കേസിൽ നിന്ന് ഒഴിവാക്കി മാപ്പുസാക്ഷിയാക്കിയാൽ വിവരങ്ങളെല്ലാം തുറന്നുപറയാം എന്ന് അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിൽ പ്രതിയായി കുറ്റപത്രം ലഭിച്ചആയുധ ദല്ലാൾ രാജീവ് സക്സേന കോടതിയെ അറിയിച്ചു. സ്പെഷ്യൽ ജഡ്ജ് അരവിന്ദ് കുമാറിനു മുൻപാകെ മുതിർന്ന വക്കീലായ ഗീത ലുധ്ര വഴി നൽകിയ ഹർജിയിലാണ് തന്നെ മാപ്പുസാക്ഷിയാക്കി പ്രഖ്യാപിയ്ക്കണമെന്നും തനിയ്ക്കറിയാവുന്ന വിവരങ്ങളെല്ലാം തുറന്നുപറഞ്ഞ് കേസന്വേഷണത്തിൽ പൂർണ്ണമായും സഹകരിയ്ക്കാം എന്നും കോടതിയെ രാജീവ് സക്സേന അറിയിച്ചത്.
റിമാൻഡ് കാലയളവിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനോട് എല്ലാ രീതിയിലും സഹകരിച്ചിരുന്നുവെന്നും രാജീവ് സക്സേന പറഞ്ഞിട്ടുണ്ട്.
അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിലെ പ്രധാന പണമിടപാടുകൾ നടത്തിക്കൊടുത്തത് രാജീവ് സക്സേനയാനെന്ന് കരുതപ്പെടുന്നു. സുബായ് ആസ്ഥാനമാക്കി കൈക്കൂലിയായി നൽകാനുള്ള പണം കടത്തുവാനും ഇടപാടിലെ ദല്ലാൾപ്പണിയ്ക്കും സക്സേന കൂട്ടുനിന്നതായാണ് അറിയുന്നത്. ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റെ ബന്ധുവിനും ഈ കേസിൽ സക്സേന വഴി പണം കൈമാറിയിരുന്നതിനു തെളിവുകളുണ്ടെന്നാണ് കരുതുന്നത്.
അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിൽ പല വമ്പന്മാരേയും കുടുക്കിലാക്കാനും പോന്ന തെളിവുകൾ സക്സേനയുടെ കൈയ്യിലുണ്ടെന്നാണ് കണക്കാക്കുന്നത്.. ദുബായിൽ നിന്ന് പിടിച്ച് ഇന്ത്യയിൽ കൊണ്ടുവന്നതാണ് രാജീവ് സക്സേനയെ. ഈ കേസിലെത്തന്നെ ആയുധദല്ലാൾ ക്രിസ്തീൻ മൈക്കിളിനേയും ഈ വിധം ഇന്ത്യയിലേക്ക് കൊണ്ടുവന്നതാണ്.
അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാടിൽ തന്റെ കക്ഷി തനിയ്ക്കറിയാവുന്ന വിവരങ്ങൾ മുഴുവൻ തുറന്നുപറയാമെന്നും സെക്ഷൻ 306 പ്രകാരം മാപ്പുസാക്ഷിയായി പ്രഖ്യാപിയ്ക്കണമെന്നുമാണ് ഹർജിയിൽ പറഞ്ഞിരിയ്ക്കുന്നത്. സ്വന്തം മനസ്സാക്ഷി അനുസ്സരിച്ചാണ് ഈ തീരുമാനമെടുക്കുന്നതെന്നും ആരുടെയും നിർബന്ധത്താലല്ലെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്. രണ്ട് ദിവ്സം മുൻപ് ജാമ്യം ലഭിച്ച രാജീവ് സക്സേനയ്ക്ക് രണ്ട് ആയുധധാരികളായ പോലീസുകാരുടെ മുഴുവൻ സമയ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
രക്താർബുദ രോഗിയാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് രാജീവ് സക്സേനയ്ക്ക് കോടതി ജാമ്യം നൽകിയത്.എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ജാമ്യാപേക്ഷ എതിർത്തിരുന്നില്ല. മാപ്പുസാക്ഷിയാക്കുന്ന കാര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനോട് കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. രാജീവ് സക്സേന സഹകരിച്ചാൽ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലിക്കോപ്റ്റർ വാങ്ങിയതിലുള്ള മുഴുവൻ അഴിമതിയും തെളിവുകളോടെ പുറത്തുവരും.
A K ആന്റണി പ്രതിരോധമന്ത്രിയായിരുന്ന സമയത്ത് അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടറുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിയ്ക്കുന്നത്. ഗൗസപ്പ് ഓർസി എന്ന ഇറ്റാലിയൻ ആയുധദല്ലാൾ അഴിമതിയ്ക്ക് ഇറ്റലിയിൽ പിടിയിലായതോടെയാണ് ഈ അഴിമതിയെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവന്നത്. കുറഞ്ഞത് 250 കോടി രൂപയോളം എങ്കിലും അമേരിയ്ക്കയിലേയും ദുബായിലേയുംബാങ്കുകളിലൂടെ ഇന്ത്യയിൽ അഴിമതിയ്ക്കായി എത്തിച്ചതായാണ് കരുതുന്നത്.
Discussion about this post