുനയും ഒടിഞ്ഞു. വികസന നേട്ടങ്ങള്‍ നിരത്തി മോദി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗവും എന്‍ഡഎയുടെ ഗ്രാഫ് ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫലത്തില്‍ വലിയ തിരിച്ചടികളാണ് തെരഞ്ഞെടുപ്പ് അടുക്കും തോറും പ്രതിപക്ഷ കക്ഷികള്‍ നേരിടുന്നത്. ഭരണ തുടര്‍ച്ച ലക്ഷ്യമിടുന്ന നരേന്ദ്രമോദിയ്ക്ക് ഇനിയുള്ള ദിവസങ്ങളില്‍ ആത്മവിശ്വാസത്തോടെ തന്നെ മുന്നോട്ട് പോകാനാവുമെന്നതും പ്രതിപക്ഷ സാധ്യതകളെ ഇല്ലാതാക്കുന്നു.
Discussion about this post